Saturday 12 September 2020

ഉപനിഷത് ശ്രവണം

അറിയുവാനുള്ള മൂന്ന് ഉപകരണങ്ങള്‍ ആണ് ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിങ്ങനെ. അറിയുവാനുള്ള മാർഗങ്ങൾ ആണ് ശ്രവണം, മനനം, നിധിധ്യാസനം (‌ സ്വയം ബോധിക്കല്‍ ).  പ്രത്യക്ഷ-അനുമാന ജ്ഞാനം ഉത്തമമെങ്കിലും ഇന്ദ്രിയ ഗ്രാഹ്യമല്ലാത്ത ബ്രഹ്മത്തെ അറിയുന്നതിന് ശബ്ദ പ്രമാണം തന്നെയാണ് ആശ്രയം. 

ഓം എന്ന അക്ഷരം ബ്രഹ്മത്തിന്റെ വാചകവും, ആ മുറയ്ക്കു ബ്രഹ്മം പ്രണവത്തിന്റെ വാച്യവുമാകുന്നു. ഗീതോപനിഷത്തുകളിലും മാണ്ഡുക്യാതാപനീയാദി ശ്രുതികളിലും ഓമിത്യേകാക്ഷരം ബ്രഹ്മ, ഓമിത്യേതദക്ഷരമിദം സർവ്വം എന്നു പറഞ്ഞിരിക്കുന്നു.

ശ്രവണ പരമ്പരയിലൂടെ നിലനിന്നു പോന്നതുക്കൊണ്ടാണ്‌ വേദത്തിനു ശ്രുതി എന്നു പേരു വന്നത്‌.  അനുഭവ രസികനായ ആത്മാവു സത്യമായ ആത്മ സ്വരൂപത്തെ തന്റെ അനുഭൂതി ക്കനു രൂപമായി പാഞ്ഞു ബോധിപ്പിച്ചു തരുന്നതു തന്നെ ശ്രവണം.  ശ്രുതി വാക്യങ്ങള്‍ നല്ല ഗുരുവിൽ നിന്ന്  ശ്രവണം ചെയ്ത് അവയെ യുക്തി പൂര്‍വ്വം മനനം ചെയ്യണം. അകം കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം  എന്നാണ് നമ്മുടെ വിശ്വാസം. 

ഉപനിഷത് തത്വങ്ങൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ, ലളിതമായി വിവരിക്കുന്ന പ്രഭാഷണങ്ങൾ പ്രയോജനപ്പെടും എന്ന് കരുതുന്നു. 

വായിച്ചു മനസ്സിലാക്കാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടി ശാങ്കര ഭാഷ്യ സഹിതം ഡൌൺലോഡ് PDF ലിങ്ക്   ഉണ്ട് 

വേദങ്ങളുടെ പൂര്‍വ്വാര്‍ദ്ധം കര്‍മ്മഭാഗവും ഉത്തരാര്‍ത്ഥം ജ്ഞാനഭാഗവും ആണ്. വേദങ്ങളുടെ അന്ത്യഭാഗമെന്ന അര്‍ത്ഥം വരുന്ന വേദാന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വേദാന്തങ്ങള്‍ തന്നെയാണ് ഉപനിഷത്തുകള്‍. ആദിശങ്കരാചാര്യ സ്വാമികള്‍ പത്തു ഉപനിഷത്തുകള്‍ക്കുമാത്രമേ വ്യാഖ്യാനം എഴുതിയിട്ടുള്ളൂ. അവയാണ് ദേശോപനിഷത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.


സ്വാമി ചിദാനന്ദപുരി , ഉപനിഷത്തുക്കൾക്ക് ഒരാമുഖം - ഭാഗം - 1


ഭാഗം - 2   സ്വാമി ചിദാനന്ദപുരി , ഉപനിഷത്തുക്കൾക്ക് ഒരാമുഖം

ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ്

ഏകൈകസ്യാസ്തു ശാഖായഃ ഏകൈകോപനിഷന്മതാ

ആതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല. അതിൽത്തന്നെ 180 എണ്ണമാണ് ഏറ്റവും മുഖ്യമായി കണക്കാക്കുന്നത്. ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. അതിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കപ്പുടെ നാമസങ്കീർത്തനം കാണാം

ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി: ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ

എന്നത് ആദ്യത്തെ പത്തെണ്ണം കാണിക്കുന്നു. ഈ 108 ഉപനിഷത്തുക്കളിൽ പത്തെണ്ണത്തിനെയാണ് ആദി ശങ്കരാചാര്യർ ഭാഷ്യം രചിയ്ക്കാൻ തിരഞ്ഞെടുത്തെന്നുള്ളതിനാൽ ഈ പത്ത് ഉപനിഷത്തുക്കളെ ഏറ്റവും മുഖ്യമായി കണക്കാക്കപ്പെടുന്നു. വ്യാസ ഭഗവാൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് മാത്രം ഭാഷ്യം എഴുതിയത്.

