Friday 13 July 2018

ക്ഷേത്രാരാധന

ഗുരുവായൂരപ്പന്റെ ഒരു ദിവസം




വൈകുണ്ഠത്തില്‍ മഹാവിഷ്ണു സൂക്ഷിച്ചിരുന്ന പാതാളാഞ്ജനശില എന്ന അപൂര്‍വ്വ അഞ്ജനക്കല്ലു കൊണ്ടുള്ള വിഷ്ണുവിഗ്രഹമാണു ഗുരുവായൂരില്‍ ഉള്ളത്‌ എന്നാണു ഐതീഹ്യം... വിഷ്ണു ഭഗവാനില്‍ നിന്ന്‌ ബ്രഹ്മാവു വഴി കശ്യപ പ്രജാപതിയും പിന്നിട്‌ വസുദേവരും ശ്രികൃഷ്ണനും ഈ വിഗ്രഹം പൂജിച്ചു എന്നും ഐതീഹ്യം വ്യക്തമാക്കുന്നു. ഗുരുവായൂർ - ഭൂലോക വൈകുണ്ഠം എന്നു അറിയപ്പെടുന്ന ഇവിടെ വെളിപ്പിനു 3 മണിക്കാണു നടതുറക്കുന്നത്‌. സധാരണ ദിവസങ്ങളില്‍ അഞ്ചു പ്രധാന പൂജകളും മൂന്നു ശീവേലിയും ഉള്‍പ്പടെ പന്ത്രണ്ടു ദര്‍ശനങ്ങളെന്നറിയ്പ്പെടുന്ന പൂജകളാണു നടക്കുന്നത്‌.. ഉദയാസ്തമന പൂജയുണ്ടങ്കില്‍ പൂജയുടെ എണ്ണം ഇരുപത്തിയൊന്നകും.

നിത്യപൂജകള്‍

1.നിര്‍മ്മാല്യം [രാവിലെ 3.00am -3.20am]

പുലര്‍ച്ചെ രണ്ടര മണിക്ക്‌ മേല്‍ശന്തി രുദ്രതീര്‍ത്ഥത്തില്‍ കുളികഴിഞ്ഞ്‌ മൂന്നു മണിയോടെ ശ്രീകോവില്‍ നടതുറക്കുന്നു. നാദസ്വരവും ശംഖുനാദവും അലയടിച്ചുയരുന്ന ഈ വേളയിലാണു ഭഗവാന്‍ പള്ളിയുണരുന്നത്‌. തലേന്നു ചര്‍ത്തിയ അലങ്കാരങ്ങളോടെ ഭഗവനെ ദര്‍ശിക്കുന്നത്‌ പുണ്യകരമായ അനുഭവമാണു. രാത്രി മുഴുവന്‍ ശ്രീകോവിലില്‍ തങ്ങിനില്‍ക്കുന്ന ഭഗവദ്‌ ചൈതന്യം ഈ സമയം പുറത്തേക്ക്‌ പ്രസരിക്കുകയും ഭക്തി ലഹരിയില്‍ തൊഴുതു നില്‍ക്കുന്നവരില്‍ അലിഞ്ഞുചേരുകയും ചെയ്യും. വ്യാഴ, ബുധ ദോഷമുള്ളവര്‍ക്ക്‌ ഏറ്റവും ഗുണകരമാണു ഈ നിര്‍മ്മാല്യ ദര്‍ശനം.

2.തൈലാഭിഷേകം, വാകച്ചാര്‍ത്ത്‌, ശംഖാഭിഷേകം [3.20am - 3.30am]

തലേ ദിവസത്തെ ആടയാഭരണങ്ങള്‍ നീക്കിയ ശേഷം തൈലഭിഷേകം നടക്കും ശുദ്ധമായ നല്ലെണ്ണയാണു ഇതിനു ഉപയോഗിക്കുന്നത്‌. ചക്കിലാട്ടിയ 8 നാഴി നല്ലെണ്ണ തലേ ദിവസം തന്നെ വെള്ളിക്കുടത്തിലാക്കി ഇലകൊണ്ടൂ കുടം മൂടിവെക്കും ഭഗവാന്റെ ദേഹത്തു കൂടി ഒഴുകിയിറങ്ങുന്ന എണ്ണ വിശേഷപ്പെട്ട ഔഷധമാണു. ഏതു രോഗത്തിനും വിശേഷിച്ചു വാതരോഗത്തിനും ഈ ഔഷധം ഉള്ളില്‍ കഴിക്കുകയോ പുറമെ പുരട്ടുകയോ ചെയ്യാം വഴിപാടായി കൌണ്ടറില്‍ ഇത്‌ ഭക്തജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ സൌകര്യം ഉണ്ട്‌. തൈലാഭിഷേകം കഴിയുമ്പോള്‍ ആണു വാകചാര്‍ത്ത്‌. എണ്ണ നിശ്ശേഷം തുടച്ചു നീക്കിയ ശേഷം വിഗ്രഹത്തില്‍ നെന്‍മേനി വാകപ്പൊടി വിതറും. ഇതാണു വാകചാര്‍ത്ത്‌. വിഗ്രഹത്തില്‍ മുഴുവന്‍ വാകപ്പൊടി തൂകിയ ശേഷം ചെറിയ ബ്രഷ്‌ ഉപയോഗിച്ചു അതു തുടച്ചു മാറ്റും. തുടര്‍ന്ന്‌ ശംഖാഭിഷേകം ആണു. വലംപിരി ശംഖില്‍ തീര്‍ത്ഥജലം നിറച്ച്‌ വേദമന്ത്രങ്ങള്‍ ഉരുവിട്ടികൊണ്ടു മേല്‍ശന്തിയും ഒാതിക്കനും ചേര്‍ന്ന്‌ അഭിഷേകം നടത്തുന്നു. വാകപ്പൊടിയുടെ അംശവും മന്ത്രപൂരിതമായ തീര്‍ത്ഥ ജലവും ഔഷധഗുണമുള്ള വിഗ്രഹത്തിലൂടെ ഒഴുകിയിറങ്ങി എത്തുന്നതും വിശേഷ ഔഷധമാണു. ഇതു തീര്‍ത്ഥമായി ഭകതജങ്ങള്‍ക്ക്‌ വെളിയില്‍ ലഭിക്കും. ഇതിനു ശേഷം സ്വര്‍ണ്ണം കൊണ്ടുള്ള കുടത്തില്‍ തീര്‍ത്ഥജലം കൊണ്ടൂ അഭിഷേകം നടക്കുന്നു.

3.മലര്‍നിവേദ്യം അലങ്കാരം [3.30am - 4.15am]

പട്ട്‌ ശിരസ്സില്‍ വെച്ച്‌ അതിനു മേല്‍ സ്വര്‍ണ്ണകിരീടം വച്ച്‌ വലിയമാല കഴുത്തില്‍ ചാര്‍ത്തി രണ്ടു വയസ്സു പ്രായമുള്ള ഉണ്ണിയുടെ രൂപത്തില്‍ ഭഗവാനെ അലങ്കരിക്കും. പട്ടുകോണകം ധരിപ്പിച്ച്‌ അരഞ്ഞാണമായി മോതിര മാല ചാര്‍ത്തി കൈയില്‍ കദളിപ്പഴവും കൊടുത്താണു ഒരുക്കുന്നത്‌. അപ്പോള്‍ നിവേദ്യം പതിവുണ്ടൂ. മലര്‍ ശര്‍ക്കര, കദളിപ്പഴം, നാളികേരം, എന്നിവയാണു നേദ്യസാധങ്ങള്‍ വെള്ളി പാത്രത്തിലാണു നേദ്യ ഒരുക്കുന്നത്‌.

4. ഉഷനിവേദ്യം [4.15am - 4.30am]

ഉഷനിവേദ്യത്തിനു ഉണ്ണിക്കണ്ണനു നെയ്യ് പായസം, വെണ്ണ, വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാര എന്നിവയാണു ഇഷ്ടവിഭവങ്ങള്‍.

5.എതിരേറ്റു പൂജ, ഉഷ പൂജ [4.30am - 6.15am]

ഉഷ നിവേദ്യം കഴിഞ്ഞ്‌ 5.30am വരെ ഉള്ള സമയം ദര്‍ശനത്തിനു ഉള്ളതാണു. സൂര്യോദയം ആകുമ്പോഴുമേക്കും എതിരേറ്റു പൂജ തുടങ്ങുന്നു. സൂര്യനെ എതിരേല്‍ക്കുന്ന ചടങ്ങാണു എതിരേറ്റു പൂജയെന്നു പറയുന്നത്‌. ഉദയ സമയത്തെ ആശ്രയിച്ചാണു ഇതു നടത്തുന്നത്‌. ഈ സമയം പുറത്ത്‌ ഗണപതി ഹവനവും ഉപദേവന്‍മാരായ ഗണപതി ശാസ്താവ്‌, ഭഗവതി എന്നിവര്‍ക്ക്‌ നിവേദ്യം നടത്തുന്നു. വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാര എന്നിവ തൃമധുരത്തോടോപ്പം ഈ നിവേദ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു. ഈ സമയം തന്നെ ഭഗവാനും പൂജ നടക്കുന്നുണ്ടായിരിക്കും.

6.ശ്രീബലി [6.15am -7.00am]

എതിരേറ്റു പൂജകഴിഞ്ഞാല്‍ ശീവേലിക്കുള്ള ഒരുക്കങ്ങളായി. ആനപ്പുറത്തണു ശ്രീബലി, ശ്രീബലിക്ക്‌ തിടമ്പേറ്റാന്‍ അതിനവകാശമുള്ള പതിമ്മുന്ന്‌ ഇല്ലക്കാരില്‍ നിന്നും ആറു മാസം കൂടിയിരിക്കുമ്പോള്‍ രണ്ടുപേരെ വീതം തിരഞ്ഞെടുക്കും. മൂന്ന്‌ പ്രദക്ഷിണമാണു ശ്രീബലിക്കുള്ളത്‌. ആദ്യ പ്രദക്ഷിണത്തില്‍ തന്റെ ഭൂതഗണങ്ങള്‍ക്ക്‌ നിവേദ്യംകൊടുക്കുന്നത്‌ നേരില്‍ കണ്ട്‌ ശേഷം രണ്ടൂം മൂന്നും പ്രദക്ഷിണം സന്തോഷസൂചകമായി ഭക്തരോടൊപ്പം നടത്തിയിട്ടാണു ഉള്ളിലേക്ക്‌ പോകുന്നത്‌..

7.പാലഭിഷേകം, നവകാഭിഷേകം പന്തീരടി നിവേദ്യം പൂജ [7.00am - 9.00am]

ആദ്യം രുദ്ര തീര്‍ത്ഥജലം കൊണ്ടു അഭിക്ഷേകം നടത്തിയ ശേഷം ഇളനീരുകൊണ്ടു അഭിക്ഷേകം നടത്തുന്നു. അതു കഴിഞ്ഞാണു പാലഭിക്ഷേകം. ഇതിനു വേണ്ടി പശുക്കളെ ദേവസ്വം വളര്‍ത്തുന്നുണ്ടു. ഇതില്‍ നിന്നും അന്നന്ന്‌ കിട്ടുന്ന പാലിന്റെ പകുതി അഭിക്ഷേകത്തിനും ബാക്കി പാല്‍പ്പായസത്തിനും ഉപയോഗിക്കും. തുടര്‍ന്നാണു നവകാഭിക്ഷേകം ഒന്‍പത്‌ കുടത്തില്‍ നിറച്ച തീര്‍ത്ഥമാണു അഭിക്ഷേകം ചെയ്യുന്നത്‌. മൂന്ന്‌ ലിറ്റര്‍ വീതം കൊള്ളുന്ന ഒന്‍പത്‌ വെള്ളിക്കുടങ്ങളാണു ഇതിനുപയോഗിക്കുന്നത്‌. അതുകഴിഞ്ഞ്‌ ഭഗവാനെ ഉണ്ണികൃഷ്ണനായി ഒരുക്കുന്നു. മഞ്ഞപ്പട്ട്‌ ചുറ്റി കിരീടവും മാലയും ഒാടക്കുഴലും പൊന്നരിഞ്ഞാണവും ധരിപ്പിച്ച്‌ അരക്ക്‌ മേലോട്ട്‌ ചന്ദനം ചാര്‍ത്തുന്നു. ഒരുക്കം കഴിഞ്ഞ്‌ പന്തീരടി പൂജയാണു. നിഴലിനു പന്ത്രണ്ടടി നീളമുള്ള സമയത്ത്‌ നടത്തുന്നതാണു പന്തീരടി പൂജ. ഈ സമയത്തും നിവേദ്യം ഉണ്ടു. പായസവും ചോറും ആണു നേദിക്കുന്നത്‌. ചോറു കൈക്കുത്തരി കൊണ്ടു തന്നെ വെക്കുന്നു. പന്തീരടി പൂജ നടത്തുന്നത്‌ ഒാതിക്കന്‍മാര്‍ ആണു. നാലു കുടുംബക്കാര്‍ ഇതിനു അവകാശികളായുണ്ടൂ. മണ്ഡലകാലത്ത്‌ പഞ്ചഗവ്യം കൊണ്ടൂള്ള അഭിഷേകം ഉണ്ട്‌. വിദ്യാലാഭത്തിനു ഈ പ്രസാദം അതീവ ഗുണകരമാണു. രോഗങ്ങള്‍ക്ക്‌ ഔഷധമായും ഇത്‌ ഉപയോഗിക്കുന്നു. 9am മുതല്‍ 11.30am വരെ ദര്‍ശന സമയം ആണു.