ഈശാവാസ്യോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത് എന്നിവ സ്വയം പ്രകാശിതമാകുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. കഠോപനിഷത്തിലാകട്ടെ ദേവനായ ഗുരു മനുഷ്യനായ ശിഷ്യന് ഉപദേശിക്കുന്ന രീതിയിലാണ്, ഭര്‍ത്താവായ യാജ്ഞവല്ക്യ മുനി ഭാര്യയായ മൈത്രേയിക്കുപദേശിക്കുന്ന രീതിയിലാണ് ബൃഹദാരണ്യകോപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശ്രീരാമന്‍ തന്റെ ദാസഭക്തനായ ശ്രീഹനുമാന് ഉപദേശിക്കുന്ന രീതിയിലാണ് മുക്തികോപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. ദേവനായ ശ്രീപരമശിവന്‍ തന്റെ മകനായ ശ്രീ സുബ്രഹ്മണ്യസ്വാമിക്ക് ഉപദേശിക്കുന്ന വിധത്തിലാണ് തേജബിന്ദൂപനിഷത്ത് എഴുതപ്പെട്ടിട്ടുള്ളത്. വരുണന്‍ തന്റെ മകന്‍ ഭൃഗുവിനെ ഉപദേശിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന രീതിയിലാണ് മുണ്ഡകോപനിഷത്ത് എഴുതിയിരിക്കുന്നത്. ഇനി സര്‍വോപനിഷത്ത് സംഗ്രഹമായ ശ്രീമത് ഭഗവത്ഗീത തന്നെ പരമാത്മാവായ ശ്രീകൃഷ്ണന്‍ ,  അര്‍ജ്ജുനന് ഉപദേശിക്കുന്ന രീതിയിലാണല്ലോ പ്രതിപാദിക്കപ്പെടുന്നത്. ഇങ്ങിനെ ഉപനിഷത്തുകള്‍ ഓരോന്നിനും അതിന്റെതായ പ്രത്യേകതയും ആഖ്യാന വിശേഷതയും ഉണ്ട്. ഇങ്ങനെയൊക്കെ വ്യത്യാസമുണ്ടെങ്കിലും ഏതദ്ധ്യേതക്ഷരം ബ്രഹ്മഃ ഏതദ്ധ്യേതക്ഷരം പരം എന്ന രീതിയില്‍ ക്ഷയിക്കാത്തതും പരമവുമായ ബ്രഹ്മത്തെ ആധാരമാക്കിയിട്ടുള്ള പഠനമാണ് എല്ലാ ഉപനിഷത്തിലും കാണുന്നത്.

മുണ്ഡകോപനിഷത്തില്‍ മറ്റൊരുവിധത്തിലാണ് ബ്രഹ്മസായൂജ്യത്തെപ്പറ്റി വിശദീകരിക്കുന്നത്. ഭൃഗു തന്റെ പിതാവും ഗുരുവുമായ വരുണനോട് എന്താണ് ബ്രഹ്മമെന്നു ചോദിക്കുന്നു. അതിനു മറുപടി നല്‍കുന്നതി പ്രകാരമാണ്. യാതൊന്നില്‍ നിന്നാണോ  ഈ കാണുന്നതെല്ലാം  ഉണ്ടാകുന്നത് യാതൊന്നിലാണോ എല്ലാം വര്‍ത്തിക്കുന്നത് യാതൊന്നിലാണോ എല്ലാം ലയിക്കുന്നത് അതാകുന്നു ബ്രഹ്മം. ഇതിനെ ഉപാസിക്കൂ എന്നു പറഞ്ഞ് പുത്രനെ വിടുന്നു. ഭൃഗു കഠിനതപസ്സനുഷ്ഠിച്ചു. 

തപസ്സില്‍ സര്‍വ്വ അഹങ്കാരങ്ങളും ഗര്‍വ്വും നശിച്ച ശിഷ്യന്‍ വരുണന്റെ അടുക്കല്‍ വന്നു പറഞ്ഞു ഗുരോ ആനന്ദം ബ്രഹ്മമാകുന്നു. കാരണം ആനന്ദം ഒന്നു മാത്രമാകുന്നു എല്ലാ വസ്തുക്കളുടേയും പ്രഭവസ്ഥാനവും വര്‍ത്തിക്കുന്ന സ്ഥാനവും പ്രളയസ്ഥാനവും അതുകൊണ്ട് ആനന്ദം ബ്രഹ്മമാകുന്നു. മാത്രമല്ല ഈ അറയേണ്ടതിനെ അറിഞ്ഞതുമുതല്‍ എന്റെ സര്‍വ്വ അഹങ്കാരങ്ങളും നശിച്ചുപോയി. സര്‍വ്വവും ആനന്ദത്താല്‍ ഉണ്ടാകുന്നതും ലയിക്കുന്നതും ഞാന്‍ കാണുന്നു. വരുണന്‍ പറഞ്ഞു ശരിയാണു മകനെ ആനന്ദം തന്നെയാകുന്നു ബ്രഹ്മം ഇതു സ്വയം മനനത്താല്‍ മനസിലാക്കേണ്ടതുകൊണ്ടാണ് നിന്നെ ഇത്രയും ബുദ്ധിമുട്ടിച്ചത് എന്ന് പറഞ്ഞ് സമാധാനിപ്പിക്കുന്നു.

ഇവിടെ മുണ്ഡകത്തില്‍ ബ്രഹ്മത്തെ നാം സ്വയം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയും അതിന് പക്വതയെത്തിയ ഗുരുവിന്റെ ആവശ്യവും സഹിഷ്ണുതയും താല്പര്യബോധവും വൈരാഗ്യവും അത്യന്താപേക്ഷിതമാണ്. ബ്രഹ്മജ്ഞാന സമ്പാദനത്തിന് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ഇവ ഇല്ലാതെ ഒരു കാരണവശാലും ആ സ്ഥാനത്ത് എത്തിപ്പറ്റുകയില്ല.

മാണ്ഡൂക ഉപനിഷത്തില്‍, ഓംകാരത്തിന്റെ മഹത്വവും,  ജാഗ്രത്, സ്വപ്തം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകളെ, അവയെ പരസ്പരം ബന്ധിച്ച് വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഉപനിഷത്തുകളുടെ രാജാവ് എന്ന നിലയില്‍ വര്‍ത്തിക്കുന്ന മാണ്ഡൂക്യോപനിഷത്ത് അവയെ വിശദമായി വിശകലനം ചെയ്യാന്‍ ഗൗഡപാദാചാര്യര്‍ ഗൗഡപാദകാരിക തന്നെ എഴുതുകയുണ്ടായി. ഈ മാണ്ഡൂക്യകാരികയും ഒരു പ്രത്യേക ഉപനിഷത്തായി ഗണിക്കപ്പെട്ടുപോരുന്നു. ബ്രഹ്മഭാവത്തിന്റെ പരമാണു രൂപത്തിലേക്കിറങ്ങിച്ചെയ്യുന്ന ബ്രഹ്മസൂക്ഷ്‌മോപാസന ഈ മാണ്ഡൂക്യോപനിഷത്തിലാണ് വിവരിക്കപ്പെടുന്നത്.

ഇങ്ങനെ ഓരോ ഉപനിഷത്തും ഓരോ വിധത്തിലാണ് ബ്രഹ്മത്തെ അഭിമുഖീകരിക്കുന്നത്. മാര്‍ഗ്ഗം പലതാണെങ്കിലും ലക്ഷ്യം ബ്രഹ്മപ്രാപ്തിതന്നെ എല്ലാ ഉപനിഷത്തുകളുടെയും ആഖ്യാനവിഷയം ബ്രഹ്മം തന്നെ.

ഉപനിഷത്(ശ്രുതി)

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു, ഇപ്പോള്‍108 എണ്ണം ലഭ്യമാണ്. അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10 എണ്ണം പ്രധാനപ്പെട്ടതാണ്, അതാണ് ദശോപനിഷത്തുകൾ 

ഈശാവാസ്യം, കഠം,  കേനം,  പ്രശ്നം,  മുണ്ഡകം,  മാണ്ഡൂക്യം,  തൈത്തിരീയം, ഐതരേയം, ഛാന്ദോക്യം,  ബൃഹദാരണ്യകം 

ഈശാവാസ്യോപനിഷത്ത്

ദശോപനിഷത്തുകളിൽ ആദ്യത്തേതാണ് ഈശാവാസ്യോപനിഷത്ത്. ശുക്ലയജുർവേദത്തിന്റെ ഉപനിഷത്തായ ഇതിൽ 18 മന്ത്രങ്ങളാണുള്ളത്. ഈശാവാസ്യമിദം സർവ്വം എന്നാരംഭിക്കുന്നതിനാലാണ് ഈ ഉപനിഷത്തിനു ആ പേര് ലഭിച്ചിരിക്കുന്നത്. നിവൃത്തിമാർഗ്ഗം, പ്രവൃത്തിമാർഗ്ഗം, ഈശ്വരസ്വരൂപം,തുടങ്ങിയ പ്രധാന വേദാന്തവിഷയങ്ങൾ 18 മന്ത്രങ്ങൾ കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. ശ്രീനാരായണ ഗുരുദേവൻ ഈശാവാസ്യോപനിഷത്ത് ഭാഷാന്തരം ചെയ്തിട്ടുണ്ട്. 

കേനോപനിഷത്ത്

കേനേഷിതം പതതി പ്രേഷിതം മനഃ എന്നാരംഭിക്കുന്ന ഈ ഉപനിഷത്തിൽ ബ്രഹ്മതത്ത്വം നാല് ഖണ്ഡങ്ങളിലായി അനുശാസിക്കപ്പെട്ടിരിക്കുന്നു. സാമവേദാന്തർഗതമാണ് ഇ ഉപനിഷത്ത്. സകല ഇന്ദ്രിയങ്ങളും യാതൊരു ചൈതന്യത്തിന്റെ സാന്നിധ്യത്തിലാണോ ചേഷ്ടിക്കുന്നത് അത് ബ്രഹ്മമാകുന്നു. ആ പരമാത്മതത്ത്വത്തെ ഒരിന്ദ്രിയം കൊണ്ടും അറിയാൻ കഴിയില്ല എന്നും ഉപനിഷത്ത് ഉദ്ബോധിപ്പിക്കുന്നു. ആ തത്ത്വം തന്നിൽനിന്നന്യമല്ല എന്നും അങ്ങനെ അന്യമായിക്കാണുന്നവർ ബ്രഹ്മത്തെ അറിയുന്നില്ല എന്നുകൂടി ഉപനിഷത് അനുശാസിക്കുന്നുണ്ട്. യക്ഷരൂപത്തിലുള്ള ബ്രഹ്മം ഇന്ദ്രനെയും ദേവന്മാരെയും പരീക്ഷിക്കുന്ന കഥയും ഉമാഹൈമവതിയുടെ ഉപാസനയാൽ ഇന്ദ്രൻ ആത്മതത്ത്വത്തെ ബോധിക്കാൻ പ്രാപ്തനാകുന്നതും ഇതിൽ വിവരിക്കുന്നുണ്ട്. 