8.ഉച്ച പൂജ [11.30am - 12.30pm]

ഉച്ച പൂജക്ക്‌ വിപുലമായ ചടങ്ങുകളാണു. നിവേദ്യമാണു പ്രധാനം. പാല്‍പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം, ഇരട്ടിപ്രഥമന്‍, എന്നിവക്ക്‌ പുറമെ നാലു കറി നിവേദ്യം എന്നു അറിയപ്പെടുന്ന കാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്‍ വറുത്ത ഉപ്പേരി തുടങ്ങിയവയും വെണ്ണ തൈരു, പഴം എന്നിവയും നേദിക്കുന്നു. ഈ സമയത്ത്‌ തന്നെ ഒരു ശ്രേഷ്ഠ ബ്രാഹ്മണനു ഇതേ പോലെ തിടപ്പള്ളിയിലിരുത്തി ആഹാരം കൊടുക്കും. നേദ്യം കഴിഞ്ഞാല്‍ പൂജയാണു. നടയടച്ചാണു പൂജ. ഈ സമയം പുറത്ത്‌ ഇടക്കയുടെ അകമ്പടിയോടെ അഷ്ടപദി പാടും. ഭഗവാനെ ചതുര്‍ബാഹു ആയിട്ടാണു ഒരുക്കുന്നുത്‌. ശംഖ്ചക്രഗദാ പത്മധാരിയായി കളഭവും ചാര്‍ത്തി വിളങ്ങുന്ന ഭഗവാന്‍ ഈ സമയം ഏറെ സന്തുഷ്ടനാണു. ഭക്തര്‍ ദര്‍ശനം നടത്തേണ്ട വിശേഷപ്പെട്ട സമയം ആണു ഇത്‌. ഉച്ചപൂജകഴിഞ്ഞു ഒരു മണിക്ക്‌ മുന്‍പേ നട അടക്കും.

9. കാഴ്ച ശീവേലി [വൈകിട്ട്‌ 4.30pm - 5.00pm]

വൈകുന്നേരം നാലരക്കാണു നടതുറക്കുന്നത്‌. തുറന്നാല്‍ ഉടന്‍ തന്നെ ശീവേലി നടത്തുന്നു. ഉച്ചക്ക്‌ നടത്തേണ്ട ശീവേലി ഇവിടെ വൈകിട്ട്‌ നാലരക്കാണു. മൂന്നാനകളാണു എഴുന്നള്ളത്തിനു. നടുവിലുള്ള ആനപ്പുറത്ത്‌ ഭഗവാനും അകമ്പടിയായി നെറ്റിപ്പട്ടം കെട്ടിയ രണ്ടാനകളും. 5pm മണി മുതല്‍ ദര്‍ശന സമയം ആണ്.

10. ദീപാരാധന [6.15pm - 6.45pm]

അസ്തമയ സമയത്താണു ദീപാരധന. സര്‍വ്വഭരണ വിഭൂഷിതനായ ഭഗവാനെ വെള്ളി വിളക്കില്‍ കത്തിച്ച ദീപം കൊണ്ടാണു ആരാധന നടത്തുന്നത്‌. അമ്പലം മുഴുവന്‍ ഈ സമയം ദീപം കൊണ്ടു അലങ്കരിക്കുന്നു.

11.അത്താഴ പൂജ നിവേദ്യം പൂജ [7.30pm - 8.15pm]

ദീപാരാധനക്ക്‌ ശേഷം അത്താഴ പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിക്കും. നിവേദ്യത്തോടൊപ്പമാണു പൂജ. അവല്‍, വെള്ള നിവേദ്യം, പഴം, പഞ്ചസാര, കാരോലപ്പം, പാലടപ്രഥമന്‍, പഞ്ചസാര പ്പായസം തുടങ്ങിയവയാണു നേദ്യ വിഭവങ്ങള്‍. അപ്പവും അടയും വച്ചുള്ള അത്താഴ പൂജ ഭഗവാനു പ്രിയപ്പെട്ടതത്രെ. കൊല്ലത്തില്‍ ഒരിക്കല്‍ (നിറപുത്തരി ദിവസം ഉപ്പുമാങ്ങവെച്ച്‌ പൂജയും പതിവുണ്ടു.)

12.അത്താഴ ശീവേലി [8.45pm - 9.00pm]

മൂന്നാമത്തെ ശീവേലി തുടങ്ങുന്നത്‌ അത്താഴ പൂജ കഴിഞ്ഞാണു. ക്ഷേത്രം മുഴുവന്‍ ദീപം കൊണ്ടു അലങ്കരിച്ചിരിക്കും മൂന്ന് പ്രദക്ഷിണം കഴിഞ്ഞാണു ഭഗവാന്‍ അകത്തേക്ക്‌ പോകുന്നത്‌.

13. തൃപ്പുക ഓല വായന [9.00pm - 9.15pm]

അത്താഴ ശീവേലി കഴിഞ്ഞാലുടന്‍ തൃപ്പുകയാണു. ചന്ദനം ഗുല്‍ഗുലു തുടങ്ങിയ എട്ടുതരം ഔഷധസുഗന്ധദ്രവ്യങ്ങള്‍ പൊടിച്ച്‌ ചേര്‍ത്ത്‌ ഭഗവാനെ പുകക്കുന്നു. ഈ സമയം അതീവ ഹൃദ്യമായ സുഗന്ധം ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക്‌ പ്രവഹിക്കും. ഇത്‌ ശ്വസിക്കുന്നതും ശരീരത്തില്‍ ഏല്‍ക്കുന്നതും ഏറ്റവും ഉത്തമം ആണു. രോഗശാന്തിക്കും ദോഷ ശമനത്തിനും ഇതേറെ ഗുണം ചെയ്യുന്നു. തൃപ്പുക കഴിഞ്ഞാല്‍ ഒാല വായന ആണു. കലവറയില്‍ നിന്ന് അന്നത്തെ ആവശ്യങ്ങള്‍ക്ക്‌ എടുത്ത സാധനങ്ങളുടെ അളവും വിവരങ്ങളും ഒാലയില്‍ രേഖപെടുത്തി ഭഗവാനെ വായിച്ച്‌ കേള്‍പ്പിക്കുന്നു. ഇതിനു നിയോഗിക്ക പെട്ട ആള്‍ ഒാല ഉറക്കെ വായിച്ച്‌ ശേഷം നടയില്‍ വെക്കുന്നു. 9.15pm നു നട അടക്കുന്നു. നടയടച്ച ശേഷം ഭഗവാന്റെ സഹോദരീ സങ്കല്‍പത്തില്‍ ഉള്ള ഉപദേവതയായ ഇടത്തരികത്ത്കാവ്‌ ഭഗവതിക്ക്‌ അഴല്‍ നേദിക്കുക എന്ന ചടങ്ങും ക്ഷേത്രത്തില്‍ ഉണ്ടൂ. പച്ചരി, വെള്ളരി, നാളികേരം എന്നിവ വെച്ച്‌ വാഴത്തണ്ടില്‍ തുണി ചുറ്റി എണ്ണയില്‍ നനച്ച്‌ കത്തിച്ച്‌ ദേവിക്ക അഗ്നി നേദിക്കുന്ന ചടങ്ങാണു അഴല്‍ നേദ്യം.

നിര്‍മ്മാല്ല്യം മുതല്‍ തൃപ്പുകവരെ ഉള്ള ചടങ്ങുകള്‍ പന്ത്രണ്ട്‌ ദര്‍ശ്ശനങ്ങള്‍ എന്ന് അറിയപ്പെടുന്നു. പന്ത്രണ്ട്‌ ദര്‍ശ്ശനങ്ങള്‍ കണ്ട്‌ ഭജനം ഇരിക്കൂന്നത്‌ ഏറ്റവും ഗുണകരമാണു. കൃഷ്ണനാട്ടം ആണു ഭഗവാന്റെ ഇഷ്ട വഴിപാട്‌. ഉദയാസ്തമന പൂജ ഉള്ള ദിവസങ്ങളില്‍ ഉച്ചപൂജവരെ ഉള്ള പൂജകളുടെ സമയങ്ങളില്‍ സാധാരണ ദിവസങ്ങളുടെതില്‍ നിന്ന് മാറ്റം ഉണ്ടാകും. അന്നേ ദിവസം നട അടക്കാന്‍ എകദേശം രാത്രി 10pm മണി ആകും. അത്മസമര്‍പ്പണത്തോടെ ആചാര്യന്‍മാര്‍ നൂറ്റാണ്ടുകളായി നടത്തുന്ന പൂജാകര്‍മ്മങ്ങളും നിഷ്ഠയും ഉപാസനയുമാണു ഗുരുവായൂരിലെ ചൈതന്യതിന്‍റെ കാരണം.


നാമജപം




കലിയുഗത്തിൽ ഈശ്വരാരാധന മാത്രമാണ് സർവ്വശ്രേഷ്ഠമായ ധർമ്മമാർഗ്ഗവും മുക്തിമാർഗ്ഗവും, കലിയുഗത്തിൽ യുഗാധിപ്പനും പാപകർമ്മങ്ങളുടെ ദേവനുമായ കലി , സർവ്വവിധ അനർത്ഥങ്ങളും വരുത്തിവെക്കുമെന്ന് പുരാണങ്ങൾ പറഞ്ഞീട്ടുണ്ട്, തൻ്റെ അധീനതയിലുള്ള കാമക്രോധദികളുടെ അധിഷ്ടാനദേവതകളും അസംഖ്യം അനുചരന്മാരുമായി അചിന്ത്യങ്ങളായ നിരവധി ധർമ്മഹത്യകളും പാപകർമ്മങ്ങളും കൊണ്ട് കലി നരജീവിതം നരകതുല്യമാക്കുന്നു.

ക്രോധത്തിനു ഹിംസയിൽ പിറന്ന പുത്രനായ കലി തൻ്റെ സഹോദരിയായ "ദുരാക്തി"യിൽ തന്നെ 'മൃത്യു' എന്നും 'ഭയം' രണ്ടു സന്തതികളെ ജനിപ്പിച്ചുകൊണ്ട് അധർമ്മികതയും അനാശാസ്യതകളും അതിക്രമങ്ങളും ഊട്ടിവളർത്തുന്നു.(കലിപുരാണം)

ഈ വിധമായ ദുര്യോഗങ്ങളാണ് കലിയുഗത്തിൽ വന്നുഭവിക്കുക എന്ന് ദീർഘദൃഷ്ട്യാ മനസ്സിലാക്കിയ നാരദമഹർഷി ദ്വാപരയുഗത്തിൽ തന്നെ ബ്രഹ്മാവിൽനിന്നും കലിയുഗദുരിത പരിഹാരം തേടി അറിഞ്ഞ് മനുഷ്യസമൂഹത്തിന് നൽകിയിരിക്കുന്നു. ഹരിനാമകീർത്തനം മാത്രം മതി എന്നതായിരുന്നു ബ്രഹ്മാദേവൻ നൽകിയ ഉപദേശം, കൂടാതെ പ്രസിദ്ധമായ ഷോഡശമന്ത്രവും നാരദനിലൂടെ നമുക്കയി ഉപദേശിച്ചു നൽകി.

യുഗം നാലിലും നല്ലൂ കലിയുഗം

സുഖമേതന്നെ മുക്തിവരുത്തുവാൻ.

കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!

കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ

തിരുനാമസങ്കീർത്തനമെന്നീയേ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും

തിരുനാമ സങ്കീർത്തനം കൊണ്ട് കലിയുഗത്തിൽ അയത്നമായി മുക്തി നേടാവുന്നതാണ്. കൃഷ്ണാ, മുകുന്ദാ, ജനാർദ്ധനാ, ഗോവിന്ദ, രാമ,എന്നിങ്ങനെയുളള നാമജപം മാത്രമേ വേണ്ടു..

'ജ'കാരോ ജന്മ വിച്ഛേദഃ
'പ'കാര പാപനാശനഃ

ജന്മങ്ങളിൽ നിന്ന് മുക്തിയേകുന്നതും പാപഹാരവും എന്ന അർത്ഥമേകികൊണ്ട് ആചാര്യന്മാർ ജപമാഹാത്മ്യത്തെ ആചാര്യന്മാർ വെളിവക്കുന്നതും കാണാം...

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു.

നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും.

അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം.

നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു.

ഭൗതിക ദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.

നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.

ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല.

ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.

നാമജപം നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്.

നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു


ബ്രഹ്മവും മായയും




ബ്രഹ്മം എന്നത് ആദിമദ്ധ്യാന്തങ്ങൾ ഇല്ലാത്തതും , സ്വയം പ്രകാശമുള്ളതും, പ്രപഞ്ചത്തിന് അവിഷയമായിട്ടുള്ളതും നാശമില്ലത്തതും ,നിർഗുണവും,കാലദേശവസ്തു ഭേദമില്ലാത്തതും, നിത്യവും ആനന്ദമായിട്ടുള്ളതും ആകുന്നു. അതല്ലാതെ മറ്റൊരുവസ്തു വേറെയില്ല. .എല്ലാം തന്നെ ആ ബ്രഹ്മതന്നെ...