Sanathana School of Life
ശാങ്കരഭാഷ്യസഹിതം Download PDF

കഠോപനിഷത്ത്

നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് രചിക്കപ്പെട്ടിട്ടുള്ളത്. മൂന്നു വല്ലികൾ വീതമുള്ള രണ്ടദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ജനിമൃതികളുടെ രഹസ്യത്തെ അന്വേഷിച്ച നചികേതസ്സിനെ പരീക്ഷിക്കുവാനായി യമദേവൻ അനേകം ലൗകികവാഗ്ദാനങ്ങൾ മുന്നോട്ടു വച്ചു. എന്നാൽ തീവ്രതരവിരക്തനായ നചികേതസ്സ് അവയെ എല്ലാം ത്യജിച്ച് തനിക്ക് ശ്രേയസ്സിനെ നൽകുന്നതായ പരമമായ ജ്ഞാനത്തെ ഉപദേശിച്ചു തരാൻ ആവശ്യപ്പെട്ടു. നചികേതസ്സിന്റെ ജിജ്ഞാസയിൽ സംതൃപ്തനായ യമദേവൻ നൽകുന്ന അനുശാസനങ്ങൾ ആണ് ഈ ഉപനിഷത്തിന്റെ അന്തഃസാരം. അനവധി മനോഹരങ്ങളായ ശ്ലോകങ്ങൾ. ആവർത്തിച്ച് ഉദ്‌ബോധിപ്പിച്ചിരുന്ന ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാൻ നിബോധത എന്ന മന്ത്രം ഈ ഉപനിഷത്തിലാണുള്ളത് . ഭഗവദ്ഗീതയിലെ പല മന്ത്രങ്ങളും ഇതിലെ മന്ത്രങ്ങളുമായി സാമ്യമുള്ളവയാണ്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്ന കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായതുകൊണ്ടാണ് കഠോപനിഷത്ത് എന്ന പേര് ലഭിച്ചത്. കൃഷ്ണയജുർവേദത്തിന്റെ ഭാഗമാണിത്. 


By Dr. P V Viswanathan Nampoothiri, Sanathana School of Life
ശാങ്കരഭാഷ്യസഹിതം Download PDF

പ്രശ്നോപനിഷത്ത്

ഈ ഉപനിഷദ് അഥർവ്വ വേദത്തിൽപെട്ടതാണ്. പിപ്പലാദൻ എന്ന ഋഷിയോട് കബന്ധി, ഭാർഗവൻ, കൗസല്യൻ, ഗാർഗ്യൻ, സത്യകാമൻ, സുകേശൻ എന്നിവർ ചോദിക്കുന്ന ആറു പ്രശ്നങ്ങളും(ചോദ്യങ്ങളും) അവയ്ക്കുള്ള ഉത്തരങ്ങളും ഉൾക്കൊണ്ടിരിക്കുന്നതിനാൽ ഈ ഉപനിഷത്ത് പ്രശ്നങ്ങൾ എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി തരംതിരിച്ചിരിക്കുന്നു. അതിനാൽ ഇത് പ്രശ്നോപനിഷത്ത് എന്നറിയപ്പെടുന്നു. 


Sanathana School of Life

ശാങ്കരഭാഷ്യസഹിതം Download PDF

മുണ്ഡകോപനിഷത്ത്

ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. മുണ്ഡകങ്ങൾ എന്നാണു ഈ ഉപനിഷത്തിലെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്. ഇതിൽ ഈരണ്ട് ഖണ്ഡങ്ങളിലായി വിഭജിക്കപ്പെട്ട മൂന്നു മുണ്ഡകങ്ങളുണ്ട്. പരാവിദ്യയെന്നും അപരാവിദ്യയെന്നും വിദ്യയെ ഇതിൽ രണ്ടായി തരംതിരിച്ചിരിക്കുന്നു. വേദാദിസകല ശാസ്ത്രങ്ങളെയും അപരാവിദ്യയായും ആത്മവിദ്യ അഥവാ ബ്രഹ്മവിദ്യയെ പരാവിദ്യയായും അനുശാസിക്കുന്നു. മനോഹരങ്ങളായ ദൃഷ്ടാന്തങ്ങളും പ്രതീകങ്ങളും കൊണ്ട് ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്ന ഒരു ഉപനിഷത്താണിത്. ഒരേ വൃക്ഷത്തിൽ ഇരിക്കുന്ന ഫലം തിന്നുന്നതും നോക്കിയിരിക്കുന്നതുമായ രണ്ടു പക്ഷികളുടെ ദൃഷ്ടാന്തം അതിനു തെളിവാണ്. ശരീരമാകുന്ന വൃക്ഷത്തിൽ സുഖദുഃഖഭോഗങ്ങൾ അനുഭവിക്കുന്ന ജീവനെ ഫലം ഭക്ഷിക്കുന്ന പക്ഷിയോട് ഉപമിച്ചിരിക്കുന്നു. നോക്കിയിരിക്കുന്ന പക്ഷിയാകട്ടെ നിശ്ചലനും നിർമ്മലനും സാക്ഷിയുമായ പരമാത്മ ചൈതന്യമാകുന്നു. കർത്തൃത്വഭോക്തൃത്വാഭിമാനം വെടിഞ്ഞ് തന്റെ യഥാർത്ഥസ്വരൂപം അറിയുമ്പോൾ ജീവന്റെ ദുഃഖങ്ങൾ ഇല്ലാതെയാകും. ഇത്തരം ബ്രഹ്മാത്മൈക്യപ്രതിപാദിദങ്ങളായ ഭാഗങ്ങൾ ഈ ഉപനിഷത്തിൽ കാണാം. സത്യമേവ ജയതേ എന്ന പ്രസിദ്ധമായ വാക്യംവും മുണ്ഡകോപനിഷത്തിൽപ്പെട്ടതാണ്. 


Sanathana School of Life

ശാങ്കരഭാഷ്യസഹിതം Download PDF

മാണ്ഡൂക്യോപനിഷത്ത്

പന്ത്രണ്ടു ശ്ലോകങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അതിഗഹനമായൊരു ഉപനിഷത്താണ് അഥർവ വേദത്തിൽപ്പെട്ട മാണ്ഡൂക്യം. ഓമിത്യേദക്ഷരമിദം സർവം എന്നു തുടങ്ങുന്ന ഈ ഉപനിഷദ് ദൃശ്യാദൃശ്യാത്മകമായ പ്രപഞ്ചം ബ്രഹ്മസ്വരൂപം തന്നെയെന്നു പ്രഖ്യാപിക്കുന്നു. ഓംകാരത്തിന്റെ നാലുപാദങ്ങളായി ഇതിൽ ജാഗ്രത്ത് , സ്വപ്നം,സുഷുപ്തി, തുരീയം എന്നിവ അനുശാസിക്കപ്പെടുന്നു . ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളെയും അതിൽ ജീവന്റെ അഭിമാനനാമങ്ങളായ വിശ്വൻ,തൈജസൻ, പ്രാജ്ഞൻ, എന്നിവയെയും പ്രതിപാദിക്കുന്നതിനൊപ്പം നാലാമത്തേതായി അവസ്ഥാത്രയങ്ങൾക്കും സാക്ഷിയായ തുരീയത്തെ ശാന്തവും ശിവവും അദ്വൈതവുമായ കേവലസത്തയായി അനുശാസിക്കുന്നു. ‘അയം ആത്മാ ബ്രഹ്മ’ എന്ന മഹാവാക്യം മാണ്ഡൂക്യത്തിലാണുള്ളത്. ബൃഹത്തായ ഒരു കാരിക ഈ ഉപനിഷത്തിനു ഗൗഡപാദാചാര്യർ രചിച്ചിട്ടുണ്ട്. അതിൽ അജാതിവാദം (പ്രപഞ്ചമേ ഇല്ലെന്നുള്ള നിലയാണ് സത്യം) സിദ്ധാന്തപക്ഷമായി അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു . ശ്രീ ശങ്കരാചാര്യസ്വാമികളുടെ വിപുലമായ ഭാഷ്യവും മാണ്ഡൂക്യത്തിനു മാറ്റുകൂട്ടുന്നു. 