ആ സ്ഥ്തിക്ക് നാനത്വം എങ്ങനെ സംഭവിച്ചു, വള, കിങ്ങിണി, മോതിരം, തുടങ്ങിയ സ്വർണ്ണംകൊണ്ട് ഉണ്ടാക്കിയതാണന്നിരിന്നലും അവക്ക് കങ്കണം തുടങ്ങിയ നാമങ്ങൾ ജനങ്ങളാൽ കൽപ്പിക്കപ്പെട്ടിട്ടുള്ളതണ്, സൂക്ഷമതയോടുകൂടി നോക്കിയാൽ സ്വർണ്ണമല്ലാതെ മറ്റൊന്നും അവയിൽ കാണുന്നില്ല, അവ ഉരുക്കിനോക്കിയാലും സ്വർണ്ണമായിതന്നെ കാണുന്നു. അതുപോലെ മായകൊണ്ട് ബ്രഹ്മത്തിനും നാനത്വം സംഭവിക്കുന്നു.....

ബ്രഹ്മം ഏകം തന്നെ മറ്റുവസ്തുക്കൾ ഒന്നുതന്നെയില്ല. നിശ്ചയം, അപ്പോൾ പിന്നെ ആ മായ എങ്ങനെ എവിടെയുണ്ടായി അതിന് ബ്രഹ്മത്തിനോട് എങ്ങനെ ചേർച്ച സംഭവിച്ചു.

മായ ആദിഹീനയും അജ്ഞാനപൂർണ്ണയും കർമ്മസ്വരൂപിണിയും ആണ്. ശുദ്ധയായ അത് ബ്രഹ്മത്തിൽ ഒട്ടിയും ഒട്ടാതെയും സദാ നിൽക്കുന്നു. മായ ബ്രഹ്മം ഇത് രണ്ടിനും അനാദിത്വമുണ്ട്, എന്നാൽ മായ നിശ്ചയമായും നശിക്കും ബ്രഹ്മം ഒരിക്കലും നശിക്കുകയില്ല. മായക്ക് നാശമുണ്ട് എന്നതിനാൽ - അദ്വതീയവും പരമവും ഏകവുമാണ് ബ്രഹ്മം.. എന്ന അദ്വൈതസിദ്ധി ബ്രഹ്മത്തിനു ഭവിക്കുന്നു. പ്രപഞ്ചത്തിൽ കാണപ്പെടുന്ന വസ്തുക്കളിൽ ബ്രഹ്മാംശങ്ങളായിട്ട് ജീവസമൂഹം ഭവിക്കുന്നു.

ശരീരികളുടെ ഹൃദയത്തിൽ "ഞാൻ" എന്ന ഒരു ബുദ്ധി വർത്തിക്കുന്നു. "അഹംബുദ്ധി" എന്ന ആ ഒന്നുതന്നെയാണ് ആ മായ എന്നത്, ആ മായയോട് കൂടാത്തവൻ ദേഹഭൃത്തേയല്ല,.. (ജീവൻ മുക്തൻ ദേഹഭൃത്താണങ്കിലും ദേഹാഭിമാനം ഇല്ലാത്തതു കൊണ്ട് ഈ ആശയത്തിന് വൈരുദ്ധ്യമില്ല) ഞാൻ സുഖി, ഞാൻ ദുഃഖി, എന്നിങ്ങനെയുള്ള അഹന്ത എല്ലവരിലും നിറഞ്ഞിരിക്കുന്നുണ്ട്, ആദിയില്ലയ്മയോടുകൂടിയ - ആ അഹംങ്കാരബുദ്ധി - ആ അഹന്ത തന്നെ മായ എന്ന് പ്രകീർത്തിക്കപ്പെടുന്നു. എൻ്റെ കൈയ് എൻ്റെ പാദം, എൻ്റെ പുത്രൻ എന്നിങ്ങനെയുള്ള വാക്യങ്ങളിൽ നിന്ന് സൂക്ഷതത്ത്വത്തെ പറ്റി ആലോചിച്ച്നോക്കിയാൽ "അഹം" എന്നൊന്നില്ല അതു മായതന്നെ, അഹം എന്ന പ്രതീതി തന്നെയാണ് വസ്തു, ഇത് സർവ്വത്ര സർവ്വദാ വ്യാപിച്ചിരിക്കുന്നു. എന്നാൽ അഹന്ത വേഷസാമ്യമുണ്ടെങ്കിലും ഭ്രാന്തിമൂലമായതിനാൽ മായ തന്നെയാണ്.

വികാരസ്വഭാവമുള്ള ആ മായ നിർമ്മലമായിട്ടുള്ള ബ്രഹ്മത്തിൽ സ്വഭാവാൽ തന്നെ - മായാസ്വഭാവം ഹേതുവായിട്ട് - പറ്റിയും പറ്റാതെയും ആണ് നിൽക്കുന്നത്. .. പരിശുദ്ധമായ സ്പടികപാത്രത്തിൽ ചുവന്ന പുഷ്പം വെക്കുന്നതായാൽ ആ പാത്രം ചുവപ്പുനിറമുള്ളതാകും. ആ പുഷ്പം പാത്രത്തിൽ നിന്നെടുത്താൽ പിന്നെ അതിൽ( പാത്രത്തിൽ) ചുവപ്പു നിറമുണ്ടായിരിക്കുന്നതല്ല. ...അതുപോലെ ആ മായ ബ്രഹ്മത്തിൽ ചേർന്നു നിൽക്കും. ..അരയാലിൻ്റെ അണു മാത്രമായുള്ള ബീജത്തിൽ (വിത്തിൽ) കോടിക്കണക്കിനു വൃക്ഷങ്ങൾ എപ്രകാരമാണോ അവ്യക്തമായി സ്ഥിതിചെയ്യുന്നത് അതിൻവണ്ണം മായയിൽ കർമ്മബീജങ്ങൾ വർത്തിക്കുന്നു. ആ കർമ്മ ബീജങ്ങളാകട്ടെ സൃഷ്ടികാലത്ത് പഞ്ചഭൂതങ്ങളോടുകൂടി യോജിച്ച് കർമ്മത്തിനൊത്ത് ജിവനോടുകൂടി ശരീരികളായി തീരുന്നു. സംശുദ്ധമായ ബ്രഹ്മത്തിൽ ചിത്തത്തെ ചേർത്തു നിർത്തിയാൽ പിന്നെ ജന്മം സംഭവിക്കുന്നതല്ല.

------ ബ്രഹ്മത്തിന് മായയോട് എങ്ങനെ ചേർച്ചയുണ്ടാകുന്നു എന്ന് ചിന്തിച്ച് വൃഥാ മനസ്സിനെ ഭ്രമിപ്പിക്കുന്നതിനേക്കാൾ ഭേദം ബ്രഹ്മത്തിൽ മനോലയം ഉണ്ടാക്കുകയാണ് ശ്രേഷ്ഠമായിട്ടുള്ളത്....

.....ഒരുവൻ അഗാധമായ (വളരെ താഴ്ചയുള്ള) കിണറ്റി വീണു എന്നിരിക്കട്ടെ അതിൽ നിന്ന് കരകയറുവാനുള്ള വഴി എന്തെന്ന് വിചിന്തനം ചെയ്യാതെ.. അവൻ അവിടെ കിടന്നുകൊണ്ട് കിണറ്റിൻ്റെ ഉത്ഭവകാരണം ചിന്തിക്കുകായണെങ്കിൽ കരക്കെത്തിചേരുവാൻ എങ്ങി ശക്തനായി തീരും...

........ബ്രഹ്മസാക്ഷാത്ക്കാരത്തിനുവേണ്ടി ശ്രമിക്കുകയാണ് ശ്രേഷ്ഠമായിട്ടുള്ളത്.......



ഗുരുവിൻ്റെ ആവിശ്യകത




പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകള്‍ റിപ്പയറു ചെയ്യുവാന്‍ കഴിയില്ല. വര്‍ക്കുഷോപ്പില്‍പ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവര്‍ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്.

ഔഷധങ്ങളുടെ പുറത്തുള്ള ലേബലില്‍ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ അതു കഴിക്കുവാന്‍ പാടില്ല. പൊതുവായ നിര്‍ദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ ഉപയോഗിക്കണമെന്നു നിശ്ചയിക്കുന്നതു ഡോക്ടറാണു്. ക്രമം തെറ്റിക്കഴിച്ചാല്‍ ഗുണത്തിനു പകരം ദോഷമായിരിക്കും സംഭവിക്കുക. അതുപോലെ ആദ്ധ്യാത്മികതയെക്കുറിച്ചും സാധനയെക്കുറിച്ചും, സത്സംഗങ്ങള്‍ ശ്രവിച്ചും പുസ്തകങ്ങള്‍ വായിച്ചും മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ, സാധന ചെയ്തു് അപകടം കൂടാതെ ലക്ഷ്യത്തിലെത്തണമെങ്കില്‍ ഗുരുവില്ലാതെ പറ്റില്ല.

ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേക്കു മാറ്റി നടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. അല്ലെങ്കില്‍ പുതിയ മണ്ണുമായി യോജിച്ചു കിട്ടുവാന്‍ പ്രയാസമാണു്. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ തുടര്‍ന്നുകൊണ്ടു പോകുക. തുടക്കത്തില്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. ആപ്പിള്‍വൃക്ഷവും മറ്റും വളരണമെങ്കില്‍ അതിനിണങ്ങുന്ന കാലാവസ്ഥ ആവശ്യമാണു്. വേണ്ട സമയത്തു വെള്ളവും വളവും നല്കണം. അതിനെ ആക്രമിക്കുന്ന കൃമികീടങ്ങളെ നശിപ്പിക്കണം. അതുപോലെ, ഒരു സാധകനു സാധനയ്ക്കു യോജിച്ച സാഹചര്യങ്ങള്‍ ഗുരു നല്കുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളില്‍നിന്നും ഗുരു സംരക്ഷിക്കുന്നു.

ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ നിലയനുസരിച്ചാണു ഗുരു സാധനാക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു്.
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും സ്വഭാവം നമ്മളെക്കാള്‍ നന്നായറിയാവുന്നതു ഗുരുവിനാണു്. അധികാരിഭേദമനുസരിച്ചാണു ഗുരു ഉപദേശങ്ങള്‍ നല്കുന്നതു്. ഇതൊന്നും ശ്രദ്ധിക്കാതെ, എവിടെനിന്നെങ്കിലും കിട്ടിയ അറിവുവച്ചു്, യാതൊരു നിയന്ത്രണവുമില്ലാതെ സാധന തുടങ്ങിയാല്‍, ചിലപ്പോള്‍ ബുദ്ധിഭ്രമംവരെ സംഭവിച്ചെന്നിരിക്കും.

ധ്യാനം ക്രമത്തിലധികമായാല്‍ തല ചൂടാകും. ഉറക്കം നഷ്ടമാകും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലാണു ധ്യാനിക്കേണ്ടതെന്നും എത്രസമയം ധ്യാനിക്കണമെന്നും ഓരോരുത്തരുടെയും സ്വഭാവം അനുസരിച്ചു ഗുരു പറയും. ഒരു സ്ഥലത്തേക്കു പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരമായി താമസിക്കുന്ന എല്ലാ വഴികളും അറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ വേഗം അവിടെയെത്തുവാന്‍ സാധിക്കും. അല്ലെങ്കില്‍, ഒരു മണിക്കൂര്‍ യാത്ര വേണ്ട സ്ഥാനത്തു പത്തു മണിക്കൂര്‍ എടുത്തെന്നിരിക്കും. ‘മാപ്പു’ണ്ടെങ്കിലും ദിക്കുകളറിയാതെ വഴിതെറ്റി അലഞ്ഞെന്നിരിക്കും. ചിലപ്പോള്‍ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയും സങ്കേതത്തില്‍ അകപ്പെട്ടെന്നും വരാം. എന്നാല്‍ വഴിയറിയാവുന്ന ഒരാളെ കൂട്ടിനു കിട്ടിയാല്‍ ഒന്നും ഭയപ്പെടേണ്ടതില്ല. ഇതു പോലെയാണു് ആദ്ധ്യാത്മികസാധനയില്‍ ഗുരുവും. എല്ലാ വഴികളും നന്നായറിയാവുന്ന ആളാണു ഗുരു. സാധനയുടെ ഏതു ഘട്ടത്തിലും പ്രതിബന്ധങ്ങളുണ്ടാകാം. ആ സമയങ്ങളില്‍ ഗുരുവില്ലാതെ സാധന തുടരുക പ്രയാസമാണു്. അതിനാല്‍ സദ്ഗുരുവിന്റെ സാമീപ്യംതന്നെയാണു യഥാര്‍ത്ഥ സത്സംഗം. സര്‍വ്വതും ഗുരുവില്‍ ഒതുങ്ങിനില്ക്കുന്നു. അതുപോലെ ഒരു സദ്ഗുരുവില്‍നിന്നുമാണു ദീക്ഷ കിട്ടിയിട്ടുള്ളതെങ്കില്‍ സാധനയില്‍ വളരെവേഗം പുരോഗതി കൈവരിക്കുവാന്‍ കഴിയും. പാലില്‍ പാലൊഴിച്ചുവച്ചാല്‍ തൈരാകില്ല; അല്പം തൈരുതന്നെ ഒഴിക്കണം. അതുപോലെയാണു യഥാര്‍ത്ഥ സദ്ഗുരുവില്‍നിന്നും നേടുന്ന മന്ത്രോപദേശം. അതു സാധകന്റെ ആത്മീയശക്തിയെ ഉണര്‍ത്തുന്നു.