Sanathana School of Life

ശാങ്കരഭാഷ്യസഹിതം Download മാണ്ഡുക്യോപനിഷത്

തൈത്തിരീയോപനിഷത്ത്

കൃഷ്ണയജുർവേദത്തിൽ ഉൾപ്പെട്ടതാണ് തൈത്തിരീയോപനിഷത്ത്. ഗുരുവായ വൈശമ്പായനൻ കോപിഷ്ഠനായി അഭ്യസിച്ചതെല്ലാം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യനായ യാജ്ഞവൽക്യൻ വിദ്യ ഛർദ്ദിച്ചു കളഞ്ഞെന്നും അതിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുത്തെന്നും കഥയുണ്ട്. അങ്ങനെ തിത്തിരിപക്ഷികളുടെ രൂപത്തിൽ കൊത്തിയെടുത്തു സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെ തൈത്തിരീയശാഖ എന്ന് പറയപ്പെടുന്നു. ആ ശാഖയിൽ ഉള്ളതാണ് തൈത്തിരീയോപനിഷത്ത്. ഇതിൽ ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ശിക്ഷാവല്ലിയിൽ പന്ത്രണ്ടും ബ്രഹ്മാനന്ദവല്ലിയിൽ ഒൻപതും ഭൃഗുവല്ലിയിൽ പത്തും അദ്ധ്യായങ്ങൾ വീതമുണ്ട്. ഉപാസനാപരമായ മന്ത്രങ്ങളും, സത്യം വദ ധർമ്മം ചര, സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യം തുടങ്ങിയ ബ്രഹ്മചാരിയുടെ സമാവർത്തനത്തിൽ ചൊല്ലുന്ന മന്ത്രങ്ങളുമെല്ലാം ആദ്യ വല്ലിയിലുണ്ട്. രണ്ടാം വല്ലി തത്ത്വബോധപ്രധാനമാണ്. പഞ്ചകോശങ്ങളുടെ നിരൂപണവും, സത്യംജ്ഞാനമനന്തം ബ്രഹ്മ എന്ന ബ്രഹ്മത്തിന്റെ സ്വരൂപലക്ഷണവും, ബ്രഹ്മാനന്ദവും മറ്റു ആനന്ദങ്ങളും തമ്മിലുള്ള താരതമ്യങ്ങളുമെല്ലാം ഇതിൽ കാണാം. മൂന്നാമത്തെ വല്ലിയിൽ വരുണപുത്രനായ ഭൃഗുവിനു തന്റെ പിതാവുപദേശിച്ച വാരുണീവിദ്യ അനുശാസിച്ചിരിക്കുന്നു. 

ശാങ്കരഭാഷ്യസഹിതം Download തൈത്തിരീയോപനിഷത്

ഐതരേയോപനിഷത്ത്

ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിൽപ്പെട്ട ഐതരേയോപനിഷത്തിൽ മൂന്നദ്ധ്യായങ്ങളാണുള്ളത്. ഇതര എന്ന ശൂദ്രസ്ത്രീയുടെ മകനായ ഐതരേയൻ രചിച്ചതാണ് ഈ ഉപനിഷദ് എന്നും പറയപ്പെടുന്നു. പ്രപഞ്ചസൃഷ്ടിയുടെ ക്രമികമായ വികാസവും ജീവരൂപേണയുള്ള ബ്രഹ്മത്തിന്റെ അനുപ്രവേശനവും ഇതിൽ അനുശാസിക്കുന്നു. ഗർഭത്തിലിരിക്കെ സകല വിജ്ഞാനങ്ങളും നേടുന്ന വാമദേവന്റെ കഥ ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രധാനമായ ഭാഗം പ്രജ്ഞാനം ബ്രഹ്‍മ എന്ന മഹാവാക്യമാണ്. സർവം തത്പ്രജ്ഞാനേത്രം പ്രജ്ഞാനേ പ്രതിഷ്ഠിതം പ്രജ്ഞാനേത്രോ ലോകഃ പ്രജ്ഞാ പ്രതിഷ്ഠാ പ്രജ്ഞാനം ബ്രഹ്മ എന്ന് ഏകവും പൂർണ്ണവുമായ അറിവിൽ സർവ്വവും പ്രതിഷ്‌ഠിതമാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

ഛാന്ദോഗ്യോപനിഷത്ത്

സാമവേദാന്തർഗതമാണ് ഛാന്ദോഗ്യോപനിഷദ്. എട്ട് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ അഞ്ചെണ്ണം ഉപാസനാപ്രധാനങ്ങളാണ്. പ്രണവോപാസന, ശാണ്ഡില്യവിദ്യ,രൈക്വോപദേശം , ഗായത്രി ഉപാസന, പഞ്ചാഗ്നിവിദ്യ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. തത്ത്വമസി എന്ന മഹാവാക്യം ഇതിലെ ആറാം അദ്ധ്യായത്തിൽ ഉപദേശിച്ചിരിക്കുന്നു. ശ്വേതകേതു എന്ന ബ്രഹ്മചാരിബാലൻ പന്ത്രണ്ടു വർഷത്തെ ഗുരുകുലവാസംകഴിഞ്ഞു വിദ്യാഗർവ്വോടെ തന്റെ പിതാവായ ഉദ്ദാലകന്റെ അടുത്തു വരുന്നു. എന്നാൽ ആത്മവിദ്യയെ ധരിക്കാതിരുന്ന ശ്വേതകേതുവിന്‌ തന്റെ അജ്ഞാനം ബോധ്യമാവുകയും പിതാവിൽ നിന്നുമുപദേശം സ്വീകരിക്കുകയും ചെയ്യുന്നു. സൃഷ്ടിക്കു മുൻപ് സജാതീയവിജാതീയ സ്വഗതഭേദങ്ങൾ ഒന്നുമില്ലാത്ത സത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ആരംഭിച്ച് നിരവധി ദൃഷ്ടാന്തങ്ങളിലൂടെ ആ സത്ത് തന്നെയാണ് നിന്റെ യഥാർത്ഥ സ്വരൂപം എന്ന് ഗുരു ശിഷ്യനെ കരതലാമലകം പോലെ കാണിച്ചുകൊടുക്കുന്നു . അവസാന രണ്ടദ്ധ്യായങ്ങളിൽ യഥാക്രമം മധ്യമാധികാരിക്കുള്ള ഭൂമാവിദ്യയും മന്ദാധികാരിക്കുള്ള ദഹരവിദ്യയും പ്രതിപാദിച്ചിരിക്കുന്നു.