ഉപാസനയും വിപാസനയും




ആധ്യാത്മികതയില്‍ ഈശ്വരനെ അറിയാന്‍ ഉപയോഗിക്കുന്ന രീതിയാണ് ഉപാസന, ഉപാസന എന്നാല്‍ അന്തഃകരണശുദ്ധിയാണ് അന്തഃകരണമെന്നാല്‍ മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം എന്നിവയുടെ കൂട്ടായ്മയാണ്. ഇവ നാലും ശുദ്ധമാകുന്ന പദ്ധതിയെ നമുക്ക് ഉപാസന എന്നു വിളിക്കാം. എങ്ങനെ നമുക്ക് ഈ നാലു ഭാവങ്ങളും ശുദ്ധമാക്കാം? അതിനുള്ള ഉപാധിയാണ് ഉപാസന. സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ശരീരത്തിലുള്ള ഈ ദിവ്യശക്തികളെ നമുക്ക് ദേവതകള്‍ എന്നു വിളിക്കാം. ഈ ദേവതകളുടെ പ്രകാശം കൊണ്ടാണ് ഇഷ്ടദേവതയെ അഥവാ ഉപാസനാമൂര്‍ത്തിയെ ഒരു സാധകന്‍ സാക്ഷാത്ക്കരിക്കുന്നത്. അന്തഃകരണശുദ്ധിക്ക് ഏറ്റവുമധികം തടസ്സമായി വരുന്നത് ആസുരവൃത്തികളും അശുഭകാര്യങ്ങളുമാണ്. എല്ലാവര്‍ക്കും ഉപാസകരാകാം. എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടദേവതാ പ്രസാദമുണ്ടാകണമെന്നില്ല. ശരീരാന്തര്‍ഗതമായിരിക്കുന്ന ദേവതകള്‍ അഥവാ ദിവ്യശക്തികള്‍ നമുക്ക് അനുഗുണമല്ലെങ്കില്‍ സാധനയില്‍ ഒരു അടി പോലും മുന്നോട്ടുപോകില്ല. ഇതിന്നാണ് നിരവധി ഉപായങ്ങള്‍ ഭാരതീയ ഋഷിമാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. അതിലൊന്ന് സ്വാധ്യായംതന്നെയാണ്. എത്ര ഉന്നതനായാലും ആ വ്യക്തിയില്‍ അല്പമൊരു വീഴ്ച സംഭവിച്ചാല്‍ അതുവരെ ചെയ്ത എല്ലാ സാധനകളുടേയും ഫലം ഇല്ലാതാകും. ഒരു സംവത്സരമെങ്കിലും പ്രതിദിനം ജിതേന്ദ്രിയനായി, പവിത്രനായി വിധിപൂര്‍വ്വം വേദാധ്യയനം ചെയ്യണമെന്നാണ് മനു തന്റെ വിഖ്യാതമായ സ്മൃതിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെ ഓരോ സാധകനും നിയതേന്ദ്രിയനായിരിക്കണം.

ഉപാസനയുടെ രണ്ടുവഴികൾ
പിപീലികമാർഗ്ഗം അല്ലെങ്കിൽ വാമദേവ മാർഗ്ഗം. വിഹഗമാർഗ്ഗം അല്ലെങ്കിൽ ശുകമാർഗ്ഗം

തന്റെ സ്വരൂപത്തിലേക്ക്‌ പോകു ന്നതിനുവേണ്ടി തന്റെ വാസനകളിൽ ഓരോന്നിനെയും സ്വയം എരിച്ചുകള യുന്ന ധ്യാനമാർഗ്ഗമാണ്‌ പിപീലികമാർഗ്ഗം. ധ്യാനാത്മകമായ ഒരു മനസ്സോടു കൂടി ഇരുന്ന്‌ ഏതെങ്കിലുമൊരു മന്ത്രത്തെ സ്വയം സ്വീകരിച്ച്‌ നിത്യനിരന്തരമാ യി ഉപാസിക്കുകയാണ്‌ ഈ മാർഗ്ഗത്തിൽ.

നിത്യനിരന്തരമായി തങ്ങളുടെ മനസ്സിനെ ത്രാണനംചെയ്യുന്നതിന്‌ പര്യാ പ്തമായൊരു ഉപാസനാരീതിയാണ്‌ വാമദേവമാർഗ്ഗം അല്ലെങ്കിൽ പിപീലിക മാർഗ്ഗം. ഒരിടത്ത്‌ ഏകാഗ്രമായി ഇരുന്ന്‌- ഇതിനവർ സ്വീകരിക്കുന്ന ആസനം തന്നെ വജ്രാസനമാണ്‌. ഏകാഗ്രമായി വജ്രാസനത്തിൽ ഇരുന്ന്‌ ഉപാസിക്കു മ്പോൾ, ആ സമയം ആരെങ്കിലും തങ്ങളെ കൊല്ലാൻവന്നാൽപോലും അവ രത്‌ അറിയില്ല; യാതൊരു ബോധവുമില്ലാത്തൊരു വിധത്തിലുള്ള ഉപാസനാ രീതിയാണത്‌. വജ്രാസനത്തിൽ ഇരുന്ന്‌ ഉപാസിക്കുമ്പോൾ മനസ്സ്‌ വജ്രകഠോ രമാകുമെന്നാണുപറയുന്നത്‌; അതുകൊണ്ടാണ്‌ ആ ഉപാസനാവഴിപോകു ന്നവരുടെ മനസ്സിന്‌ നല്ല ഉറപ്പുകിട്ടുന്നത്‌. ഇങ്ങനെയാണ്‌ വാമദേവമാർഗ്ഗികൾ പ്രാർത്ഥിക്കുന്നത്‌ അല്ലെങ്കിൽ ഉപാസിക്കുന്നത്‌.


വിപാസനയെന്നാൽ എല്ലറ്റിനോടും സാക്ഷീഭാവത്തിൽ നോക്കിയിരുന്ന്, സ്വയം നിരീക്ഷിച്ചു യാഥാർഥ്യം മനസ്സിലാക്കലാണ് വിപസ്സന. മറ്റു ധ്യാനമാർഗങ്ങളിലും യോഗയിലുളളതുപോലെ പ്രാണായാമമോ ശ്വാസത്തെ ക്രമപ്പെടുത്തലോ ശാരീരികാഭ്യാസമോ ഒന്നും ഇവിടെയില്ല. ഒരിടത്ത്, സ്വസ്ഥമായി വെറുതെ ഇരിക്കുക. ശ്വാസം വരുന്നതും പോകുന്നതും മാത്രം നിരീക്ഷിക്കുക.ശ്വാസനിയന്ത്രണമൊന്നും വേണ്ട. ശ്വാസത്തെക്കുറിച്ചു ശ്രദ്ധവേണമെന്നു മാത്രം. ശ്വാസം വരുന്നതു നിങ്ങൾ അറിയുന്നുണ്ടോ? മൂക്കിന്റെ അറ്റത്തു തട്ടി പുറത്തേക്ക്. ആ ഭാഗങ്ങളിൽ കൂടി അകത്തേക്ക്. വീണ്ടും പുറത്തേക്ക്. വെറുതെ അതു നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. കേൾക്കുമ്പോൾ നിസ്സാരവും ലളിതവുമായി തോന്നും. എന്നാൽ അത്ര ലളിതമാണോ?

ഒാരോരുത്തരുടെയും ഉളളിൽ നടക്കുന്നതെന്താണെന്ന് സ്വയം തിരിച്ചറിയാനാകുന്ന, ചോദ്യങ്ങൾക്കെല്ലാം സ്വയം ഉത്തരം കണ്ടെത്താനാകുന്ന ഒരു ധ്യാനമാർഗത്തിലേക്ക് നമുക്കും കടക്കാനാകും. ജീവിതസന്ധാരണത്തിന്റെ വഴികളിൽ ധർമബോധത്തോടെ, ആകാംക്ഷയും ആകുലതകളുമൊഴിഞ്ഞു ശാന്തരായി മുന്നേറാനുളള വഴികാട്ടിയാണത്.

സ്വാഭാവികമായ ശ്വാസഗതിയെ ശാന്തമായി നിരീക്ഷിച്ച്, മനസിന്റെ ആഴങ്ങളിലേയ്ക്ക് കടന്നു ചെന്ന് , മനസിന്റെ ശസ്ത്രക്രിയ നടത്തി, അതിലെ മാലിന്യങ്ങളെ പുറം തള്ളി, മനസിനെ ശാന്ത - സുദൃഡമാക്കാൻ സഹായിക്കുന്ന വിപാശന ബൗദ്ധായന സമ്പ്രദായത്തിലെ അനുഷ്ഠാന ക്രമത്തിൽ നിന്നും ഉരുതിരിഞ്ഞ് വന്നതാണ്. വിപാസന എന്ന ധ്യാനമുറ പ്രബുദ്ധതാപരിശീലനവും മനസ്സിന്റെ ഏകാഗ്രതയുമാണു്

വിപാസന എന്നാല്‍ സാക്ഷ്യം വഹിക്കുക നിരീക്ഷിക്കുക എന്നൊക്കെയാണ് അര്‍ത്ഥം. വളരെ ലളിതവും ആയാസരഹിതവുമായ ഒരു ധ്യാന രീതിയാണ് വിപാസന

ഒന്നാമത്തെ രീതി

നിങ്ങളുടെ പ്രവൃത്തികളെ പറ്റി ശരീരത്തെ പറ്റി മനസ്സിനെ പറ്റി ഹൃദയത്തെ പറ്റി ബോധവാനാകുക. എല്ലാ പ്രവൃത്തികളും ഞാന്‍ ഇത് ചെയ്യുന്നു എന്ന് ബോധത്തോടു കൂടി ചെയ്യുക. നിങ്ങളുടെ ശരീരാവവയവങ്ങളുടെ ചലനങ്ങള്‍ നിങ്ങളുടെ നടത്തം എല്ലാത്തിനെപ്പറ്റിയും ബോധവാനാകുക. നിങ്ങള്‍ അഹാരം കഴിക്കുമ്പോല്‍ അതിന്റെ രുചി, മണം, നിറം എന്നിവയെ പറ്റി ബോധവാനാകുക. ഭക്ഷണം വായിലാക്കി ചവക്കുമ്പോള്‍‍ വായിലെ പേശികളുടെ ചലനത്തെ പറ്റി ബോധവാനാകുക. ഇതുപോലെ നിങ്ങള്‍ കളിക്കുമ്പോള്‍,‍ കുളിക്കുമ്പോള്‍, കിളയ്ക്കുമ്പോള്‍,‍ ഓടുമ്പോള്‍ നിങ്ങള്‍ ഏതു പ്രവൃത്തി ചെയ്താലും അതിനെ പറ്റി ജാഗരൂഗനാകുക.

ഇതുപോലെ തന്നെ നിങ്ങളുടെ മനസ്സിനെ പറ്റി ബോധവാനാകുക. മനസിന്റെ വെള്ളിത്തിരയില്‍ കടന്നുവരുന്ന ഓരോ ചിന്തയും ഓരോ ചിത്രവും ജാഗ്രതയോടെ നിരീക്ഷിക്കുക. എന്തെല്ലാം വികാരങ്ങള്‍ മനസില്‍‍ മിന്നി മറഞ്ഞാലും വെറും നിഷ്പക്ഷ നിരീക്ഷകനാവുക. വെറും നിസംഗസാക്ഷിയാകുക അവയെ നല്ലതോ ചീത്തയോ എന്ന് വിലയിരുത്താതെ അതില്‍ കക്ഷി ചേരാതെ അതില്‍ ഉള്‍പ്പെടാതെ ഒരു നിഷ്ക്കാമ നിസംഗനിരീക്ഷകനാവുക. ചുരുക്കത്തില്‍ ഇതിനു മൂന്നു ഘട്ടങ്ങളുണ്ട്. ഒന്ന് നിങ്ങളുടെ ശരീരത്തെ പറ്റി ബോധവാനാകുക, രണ്ട് നിങ്ങളുടെ മനസ്സിനെ പറ്റി ബോധവാനാകുക, മൂന്ന് നിങ്ങളുടെ വികാരങ്ങളെ പറ്റി ബോധവാനാകുക.

രണ്ടാമത്തെ രീതി

രണ്ടാമത്തെ രീതി ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ നിങ്ങളുടെ വയര്‍ ഉയരുന്നു. ശ്വാസം വെളിയിലേക്കു വിടുമ്പോള്‍ വയര്‍ താഴുന്നു. വയറിന്റെ നിംന്നോന്നത ചലനങ്ങള്‍ നിരീക്ഷികുക. വയര്‍ ജീവന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം വയറിലെ പൊക്കിള്‍ക്കൊടിയിലൂടെ അമ്മയുടെ ജീവനുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ശ്വസനത്തിലും വയര്‍ ഉയരുകയും താഴുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ ജീവോര്‍ജ്ജമാണ് ഉയരുന്നതും താഴുന്നതും എന്ന് ഓര്‍ക്കുക. ഇത് വിപാസനയുടെ ഒന്നാമത്തെ രീ‍തിയേക്കാള്‍ കുറച്ചുകൂടി ആയാസരഹിതമായി അനുഭവപ്പെടും. കാരണം ഈ രീതിയില്‍ ഒരു ഘട്ടം മാത്രമേയുള്ളു ഉയരുകയും താഴുകയും ചെയ്യുന്ന വയറിനെപറ്റി ബോധവാനാകുക മാത്രം നിങ്ങള്‍ വയറിനെ പറ്റി കൂടുതല്‍ ജാഗരൂകരാകുമ്പോള്‍ മനസ്സ് നിശബ്ദമാകുന്നു. ഹൃദയം മൗനമാകുന്നു. മാനസിക ഭാവങ്ങള്‍ അപ്രത്യക്ഷമാകുന്നു.



കാവുകൾ , ആൽമരങ്ങൾ, കുളങ്ങൾ എന്നിവയുടെ മഹത്വം




വൃക്ഷങ്ങൾ, പര്‍വ്വതങ്ങൾ, നദികൾ ഇവയിലൊക്കെ.ഈശ്വരചൈതന്യം ഉള്‍ക്കൊണ്ട് ആരാധിക്കുവാന്‍ നമ്മുടെ ഋഷിവര്യന്മാര്‍ നമ്മെ പഠിപ്പിച്ചു. ഭൂമി, സൂര്യന്‍, ചന്ദ്രന്‍ മറ്റ് ഗ്രഹങ്ങള്‍, വൃക്ഷങ്ങള്‍, പര്‍വ്വതങ്ങള്‍, വായൂ, അഗ്നി അങ്ങനെ എല്ലാം നമുക്ക് ദേവനും ദേവിയും ആയിരുന്നു. കാരണം ഇതിലൊക്കെ വര്‍ത്തിക്കുന്ന ഈശ്വരചൈതന്യത്തെ നാം ആരാധിക്കുന്നു. പ്രകൃതിസ്നേഹവും പ്രകൃതിയോട് ആരാധനയും പ്രതിബദ്ധതയുമൊക്കെ നമ്മളില്‍ വളര്‍ത്തുവാനായിരുന്നില്ലേ അത്തരം ആചാരങ്ങളിലൂടെ അവര്‍ നമ്മെ പഠിപ്പിച്ചത്.

പ്രകൃതി സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും പ്രകൃതി നശിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നമ്മുടെ പൂര്‍വ്വ പിതാമഹന്മാര്‍ മനസ്സിലാക്കിയിരുന്നു.

ഒരുവീട്ടില്‍ ഒരു കാവും കുളവും.. അതും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നു എന്നാല്‍ അതെല്ലാം നാം അന്ധവിശ്വാസങ്ങളുടെ കരിമ്പട്ടികയില്‍പ്പെടുത്തി പുച്ഛിച്ചുതള്ളിയപ്പോള്‍ അതിന്‍റെയൊന്നും ശാസ്ത്രീയത മനസ്സിലാക്കാന്‍ നമ്മളാരും മെനക്കെട്ടില്ല.

കാവുകളില്‍ എത്രതരം വൃക്ഷങ്ങളാണ് തിങ്ങിനിറഞ്ഞ് വളര്‍ന്നിരുന്നത് നമ്മുടെ ആചാരങ്ങളുടെ ഭാഗമായതിനാല്‍ അവയൊന്നും നശിപ്പിക്കാറില്ലായിരുന്നു. കാലം മാറിയപ്പോള്‍ നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമായിനിലനിന്ന കാവുകള്‍ വെട്ടിക്കളഞ്ഞു. കുളങ്ങള്‍ നികത്തി പകരം നമ്മള്‍ അവിടെ കെട്ടിടങ്ങള്‍ വെച്ചു. ആര്‍ക്കും ശല്യമാകാതെ കാവുകളില്‍ സ്വര്യമായി വസിച്ചിരുന്ന ഇഴജന്തുക്കളെ നമ്മുടെ അടുക്കളയിലേക്കും കൂട്ടിവെച്ച വിറകിന്‍റെ അടിയിലേക്കും എത്തിച്ചത് നമ്മള്‍ തന്നെയല്ലേ?
ആ ഇഴജന്തുക്കളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥയല്ലേ നാം ഇല്ലാതാക്കിയത്?

ഇന്ന് ലോക ശാസ്ത്രജ്ഞന്മാരുടെ അംഗീകാരം നേടിക്കഴിഞ്ഞിട്ടുള്ള ഒരു പ്രകൃതി സംരക്ഷണ മാര്‍ഗ്ഗമാണ് കാവുകള്‍. കാവുകള്‍ ഒരു മൈക്രോ ഫോറസ്റ്റ് ആയി ഇന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ വ്യാഖ്യാനിക്കുമ്പോള്‍, കാവുകള്‍ എന്നത് പച്ചപ്പില്ലാതെ വെറും കോണ്‍ക്രീറ്റ് തറയിലേക്കോ നാഗശിലയിലേക്കോ മാത്രം ചുരുങ്ങിയത് ദൗര്‍ഭാഗ്യകരം.

ഏറ്റവും നല്ല ഇടിമിന്നല്‍ രക്ഷാചാലകമായി കാവുകളിലെ ചിതല്‍പുറ്റ് പ്രവര്‍ത്തിക്കുകയും പ്രത്യേകതരം മിന്നലുകളിലെ വൈദ്യുത തരംഗങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചിതലിന് ചിറകുമുളക്കുകയും ഉപയുക്തങ്ങളായ പുതിയ ജനുസ്സുകള്‍ പരിണമിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങള്‍ കാവിന്‍റെ പരിസരത്ത് കാണപ്പെട്ടിരുന്നതായും കാവുകള്‍ ഇല്ലാതായാല്‍ പുതിയജനുസ്സുകള്‍ ഉണ്ടാകാനുള്ള സാധ്യത തന്നെ ഇല്ലാതാകും എന്നോക്കെയുള്ള അറിവുകള്‍ കാവുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രചോദനമാകുന്നു.

എത്രതരം വൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞതായിരുന്നു നമ്മുടെ കാവുകള്‍. ഓരോ നാളുകാര്‍ക്കും നട്ടുപരിപാലിക്കാന്‍ വ്യത്യസ്ത വൃക്ഷങ്ങളെത്തന്നെ നിര്‍ദ്ധേശിച്ച് തന്നിരുന്നു നമ്മുടെ പൂര്‍വ്വികര്‍. അതൊന്നും വളര്‍ച്ചയെത്തിയാല്‍ വെട്ടിവിറ്റ്‌ കാശാക്കാന്‍ പറ്റുന്ന തേക്കും ഈട്ടിയും മാഞ്ചിയവും ഒന്നും അല്ലായിരുന്നു. അതുകൊണ്ടുതന്നെ എല്ലാക്കാലത്തും ഈ മരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു അതുതന്നെയല്ലേ അവര്‍ ആഗ്രഹിച്ചതും?

എന്നാല്‍ നമ്മള്‍ അക്കൂട്ടത്തില്‍ പലതും പാഴ്മരങ്ങളില്‍ പെടുത്തി വെട്ടി നശിപ്പിച്ചു. ബാക്കിയുള്ളതിനെ പരിപാലിക്കാനുള്ള മെനക്കേടോര്‍ത്ത് ക്ഷേത്രങ്ങളില്‍ മാത്രം വളര്‍ന്നാല്‍ മതിയെന്ന് നമ്മള്‍ തീരുമാനിച്ചു. ആല്‍മരവും അശോകവൃക്ഷവും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായത് കൊണ്ടാണോ അതോ അതിന്‍റെ മഹത്വം അറിയാന്‍ മേലാഞ്ഞിട്ടാണോ ചിലര്‍ ഇത്തരം വൃക്ഷങ്ങള്‍ നടുന്നതില്‍ മടികാണിക്കുന്നതും എതിര്‍ക്കുന്നതും?!

ആല്‍മരം ക്ഷേത്രങ്ങളിലും ആല്‍ത്തറകളിലും എന്തുകൊണ്ട് സ്ഥാനം പിടിച്ചു എന്നറിയുമ്പോള്‍ ആല്‍മരത്തിന്‍റെ മഹത്വം മനസ്സിലാക്കാന്‍ കഴിയും. അറബ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നട്ടുവളര്‍ത്തുന്നത്‌ നമ്മുടെ ആല്‍മരവും ആര്യവേപ്പും ഒക്കെയാണെന്ന് കേട്ടീട്ടുള്ളത്.

ഓസോണ്‍ ഉല്പ്പാദിപ്പിക്കുവാന്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള രണ്ട് സസ്യങ്ങളില്‍ ഒന്ന് ആല്‍മരവും രണ്ടാമത്തേത് തുളസിയുമാണ്. കൂടിയ അളവില്‍ ഓസോണ്‍ വിഷവാതകമാണെങ്കിലും, കുറഞ്ഞ അളവില്‍ ഓസോണ്‍ ഒരു അണുനാശിനിയും ആരോഗ്യദായകവുമാണ്. വായുവിനേക്കാള്‍ ഘനം കൂടിയ ഓസോണ്‍ കാറ്റില്ലാത്ത പ്രഭാത വേളകളില്‍ ആല്‍മരത്തിന് ചുവട്ടില്‍ തങ്ങി നില്‍ക്കുന്നു. ഈ ഓസോണ്‍ സമ്പുഷ്ടമായ വായൂ ശ്വസിക്കുന്നത് ശ്വാസകോശ ശുദ്ധീകരണത്തിന് സഹായിക്കുന്നു. ഈ അന്തരീക്ഷവായൂ ശ്വസിക്കുവാന്‍ കൂടിയാണ് പ്രഭാതത്തില്‍ ആല്‍മരത്തിന് പ്രദക്ഷിണം വെക്കണം എന്ന് പറയുന്നത്. പ്രദക്ഷിണവേളയില്‍ ആവശ്യത്തിന് ശുദ്ധവായൂ ലഭിക്കാന്‍ വേണ്ടിയല്ലേ ആല്‍മരത്തിന് ക്ഷേത്രദര്‍ശനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്രദക്ഷിണം (ഏഴുപ്രാവശ്യം) പറഞ്ഞിരിക്കുന്നത്.

അസാഡിറാക്ടിന്‍ തുടങ്ങിയ ആതിശക്തമായ ഔഷധ വീര്യവും അതോടൊപ്പം അണുനാശിനിയുമായ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്ന വേപ്പിനും ആല്‍മരത്തോടൊപ്പം പ്രദക്ഷിണം വെക്കുമ്പോള്‍, നാം അറിയാതെ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും മറ്റും പ്രകൃത്യാലുള്ള ചികിത്സയായി ഈ ആചാരങ്ങള്‍ പ്രയോജനപ്പെടുന്നു. അതുകൊണ്ടായിരിക്കണം ആല്‍മരവും ആര്യവേപ്പും ഒന്നിച്ചു നട്ടു വളര്‍ത്തുക എന്ന ഉദ്ദേശത്തില്‍ ആല്‍മരത്തിനേയും ആര്യവേപ്പിനേയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്ന ഒരു ആചാരം നിലനിന്നിരുന്നത് എന്ന് കരുതാം.

കുളങ്ങള്‍ നികത്തുവാന്‍ പാടില്ലെന്നും, അവയ്ക്ക് ഭൂജലവിധാനവുമായി ഗാഢ ബന്ധമുണ്ടെന്നും, ഒരു ഗ്രാമത്തിലെ അന്തരീക്ഷ വ്യവസ്ഥിതി സംതുലിതമാക്കി നിലനിര്‍ത്തുന്നതും , ഭൂമിയിലെ ജല സ്രോതസ്സുകള്‍ താഴാതെ നിലനിര്‍ത്തുന്നതും ഈ സംഭരണികളാണ് എന്നൊക്കെ ആധുനിക ശാസ്ത്ര പഠനങ്ങളിലൂടെ തെളിയിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ക്ഷേത്രക്കുളം എന്നത് ക്ഷേത്രങ്ങളുടെ ഭാഗം തന്നെയായിരുന്നു ഇതില്‍ നിന്നൊക്കെ പ്രകൃതിയും സനാതനധര്‍മ്മവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയും.

“പത്ത് കിണര്‍ കുഴിക്കുന്നത് ഒരു കുളം കുഴിക്കുന്നതിന് തല്യമാണെന്നും പത്ത് കുളം കുഴിക്കുന്നത് ഒരു നദിക്ക് തുല്യമാണെന്നും പത്ത് നദിയുണ്ടാക്കുന്നത് ഒരു സത്പുത്രന് തുല്യമാണെന്നും അതുപോലെ ഒരു വൃക്ഷം വെക്കുന്നത് പത്ത് പുത്രന്മാര്‍ക്ക് തുല്യമാണെന്നും പറഞ്ഞ ഉപനിഷത് സന്ദേശത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇതിനര്‍ത്ഥം സന്താനോല്പ്പാദനം നിര്‍ത്തി വൃക്ഷം വെക്കാനല്ല, മറിച്ച് വൃക്ഷം നട്ടു വളര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെയാണ്‌ നമ്മോട് പറയുന്നത്.