യുട്യൂബ് വീഡിയോ 8 ഭാഗങ്ങൾ 

ബൃഹദാരണ്യകോപനിഷത്ത്

പേരുപോലെ തന്നെ ബൃഹത്താണ് ശുക്ലയജുർവ്വേദ ത്തിൽപ്പെട്ട ബൃഹദാരണ്യകം. ബ്രാഹ്മണങ്ങൾ എന്നറിയപ്പെടുന്ന ഉപ വിഭാഗങ്ങളുള്ള ആറ് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. ആദ്യത്തെ രണ്ടദ്ധ്യായങ്ങളെ മധുകാണ്ഡമെന്നും മൂന്നും നാലും അദ്ധ്യായങ്ങളെ മുനികാണ്ഡമെന്നും, അവസാന രണ്ടു അദ്ധ്യായങ്ങളെ ഖിലകാണ്ഡമെന്നും പറയുന്നു. പ്രപഞ്ചത്തെ ഒരു യാഗാശ്വമായി സങ്കല്പിച്ചുകൊണ്ടാണ് ഉപനിഷത്ത് ആരംഭിക്കുന്നത്. സൃഷ്ടിപ്രക്രിയയുടെ വ്യത്യസ്തമായ ആഖ്യാനമാണ് ഇതിലുള്ളത്. മധുകാണ്ഡത്തിൽ അശ്വമേധയജ്ഞത്തിന്റെ തത്ത്വത്തെ വിശദീകരിക്കുന്നുണ്ട്. അഹം ബ്രഹ്മാസ്മി എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണുള്ളത്. ഇതിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതു യാജ്ഞവല്ക്യൻ ജനകന്റെ സഭയിൽ നടത്തുന്ന സംവാദങ്ങളും തുടർന്ന് ജനകന് ഉപദേശിക്കുന്ന തത്ത്വങ്ങളുമാണ്. അത്യന്തം നാടകീയമായാണ് ഈ ഭാഗത്തെ ഋഷി അവതരിപ്പിച്ചിരിക്കുന്നത്. ഗാർഗ്ഗി, മൈത്രേയി തുടങ്ങി ഉപനിഷത്‌കാലത്തെ ജ്ഞാനികളായ സ്ത്രീകളെയും ഇതിൽ കാണാം. വേദാന്തത്തിലെ അതിപ്രധാനവിഷയങ്ങളെ ഇതിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. അത്യന്തം ഗഹനങ്ങളായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഈ ഉപനിഷത്തിന്റെ ശങ്കരഭാഷ്യവും അതിവിപുലമാണ്. 

ബ്രഹ്മസൂത്രം

പ്രസ്ഥാനത്രയം 

ബ്രഹ്മസൂത്രംദശോപനിഷത്തുകള്‍ ശ്രീമദ്‌ ഭഗവദ്ഗീത എന്നീ പ്രസ്ഥാനത്രയങ്ങള്‍ക്ക്  ആചാര്യ സ്വാമികൾ രചിച്ച അദ്വൈത വ്യാഖ്യാനം കലര്‍പ്പില്ലാതെയും മുന്‍വിധികളില്ലാതെയും ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് ശ്രീ കൈവല്യാനന്ദ സ്വാമികള്‍, ഹരിദ്വാര്‍ ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ പഠനത്തിന്റെ സമ്പൂര്‍ണ്ണ ശബ്ദരേഖ

സംസ്കൃതത്തിലും മറ്റു ദര്‍ശനങ്ങളിലും പ്രാഥമിക പരിജ്ഞാനമില്ലാത്തവര്‍ക്കുകൂടി അദ്വൈതതത്വത്തെ സംശയവിപര്യയങ്ങളില്ലാതെ ദിവസേനയുള്ള ശ്രവണമനനം വഴി ബോധിക്കാന്‍ ഉതകുംവണ്ണം സ്വാമിജി മലയാളികള്‍ക്കായി പ്രത്യേകം അനുഗ്രഹിച്ച ക്ലാസുകളാണിതെന്നു പ്രത്യേകം അനുസ്മരിക്കേണ്ടിയിരിക്കുന്നു.

ഉദ്ധവ ഗീത  - നൊച്ചൂർ വെങ്കട്ടരാമൻ

വേദാന്തശാസ്ത്രത്തിലെ ഉത്തുംഗ ശൃംഗമാണ് അഷ്ടാവക്ര ഗീത അഥവാ അഷ്ടാവക്ര സംഹിത. ഭഗവദ്‌ഗീത എന്നപോലെ അഷ്ടാവക്രഗീതയും ഗുരുശിഷ്യസംവാദരൂപത്തിലാണ് നിബദ്ധമായിരിക്കുന്നത്. ശിഷ്യനായ ജനകമഹാരാജാവിന്റെ ചോദ്യങ്ങളും അതിനു ഗുരുവായ അഷ്ടാവക്രമഹര്‍ഷിയുടെ ഉത്തരങ്ങളും ഈ ഉപദേശത്തിന്റെ ഫലമായി ഞാനിയായിത്തീര്‍ന്ന ശിഷ്യന്റെ സ്വാനുഭവകഥനവും ആണ് ഇതിലെ ഉള്ളടക്കം