ഒരു കുട്ടി ജനിക്കുമ്പോഴുണ്ടാകുന്ന സന്തോഷ ദിനത്തില്‍ നമുക്ക് കുറച്ച് വൃക്ഷംകൂടെ നട്ട് വളര്‍ത്തിക്കൂടേ? ആ കുട്ടിക്കൊപ്പം ആ വൃക്ഷവും വളരട്ടെ. ആ കുട്ടിയുടെ ഓരോ പിറന്നാളിനും ഇതുപോലെ വൃക്ഷങ്ങള്‍ നടാന്‍ കഴിഞ്ഞാലോ ? ഇതൊരു സംസ്കാരമായി നമുക്ക് വളര്‍ത്തിക്കൊണ്ട് വരാം.

മരം നടുന്നത് ഭാരതത്തിന്‍റെ ദേശീയ ആചാരവും ആഘോഷവുമാകട്ടെ.

കോണ്‍ക്രീറ്റില്‍ തീര്‍ക്കാത്ത കാവും, കുളങ്ങളും നമ്മുടെ വീടിന്‍റെ ഭാഗവുമാകട്ടെ.



മന്ത്രജപം, പൂജ, ധ്യാനം




മന്ത്രജപവും ധ്യാനവും പൂര്‍ണമായും മാനസിക ക്രിയകള്‍ ആണല്ലോ. നേരെ മറിച്ച് പൂജ എന്നത് ചില ഉപകരണങ്ങള്‍ കൊണ്ടും സാധന സാമഗ്രികള്‍കൊണ്ടും ചെയ്യേണ്ടതാണ്. അതുകൊണ്ടുതന്നെ വളരെയധികം ശാരീരികം കൂടിയായ ഒരു സാധനാക്രമമാണത്. സാധാരണ സാധനാപഥത്തില്‍ പ്രവേശിക്കുന്നവര്‍ പൂജ ചെയ്തുകൊണ്ടാണ് ആരംഭിക്കുക. അതായത് അവരുടെ സാധനാക്രമത്തില്‍ ശരീരത്തെ കൂടി അവര്‍ പങ്കെടുപ്പിക്കുന്നു എന്നര്‍ത്ഥം.

മന്ത്രമൂർത്തിയും പൂജകനും ഒന്നാണെന്ന അടിസ്ഥാന സങ്കൽപത്തിലാണ് പൂജ തുടങ്ങുന്നത്. പ്രണവ പ്രാണായാമം എന്നി ദേഹസംസ്കാര ക്രിയകൾ ചെയ്ത് മനസ്സും ദേഹവും ഏകാഗ്രമായി യോജിപ്പിച്ച് മൂർത്തിയുടെ ലിപി, തത്ത്വം, മൂലാക്ഷരം, അംഗം, ആയുധം, ഭൂഷണം, എന്നിവ ന്യസിച്ച് മൂർത്തിയുടെ നിലയിലേക്ക് സ്വയം ഉയർത്തപ്പെടുന്ന പൂജകൻ തന്നിൽ നിന്ന് ശക്തിയെയും ചൈതന്യത്തെയും ദേവനിലേക്ക്(ദേവിയിലേക്ക്) ആവാഹിച്ച് മാന്യമായ ഒരതിഥിയെപ്പോലെ അർഘ്യാപാദ്യാദികൾ നൽകി ഇഷ്ടഭോജ്യവും താംബൂലവും നൽകി സൽക്കരിച്ച് നൃത്തഗിതാദിവാദ്യങ്ങൾ മുഴക്കി പ്രാസാദിപ്പിക്കുന്നു. തന്നിൽ നിന്ന് ആവാഹിച്ച ചൈതന്യം തന്നിലേക്ക് തന്നെ ഉദ്വസിച്ച ശേഷമാണ് പൂജ അവസാനിക്കുന്നത്.

ശരീരവുംകൂടി പങ്കെടുക്കുമ്പോള്‍ മനസ്സിന് പൂര്‍ണമായ കേന്ദ്രീകരണം കിട്ടുന്നുണ്ടെന്ന് അനുഭവസിദ്ധമാണ്. ശരീരത്തെ നിശ്ചലമായി ഇരുത്തി വെറുതെയിരിക്കുമ്പോഴാണ് മനസ്സിന്റെ ചാഞ്ചല്യം ക്രമത്തിലധികം അനുഭവപ്പെട്ട് അനേകമനേകം ചിന്തകള്‍ മസ്തിഷ്‌കത്തിലൂടെ ‘പരേഡ്’ നടത്തുന്നത്. വെറുതെയിരുന്നു മന്ത്രം ജപിക്കുമ്പോഴും ആ മന്ത്രം ചൊല്ലി നമസ്‌കരിക്കുമ്പോഴും ഉണ്ടാകുന്ന അനുഭവങ്ങളുടെ വ്യത്യാസം അനുഭവസ്ഥന്മാര്‍ക്കറിയുവാന്‍ പ്രയാസമില്ല. നമസ്‌കരിക്കുമ്പോള്‍ അനാവശ്യമായ ചിന്തകള്‍ മനസ്സില്‍ വരുന്നില്ല. ശരീരംകൂടി ആ കര്‍മ്മത്തില്‍ ഭാഗഭാക്കാകുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.

മന്ത്രസാധനയനുഷ്ഠിക്കുന്ന സാധകന്മാര്‍ ആദ്യത്തെ പടിയായി അവരുടെ സാധനക്ക് ദാര്‍ഢ്യം കിട്ടുവാന്‍ ഉപയോഗിക്കുന്നത് പൂജാപദ്ധതിയെയാണ്. സാധനക്ക് ദൈര്‍ഘ്യം വരുന്നതോടെ ബാഹ്യപൂജ ആന്തരികപ്രക്രിയയായി മാറുന്നുവെന്നുള്ളത് സാധകന്മാരില്‍ സാധാരണ കണ്ടുവരാറുള്ളത് ഇതുകൊണ്ടാണ്. ഒരുതരത്തില്‍ നോക്കുകയാണെങ്കില്‍ ജപസാധനയും പൂജതന്നെയാണ്. മന്ത്രജപത്തിന്റെ ഒരു സുപ്രധാന ഘടകം ധ്യാനശ്ലോകപ്രകാരമുളള ഒരു മനോവിഗ്രഹം ഗാത്രക്ഷേത്രത്തില്‍ ഒരു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ്. ശിലാമയിയും ലോഹമയിയും ദാരുമയിയും മറ്റുമായ പ്രതിമാ വിശേഷങ്ങളെ പറയുന്നതിനിടക്ക് മനോമയിയായ പ്രതിമയേയും പറയുന്നുണ്ട്.

ധ്യാനോക്തരൂപം മനസ്സിലുറപ്പിച്ച് അതില്‍ മാനസ ഉപചാരങ്ങള്‍ അഥവാ ശരീരഘടകങ്ങളായ പഞ്ചഭൂതങ്ങളെയും ആ ദേവനില്‍ സമര്‍പ്പിക്കുന്ന പ്രക്രിയകള്‍ മനസ്സുകൊണ്ട് ചെയ്യുകയും തദനുസൃതമായ മുദ്രകള്‍ കൈകള്‍കൊണ്ട് കാണിക്കുകയും ചെയ്തുകൊണ്ട് പൂജയുടെ ഏറ്റവും ലഘുപതിപ്പായ മാനസപൂജയെ മന്ത്രജപത്തിനിടക്ക് ചെയ്യേണ്ടതായിട്ടുണ്ട്. അതു കഴിയുമ്പോള്‍ നമ്മുടെ ശരീരഘടകങ്ങള്‍ മുഴുവനും സമര്‍പ്പിക്കുന്നതുകൊണ്ട് ആരാധ്യദേവതയും സാധകനും താദാത്മ്യം പ്രാപിക്കുക എന്നതാണ് പൂജയുടെ പ്രധാന തത്വം.

സജീവമായ സമ്പർക്കം കൊണ്ടുമാത്രം കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ഈ ശക്തി നിലനിർത്തുന്നതിനുവേണ്ടിയാണ് മന്ത്രം രഹസ്യമായി സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതും, മറിച്ചു പ്രവർത്തിക്കുന്നവന് കഠിനമായ ശിക്ഷ വിധിച്ചിരിക്കുന്നതും. മന്ത്രങ്ങളെ നിസ്സാരമായി കാണുന്നതും അർഹിക്കുന്ന ഗൗരവത്തോടെയല്ലാതെ പരിഗണിക്കുന്നതും തടയലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. വ്യക്തി ഗൗരവത്തോടെതന്നെ മന്ത്രത്തെ പരിഗണിക്കണം. മന്ത്രം കൊണ്ട് പരീക്ഷണങ്ങൾ നടത്തരുത്. നമ്മുടെ ജീവിതത്തിൽ മന്ത്രങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. ആത്മസാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിക്കുമ്പോൾ ഒന്നിനെയും നിസ്സാരമായി കണക്കാക്കരുത്. ഗുരു ശിഷ്യനിലേക്കു പകർന്നുകൊടുക്കുന്നത് മന്ത്രങ്ങൾ മാത്രമല്ല, സ്വയം അനുഭവിച്ചറിഞ്ഞതോ, പാരമ്പരയിലുള്ള ഗുരുക്കന്മാരുടെ അനുഭവത്തിലൂടെ കൈവന്നതോ ആയ അറിവും കൈമാറുന്നു. ഇക്കാര്യം കൊണ്ടുതന്നെ ശിഷ്യനെ വേണ്ടപോലെ അഭ്യസിപ്പിക്കുന്നതിന് അദ്ദേഹം യോഗ്യനായി ഭവിക്കുന്നു.

ഈശ്വരന്റെ പ്രതീകം മൂർത്തമായ ഒരു ബിംബമായിരിക്കാം. അല്ലെങ്കിൽ ഒരു ശബ്ദപ്രതീകത്തിലൂടെയായിരിക്കാം ഈശ്വരൻ പ്രകടമാകുന്നത്. ഇത്തരം അനുഭവങ്ങൾ പക്ഷേ, ഈശ്വരപ്രാപ്തിക്ക് അനിവാര്യമാണ്. പ്രതീകങ്ങളിലൂടെ മാത്രമേ മനുഷ്യമനസ്സിന് ഈശ്വരനെ ഉൾക്കൊള്ളാൻ സാധിക്കൂ - നിരാകാരമായി ഈശ്വരനെ സങ്കല്പിക്കാൻ പ്രയാസമാണ്.

ഇവിടെ ഒരു പ്രശ്നം ഉദിക്കുന്നു. എന്നും സാകാരത്തിൽത്തന്നെ തുടരണോ? ഒരിക്കലും വേണ്ട. സാകാരത്തിൽ നിന്ന് നാം നിരാകാരത്തിലെക്കെത്തിച്ചേരുന്നു. ഇപ്പോഴത്തെ മാനസികാവസ്ഥയിൽ മാറ്റം വരാതെ നമുക്കുപെട്ടെന്നു നിരാകാരത്തിലെത്താൻ സാധിക്കുകയില്ല. ആരംഭത്തിൽ നമ്മുടെ മനസ്സിന് ആകാരത്തിലൂടെയും ചിഹ്നത്തിലൂടെയും മാത്രമേ ചിന്തിക്കാൻ സാധിക്കൂ. അതുകൊണ്ട് ആദ്ധ്യാത്മിക സാധനയ്ക്ക് പ്രതീകങ്ങൾ അത്യന്താപേക്ഷിതമാണ്. അങ്ങനെ നോക്കുമ്പോൾ മന്ത്രങ്ങൾ ദിവ്യത്വത്തിന്റെ പ്രതീകങ്ങളാണ്.

ഒരു പ്രത്യേക രൂപത്തിലുള്ള മൂർത്തിയിൽ ദിവ്യത്വത്തിന്റെ പ്രത്യേക ആശയത്തെ നാം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മൂർത്തിയെ ഒരുവിധത്തിലും വികലമാക്കാൻ നാമാഗ്രഹിക്കുന്നില്ല. അതുപോലെ ഒരു മാറ്റവും വരുത്താതെ മന്ത്രവും ജപിച്ചുകൊണ്ടിരിക്കണം. മാത്രമല്ല, ഏകാഗ്രത കൈവരിക്കുന്നതിനുവേണ്ടി നാം ഒരേ ഒരു മാർഗ്ഗത്തിൽത്തന്നെ ഉറച്ചുനിൽക്കണം.


ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ

അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്.
ഓം! ശാന്തി! ശാന്തി! ശാന്തിഃ

ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.

ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും. ഒരു വിളക്കില്‍ നിന്ന് നിരവധി വിളക്കുകള്‍ കൊളുത്തുന്നതുപോലെയോ ഒരു ഗുരുവില്‍നിന്ന് നിരവധി ശിഷ്യരിലേക്ക് അറിവിനെ പകരുന്നതുപോലെയോ ഒരു അമ്മയില്‍നിന്ന് മക്കള്‍ ഉണ്ടാകുന്നതുപോലെയോ ഇതിനെ മനസ്സിലാക്കണം. കൊളുത്തിയ വിളക്കുകളും അറിവ് നേടിയ ശിഷ്യനും പിറന്ന് വീണ മക്കളും അവരവരുടെ നിലയില്‍ പൂര്‍ണ്ണരാണ്. ഇവയൊന്നുമില്ലെങ്കിലും ആദ്യം പറഞ്ഞവ പൂര്‍ണ്ണമായി ശേഷിക്കും.

ഓം ശം നോ മിത്രഃ ശം വരുണഃ
ശം നോ ഭവത്വര്യ
ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ
ശം നോ വിഷ്ണുരുരുക്രമഃ
നമോ ബ്രഹ്മണേ നമസ്തേ വായോ
ത്വമേവപ്രത്യക്ഷം ബ്രഹ്മാസി
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി
ഋതം വദിഷ്യാമി സത്യം വദിഷ്യാമി
തന്മാവതു
തദ്വക്താരമവതു
അവതുമം
അവതു വക്താരം
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !

ഓം മിത്രദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
വരുണദേവാ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
ഹേ ഇന്ദ്രദേവ ബ്രിഹസ്പതി ഞങ്ങൾക്ക് മോക്ഷം നൽകേണമേ
വിഷ്ണുദേവ ഞങ്ങൾക്ക് മോക്ഷം നൽകേണമേ
ഹേ വായുദേവ അങ്ങ് പ്രത്യക്ഷദൈവമാകുന്നു
ഹേ വായുദേവ അങ്ങ് സത്യത്തിന്റെ ദൈവമാകുന്നു |
അദ്ദേഹം ഞങ്ങളെ സംരക്ഷിക്കും
അദ്ദേഹം ഞങ്ങളുടെ ഗുരുക്കന്മാരെ സംരക്ഷിക്കും |
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ

ഭദ്രം കർണേണഭിഃ ശ്രുണയാമ ദേവാഃ
ഭദ്രം പസ്യേമാക്ഷഭിർയജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടു വാംസ സ്തനൂഭിഃ
വ്യശേമ ദേവഹിതം യദായുഃ

നന്മനിറഞത് ചെവികൾകൊണ്ട് കേൾക്കുമാറാകട്ടെ,
നന്മനിറഞത് കണ്ണുകൾ കൊണ്ടുകാണുമാറാകട്ടെ
ആര്യോഗ്യമുള്ള ശരീരാവയവങ്ങളാൽ ആയുസ്സുള്ളിടത്തോളം ദൈവഹിതങ്ങളായ കർമങ്ങളനുഷ്ഠിക്കാൻ ഇടവരട്ടെ.

ഓം അസതോമാ സത്ഗമായ
തമസോ മാ ജ്യോതിർഗമയ
മൃത്യോർമാ അമൃതം ഗമയ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ

അസത്തി(അയാഥാർത്ഥ്യം)ൽനിന്നു സത്തി(യാതാർഥ്യം)ലേയ്ക്കു നയിക്കേണമേ
-അസത്യത്തിൽ നിന്നും സത്യത്തിൽ നയിക്കേണമേ-
ഓം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കണമേ
നാശത്തിൽനിന്നും അമൃതത്തിലേക്ക് നയിക്കേണമേ
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ ! .

മൂന്ന് തവണ ശാന്തി ചൊല്ലുന്നതുകൊണ്ട് ഈ മന്ത്രങ്ങള്‍ ശാന്തി മന്ത്രങ്ങള്‍ എന്ന പേരില്‍ പ്രശസ്തമായത്. മൂന്ന് പ്രാവശ്യം ഉരുവിട്ടാല്‍ അത് സത്യമായി തീരുമെന്നാണ് വിശ്വാസം. ശാന്തിയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ.

ശാന്തിയെന്നാല്‍ സമാധാനം എന്നര്‍ത്ഥം. ആന്തരികവും ബാഹ്യവുമായ സമാധാനം ഉണ്ട്. സ്വയം സൃഷ്ടിക്കുന്നതോ മറ്റുള്ളവര്‍ മുഖേനയുണ്ടാകുന്നതോ ആയ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനം എന്ന അര്‍ത്ഥത്തിലാണ് സമാധാനത്തെ പൊതുവെ വിലയിരുത്തുന്നത്. ശാന്തി എല്ലായിടത്തും നിലനില്‍ക്കുന്ന ഒന്നുതന്നെ.

നമ്മുടെ ക്ഷോഭത്തെ അടിസ്ഥാനമാക്കിയാണ് ശാന്തി നിലനില്‍ക്കുന്നത്. എപ്പോള്‍ ക്ഷോഭം അടങ്ങുന്നുവോ അപ്പോള്‍ ശാന്തി അനുഭവവേദ്യമാകും. എവിടെ ശാന്തിയുണ്ടോ അവിടെ സന്തോഷവുമുണ്ട്. ആഗ്രഹങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഏതൊരാളുടേയും ജീവിതത്തില്‍ സമാധാനമുണ്ടെന്ന് കാണാനാകും. പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും സമാധാനം കണ്ടെത്താന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കാറുള്ളൂ.

ജീവിതത്തില്‍ ശാന്തി കൈവരിക്കുന്നതിനായാണ് നാം പ്രാര്‍ത്ഥനാ നിരതരാകുന്നത്. അതിലൂടെ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് ആന്തരികമായ ശാന്തി നമ്മള്‍ അനുഭവിക്കുന്നു. ഭാരതീയരുടെ പ്രാര്‍ത്ഥനകള്‍ / ശാന്തിമന്ത്രങ്ങള്‍ അവസാനിക്കുന്നത് ശാന്തി എന്ന വാക്ക് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടാണ്.

വേദ വിഭാഗത്തിന്റെ വ്യത്യാസം അനുസരിച്ച് ഉപനിഷത്തുകളിലെ ശാന്തിമന്ത്രങ്ങള്‍ക്കും മാറ്റമുണ്ട്. താപത്രയങ്ങളെ നീക്കാനായാണ് ശാന്തി മന്ത്രങ്ങള്‍ ഉരുവിടുന്നത്. താപം എന്നാല്‍ ദുഃഖം എന്നര്‍ത്ഥം. ദുഃഖം മൂന്നു തരത്തില്‍, അതിനാല്‍ താപത്രയം - ആധി ദൈവികദുഃഖം, ആധി ഭൗതിക ദുഃഖം, ആദ്ധ്യാത്മിക ദുഃഖം.

അദൃശ്യമായ ദൈവിക ശക്തി. മനുഷ്യന് ഇതിന് മേല്‍ നിയന്ത്രണം സാധ്യമല്ല. ഭൂകമ്പം, വെള്ളപ്പൊക്കം, അഗ്നിപര്‍വ്വത സ്‌ഫോടനം ഇതൊക്കെ മനുഷ്യന്റെ നിയന്ത്രണത്തിനും അപ്പുറമാണ്. ആധി ദൈവികം എന്ന് ഇത്തരത്തിലുള്ള ദുഃഖങ്ങളെ പറയുന്നു. നമുക്ക് ഒരു നിയന്ത്രണവുമില്ലാത്ത മേഖലകളില്‍ നിന്ന്, പ്രത്യേകിച്ച് പ്രപഞ്ച ശക്തികളില്‍നിന്നും ഉണ്ടാകുന്ന ദുഃഖമാണ് ആധിദൈവിക ദുഃഖം.

നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ജീവജാലങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന ദുഃഖം . - നമുക്ക് ചുറ്റും നടക്കുന്ന, നമുക്ക് അറിയാവുന്ന കാരണത്താലുണ്ടാകുന്ന ദുഃഖങ്ങളാണ് ആധിഭൗതികം എന്ന് അറിയപ്പെടുന്നത്.

നമ്മുടെ നിത്യജീവിതത്തില്‍ - അവനവനില്‍ നിന്നും ഉണ്ടാകുന്ന ദുഃഖം - നാം ഏറ്റെടുക്കുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ നടക്കണമെന്നും മറ്റുമുള്ള ഈശ്വരനോടുള്ള പ്രാര്‍ത്ഥന. മാനസിക വ്യഥകളാണ് ഈ പ്രാര്‍ത്ഥനകള്‍ക്കെല്ലാം പിന്നില്‍. ഇതിനെയാണ് ആദ്ധ്യാത്മിക ദുഃഖം എന്ന് പറയുന്നത്.

ആ മൂന്ന് ദുഃഖങ്ങളില്‍ നിന്നും ശാന്തി ലഭിക്കട്ടെ എന്നാണ് ശാന്തി, ശാന്തി, ശാന്തി എന്ന് മൂന്ന് പ്രാവശ്യം ഉരുവിടുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.

താപത്രയങ്ങള്‍ നമ്മുടെ പഠനത്തെയും മംഗളകാര്യങ്ങളെയും ബാധിക്കും എന്നതിനാല്‍ പഠനത്തിനു മുന്‍പും മംഗളകാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പും ശാന്തിമന്ത്രം ചൊല്ലുന്ന പതിവുണ്ട്. ബൗദ്ധികവും മാനസികവും ശാരീരികവുമായ ശാന്തി നമുക്കേവര്‍ക്കും എന്തു കാര്യത്തിനും വേണമല്ലോ. ആദ്യത്തെ ‘ശാന്തി’ എന്നത് ഉറക്കെയും രണ്ടാമത്തെത് ശബ്ദം കുറച്ചും മൂന്നാമത്തെ പതിഞ്ഞ സ്വരത്തിലും വേണമെന്നാണ് ആചാര്യന്മാര്‍ നിഷ്‌കര്‍ഷിക്കാറുള്ളത്.

ഓം സഹനാവവതു സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ
തെജ്വസീന വതിതമസ്തു മാ വിദ്യുക്ഷവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ

ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.നന്മനിറഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ




ക്ഷേത്രാരാധന



സനാതനധര്‍മ്മത്തിന്റെ ഒരു പ്രത്യേകതയാണ് ഓരോരുത്തരേയും അവരുടെ തലത്തില്‍ച്ചെന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നത്. ജനങ്ങള്‍ പല സംസ്‌കാരങ്ങളിലുള്ളവരാണ്. ഓരോരുത്തരേയും അവരവരുടെ സംസ്‌കാരത്തിനനുസരിച്ചുവേണം നയിക്കുവാന്‍. മുലപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് ഇറച്ചി കൊടുത്താല്‍ ദഹിക്കില്ല; ദഹിക്കാന്‍ പാകത്തിനുള്ള ഭക്ഷണം നല്‍കണം. ഇതേരീതിയില്‍ ഓരോരുത്തരുടേയും ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവരുടെ സംസ്‌ക്കാരം അനുസരിച്ചുള്ള മാര്‍ഗ്ഗങ്ങളാണ് ഉപദേശിച്ചത്. അങ്ങനെയാണ് സഗുണസങ്കല്‍പ്പവും, ഭക്തിയോഗവും, കര്‍മ്മയോഗവും തുടങ്ങി വിവിധ സമ്പ്രദായങ്ങള്‍ നിലവില്‍വന്നത്.

ഈശ്വരാരാധനയുടെ പ്രഥമ ഘട്ടമാണ് ക്ഷേത്രാരാധന. വ്യക്തിഭാവത്തില്‍ ഈശ്വരനെ ആരാധിക്കുവാനും അവിടത്തോട് ഒരു ബന്ധം വളര്‍ത്തുവാനും ക്ഷേത്രവും പ്രതിഷ്ഠയും ഉപകരിക്കുന്നു. എന്നാല്‍ ക്രമേണ എല്ലായിടത്തും ഈശ്വരചൈതന്യം ദര്‍ശിക്കുവാന്‍ നമ്മള്‍ കഴിവുനേടണം. അതാണ് ക്ഷേത്രാരാധനയുടെ ലക്ഷ്യം.

കടലും, തിരയും ഭിന്നങ്ങളായിത്തോന്നാം. എന്നാല്‍ രണ്ടും വെള്ളമാണ്. ഇതുപോലെ നമുക്കു ചുറ്റുമുള്ളവയെല്ലാം വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും തത്ത്വത്തില്‍ അവയെല്ലാം ബ്രഹ്മം തന്നെ. അത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. അതറിയുന്നതോടെ ഒരുവന്റെ പ്രശ്‌നങ്ങളെല്ലാം അസ്തമിക്കുന്നു. സൂര്യനുദിക്കുന്നതോടെ അന്ധകാരം ഒഴിയുന്നതുപോലെ. എന്നാല്‍ ഇത് സാക്ഷാത്കരിക്കണമെങ്കില്‍ വിഗ്രഹത്തില്‍ മാത്രമാണ് ഈശ്വരന്‍ കുടികൊള്ളുന്നത് എന്ന വിശ്വാസത്തെ അതിക്രമിക്കണം. സര്‍വ്വതിലും ആ ചൈതന്യത്തെ ദര്‍ശിക്കാന്‍ കഴിയണം.