ശ്രീ മഹോപാദ്ധ്യായ രവിവര്‍മ്മ തമ്പാന്‍ അവര്‍കള്‍ രചിച്ച അഷ്ടാവക്രഗീത ( മലയാളം വ്യാഖ്യാനം) PDF ഡൌണ്‍ലോഡ് ചെയ്യൂ


യോഗവാസിഷ്ഠം  മലയാളം പ്രഭാഷണം 
part 1 by Brahmashree Prof Balakrishnan Nair  

യോഗവാസിഷ്ഠം  by Nochur Sri Venkataraman

ഉപനിഷദ് മഹാ വാക്യങ്ങൾ

പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്അ റിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്

1) തത്വമസി  (ചാന്ദോഗ്യോപനിഷദ് 6.8.7)

അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.

2) പ്രജ്ഞാനാം ബ്രഹ്മ  (ഐതരേയോപനിഷദ് 3.3)

അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം

3) അയമാത്മ ബ്രഹ്മ (മാണ്ഡൂക്യോപനിഷദ് 1.2)

അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം 

4) അഹം ബ്രഹ്മാസ്മി  (ബൃഹദാരണ്യകോപനിഷദ്1.4.10)

അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

ശാന്തിമന്ത്രങ്ങള്‍ 

ഋഗ്വേദീയം

ഓം വാങ്മേ മനസി പ്രതിഷ്ഠിതാ .  മനോ മേ വാചി പ്രതിഷ്ഠിതം .   ആവിരാവീർമ ഏധി .  വേദസ്യ മാ ആണീസ്ഥഃ .  ശ്രുതം മേ മാ പ്രഹാസീഃ . അനേനാധീതേനാഹോരാത്രാൻസന്ദധാമി .  ഋതം വദിഷ്യാമി.  സത്യം വദിഷ്യാമി . തന്മാമവതു .  തദ്വക്താരമവതു . അവതു മാമവതു വക്താരം .. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ..

കൃഷ്ണയജുര്‍വേദീയം 

ഓം സഹനാവവതു .   സഹ നൗ ഭുനക്തു .   സഹ വീര്യം കരവാവഹൈ .  തേജസ്വിനാവധീതമസ്തു .  മാ വിദ്വിഷാവഹൈ ..  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ..

ശുക്ലയജുര്‍വേദീയം 

ഓം പൂർണമദഃ പൂർണമിദം  പൂർണാത്പൂർണമുദച്യതേ  പൂർണസ്യ പൂർണമാദായ  പൂർണമേവാവശിഷ്യതേ  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

സാമവേദീയം 

ഓം  ആപ്യായന്തു മമാംഗാനി വാക്പ്രാണശ്ച്ക്ഷുഃശ്രോത്രമഥോ ബലമിന്ദ്രിയാണി ച സർവാണി |  സർവം ബ്രഹ്മൗപനിഷദം മാഹം ബ്രഹ്മ നിരാകുര്യാം മാ മാ ബ്രഹ്മ  |  നിരാകരോദനികാരണമസ്ത്വനികാരണം മേഽസ്തു |തദാത്മനി നിരതേ യ ഉപനിഷത്സു ധർമാസ്തേ | മയി സന്തു തേ മയി സന്തു ||  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ||

അഥര്‍വവേദീയം 

ഓം ഭദ്രം കർണേഭിഃ ശ്രുണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ  | സ്ഥിരൈരംഗൈസ്തുഷ്ടുവാം ̐സസ്തനൂഭിർവ്യശേമ ദേവഹിതം യദായുഃ | സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ | സ്വസ്തി നസ്താർക്ഷ്യോ അരിഷ്ടനേമിഃ സ്വസ്തി നോ ബൃഹസ്പതിർദധാതു  |  ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ 

Download 

ശാങ്കരഭാഷ്യസഹിതം PDF

Read five great Upanishads and its commentary by Sri Sankara. The book was translated to Malayalam by Sri P K Narayana Pilla and Sri N Raman Pilla. And the book was published by Sadanandasram, Kottarakkara.

ഈശാവാസ്യോപനിഷത്

തൈത്തിരീയോപനിഷത്

മാണ്ഡുക്യോപനിഷത്

മുണ്ഡകോപനിഷത്

പ്രശ്നോപനിഷത്

കേനോപനിഷത്

കഠോപനിഷത്

ഛാന്ദോഗ്യോപനിഷത്

108 ഉപനിഷത്തുകള്‍ (അര്‍ത്ഥസഹിതം) – വി. ബാലകൃഷ്ണന്‍ & ആര്‍. ലീലാദേവി


ശ്രീ മഹോപാദ്ധ്യായ രവിവര്‍മ്മ തമ്പാന്‍ അവര്‍കള്‍ രചിച്ച അഷ്ടാവക്രഗീത ( മലയാളം വ്യാഖ്യാനം) PDF ഡൌണ്‍ലോഡ് ചെയ്യൂ


ശ്രീമദ് ഭാഗവത പഠനം

No comments:

Post a Comment