വാസ്തവത്തില്‍ നമ്മില്‍ത്തന്നെ കുടികൊള്ളുന്ന ആത്മചൈതന്യത്തെയാണ് നാം ഉപാസിക്കേണ്ടത്. ആ ചൈതന്യത്തെ ഒരു കണ്ണാടിയില്‍ എന്നപോലെ ക്ഷേത്രവിഗ്രഹത്തില്‍കണ്ട് ആരാധിക്കുന്നു. ശ്രീകോവിലിനുമുന്നില്‍നിന്നു വിഗ്രഹത്തെ ദര്‍ശിച്ചതിനുശേഷം കണ്ണുകളടയ്ക്കുന്നതിലൂടെ നാം അതാണ് ചെയ്യുന്നത്. പിന്നീട് കണ്ണുതുറന്ന് സര്‍വ്വതിലും ഈശ്വരനെ ദര്‍ശിക്കുക. അങ്ങനെ രൂപങ്ങളെല്ലാം അതിക്രമിച്ച സര്‍വ്വവ്യാപിയായ ആത്മതത്ത്വത്തെ സാക്ഷാത്ക്കരിക്കാന്‍ നമുക്കു കഴിയുന്നു.


ക്ഷേത്രമെന്നത് വെറും കല്ലിലും കുമ്മയത്തിലും കെട്ടിപ്പടുത്ത ഒരു കൂട്ടം കെട്ടിടങ്ങൾ അല്ലെന്നും അവയെ ശാസ്ത്രീയമായി കണക്കൊപ്പിച്ച് സംവിധാനം ചെയ്ത മാനവദേഹ പ്രതീകങ്ങൾ തന്നെയാണെന്നും അവയിൽ താന്ത്രികവിധികൾക്കനുസരിച്ച് ചെയ്യുന്ന പ്രതിഷ്ഠ ആചാര്യ ദേഹത്തിൽ നടന്ന ചിരകാല തപസ്സിൻ്റെയും ഉപാസനയുടെയും ഫലമായി ജ്വലിച്ചുയർന്ന ആത്മീയശക്തി കണത്തിൻ്റെ നിക്ഷേപമാണെന്നും ആ ആത്മീയശക്തികണത്തിൻ്റെ പരിപോഷണത്തിനുവേണ്ട ഏർപ്പാടുകളാണ് നിത്യനൈമിത്തികങ്ങളായ പൂജാഉത്സവാദികളൊന്നും മറ്റുമുള്ള ആഗമശാസ്ത്രസിദ്ധാന്തങ്ങൾ നാമിവിടെ അനുസ്മരിക്കേണ്ടതുണ്ട്. ചൈതന്യമുള്ളൊരുക്ഷേത്രം അതാതു ദേവൻ്റെ മൂലമന്ത്രചൈതന്യം സ്പന്ദിക്കുന്ന സാധകദേഹപ്രതീകം തന്നെയാണ്. ആ ക്ഷേത്രത്തിന് സദൃശമായ ശാരീരികഘടകങ്ങൾ ഉള്ള ഒരു സാധാരണ ഭക്തൻ ക്ഷേത്രത്തിൽ പോയി പ്രർത്ഥിക്കുമ്പോൾ അവൻ്റെ ദേഹത്തിലും ക്ഷേത്രത്തിൽ സ്പന്ദിച്ചുകൊണ്ടിരിക്കുന്ന മന്ത്ര ചൈതന്യം അനുരണന പ്രക്രിയമൂലം സ്പന്ദിക്കുവാൻ തുടങ്ങും. അതു അവനിൽ ഉറങ്ങി കിടക്കുന്ന ആത്മീയചൈതന്യത്തെ ശാസ്ത്രീയമായ വിധത്തിൽ തട്ടിയുണർത്തുകയും , അങ്ങനെ ഉണർന്ന കണികയുടെ പ്രവർത്തനം മൂലം ഭക്തൻ്റെ ഭൗതികവും ആത്മീയവുമായ ആവിശ്യങ്ങൾ സാധിക്കുകയാണ് ചെയ്യുന്നത്. ആ കണിക ഭക്തനിൽ ഉറങ്ങി കിടന്ന ഈശ്വരചൈതന്യം തന്നെയാണ്. തന്മൂലം മനുഷ്യസാധാരണമായ നിലവാരത്തിൽനിന്നും ഉയർന്നതായിരിക്കും ആ കണികയുടെ ശക്തി . അതാണല്ലോ അത്ഭുതകരമായ വിധത്തിൽ പലകാര്യസാധ്യതകളും ക്ഷേത്രോപാസനകൊണ്ട് നേടുന്നത് . ഇപ്രകാരം ചിന്തിക്കുകയാണെങ്കിൽ അതാതു ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ സമുൽക്കർഷത്തിനുവേണ്ടി ശാസ്ത്രീയമായി സംവിധാനം ചെയ്ത മനശ്ശസ്ത്ര യന്ത്രങ്ങൾ തന്നെയാണ് ക്ഷേത്രങ്ങൾ എന്നു വരുമ്പോൾ ക്ഷേത്രവും ദേശവും തമ്മിലുള്ള അഭേദ്യബന്ധമെന്ന് മനസ്സിലാക്കാം. നമ്മുടെ ക്ഷേത്രങ്ങൾ പ്രപഞ്ചത്തെയാകമാനം നിയന്ത്രിക്കുന്ന ഈശ്വരശക്തിയെ തദ്ദേശവാസികളുടെ ഉപയോഗത്തിന്നു വേണ്ടി കാര്യമായി ഒരുക്കിനിർത്തിയ ഒരു മനശ്ശാസ്ത്രഎജിനിയറിങ്ങ് (Phycho Engineering Scheme) പദ്ധതിയിലെ സുപ്രധാന ഘടകങ്ങളാണെന്ന് നിസ്സംശയം പറയാം. മന്ത്രാദിശാസ്ത്രാദികളിൽ അവഗാഹവും പാണ്ഡിത്യവും കൃഛമായ തപസ്സും ഉണ്ടായാൽ മാത്രം സാധിക്കവുന്ന മന്ത്രചൈതന്യസ്ഫുരണം, അതൊന്നും കൂടാതെ ക്ഷേത്രദർശനം നടത്തുന്നതുകൊണ്ടു മാത്രം സാധാരക്കാരന് ലഭ്യമാണ്. വിദ്യുശക്തിയുടെ ശാസ്ത്രീയവശം. പഠിക്കാതെ വെറുമൊരു സ്വിച്ച് അമർത്തി ആവിശ്യമുള്ള വെളിച്ചവും കാറ്റും മറ്റു സൗകര്യങ്ങളും കിട്ടുമാറാകുന്ന ആധുനികശാസ്ത്രിയ സാങ്കേത്തിക സംവിധനങ്ങളെപോലെ തന്നെയുള്ള ഒന്നാണ് നമ്മുടെ പൂർവ്വികന്മാർ ആദ്ധ്യാത്മികസാധനാ ശാസ്ത്രത്തിൽ നിന്നും ആവിഷ്ക്കരിച്ചെടുത്ത സാങ്കേത്തിക പദ്ധതിയായി നാടെങ്ങും വിരാജിക്കുന്ന നിരവധി ക്ഷേത്രങ്ങൾ


പരശുരാമൻ കേരളത്തിൽ 108 ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും പ്രതിഷ്ഠിച്ചത്, കേരളത്തിൻ്റെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു എന്നുവേണം ചിന്തിക്കാൻ . ക്ഷേത്രവും ആരാധകരും ശരിക്കും പ്രവർത്തിന്നുണ്ടെങ്കിൽ ആരാധകരുടെ മാനസ്സിക -ആദ്ധ്യാത്മികതലത്തിൽ ചില പ്രക്രിയകളൊക്കെ നടന്നേ പറ്റൂ. ചരിത്രഗതിയുമായും നിശ്ചയമായും അതിനുബന്ധമുണ്ടാവാതെ തരമില്ലല്ലോ. ഇന്നും ക്ഷേത്രം അധഃപതിക്കുന്നതോടെ നാടും അധഃപതിക്കുന്നു. ക്ഷേത്രം നാന്നായി നാടക്കുമ്പോൾ നാട് നന്നാകുന്നതും നമ്മുടെ അനുഭവങ്ങളിൽ കാണാവുന്നതാണ്.

ഭാരതത്തിലെ ഇതരസംസ്ഥാങ്ങളെ അപേക്ഷിച്ച് ക്ഷേത്രകർമ്മങ്ങളുടെ കാര്യത്തിൽ കേരളം അനുഷ്ഠിച്ചുവരുന്ന നിഷ്കഷ ഒന്ന് പ്രത്യേകമാണെന്ന് പറയാതെ നിർവാഹമില്ല, വളരെയധികം ലോപങ്ങൾ വന്നീട്ടുണ്ടെങ്കിലും ഇന്നും നാം ആ ചട്ടകൂടിൽ പിടിച്ചു നിൽക്കുകയാണ്, ധർമ്മവും സാമ്പത്തീക സുസ്ഥിതിയും ആക്രമണങ്ങളിൽ നിന്നുളള രക്ഷയും മറ്റും ഉണ്ടാകുന്നതിന് മനുഷ്യപ്രയത്നത്തിൻ്റെ അതീതമായ ശക്തികളുടെ സഹകരണം വേണമെങ്കിൽ അതിനുള്ള ശാസ്ത്രീയ പദ്ധതിയാണ് ക്ഷേത്രാരാധന. ഇഅന്നു നമ്മുടെ നാട്ടിലുള്ള ധാർമിക അധഃപതനത്തിന് കാരണം അന്വേഷിച്ചു പോകുന്നവർ ഈ കാര്യത്തിൽ ക്ഷേത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നത് നന്നായിരിക്കും, ഇടിഞ്ഞു പൊളിഞ്ഞുകിടക്കുന്ന ഒരു ക്ഷേത്രത്തിൽ ആരുടെയെങ്കിലും പ്രയത്നഫലമായി ചുരുക്കത്തിൽ പൂജാദികർമ്മങ്ങൾ ശ്രദ്ധയോടെ നടക്കുവാൻ തുടങ്ങുമ്പോൾ ആ നാട്ടിൽ ജനചേതന ഉണരുകയും സാമ്പത്തികമായും ധാർമ്മികമായും ആ നാട് പുരോഗമിക്കുകയും ചെയ്യുന്നത് കാണാം... "പർജ്ജന്യാദന സംഭവഃ യജ്ഞാത് ഭവതി പർജ്ജന്യോ" എന്ന് ഗീതവചനപ്രകാരം യജ്ഞങ്ങൾ ചെയ്യുന്നതിൽ നിന്നാണ് അന്നവൃദ്ധി അഥവാ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുന്നത്. കേത്രത്തിൽ നടക്കുന്ന പൂജാദികർമ്മങ്ങൾ യജ്ഞാനം തന്നെയാണെന്നു വരുമ്പോൾ നാടിൻ്റെ പുരോഗതിയുമായി ആവശ്യം ബന്ധപ്പെട്ടുകിടക്കുന്ന ഒ9രു പ്രധാന ഘടകം തന്നെയാണ് ക്ഷേത്രം എന്നു മനസ്സിലാക്കാം;;

അങ്ങനെ നാടിൻ്റെ പുരോഗതിയുടെ ഒരു സവിശേഷഘടകം ക്ഷേത്രങ്ങളുടെ സുസ്ഥിതിയാണെന്നു വരുമ്പോൾ ക്ഷേത്രോദ്ധാരന പ്രവർത്തനങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. .. ശാസ്ത്രീയമായി പറയുകയാണെങ്കിൽ ക്ഷേത്രഗാത്രത്തിൻ്റെ സുസ്ഥിതിയും അതിൽ പ്രതിഷ്ഠിച്ച മൂലചൈതന്യത്തിൻ്റെ പരിപോഷണവുമാണ് വാസ്തവത്തിൽ ക്ഷേത്രോദ്ധാരണത്തിലെ മുഖ്യ ഘടകങ്ങളാകേണ്ടത്, മറ്റുള്ള പരിപാടികൾ എല്ലാം തന്നെ ആർഭാടവും അലങ്കാരവുമാകയാൽ അവയെ ഒഴിച്ചുനിർത്തിയും ക്ഷേത്രകാര്യങ്ങൾ നടത്തുവാൻ കഴിയും... ചുരുക്കത്തിൽ ക്ഷേത്രോദ്ധാരണ പ്രക്രിയയിൽ രണ്ടു മുഖ്യഘടകങ്ങളാണുള്ളത്. ഒന്ന് മൂലചൈതന്യത്തിൻ്റെ നിലനിൽപ്പിനും പരിപോഷണത്തിനും വേണ്ട സാങ്കേത്തിക വിദ്ഗ്ദരെ ആവിശ്യമായ അളവിൽ വാർത്തെടുക്കുക... രണ്ടാമത്തത് ആ പ്രക്രിയയെ അടിസ്ഥാനമാക്കി ഒരു ജനകീയ ശക്തിയുണ്ടാക്കുക .ക്ഷേത്രത്തില്പോയി ദർശനം നടത്തുന്നതുകൊണ്ട് ഭക്തൻ്റെ സ്ഥൂല സൂക്ഷ്മദേഹത്തിലുണ്ടാകുന്ന ചൈതന്യ പ്രസരണത്തിൻ്റെ രീതി ഇതിനു മുമ്പുള്ള പോസ്റ്റിൽ പറയുകയുണ്ടായി. രണ്ടാമതായ ജനകീയശക്തി വലർത്തിയെടുക്കുന്നതിൽ നിത്യേന ക്ഷേത്രദർശനം നടത്തുകയെന്ന പരിപാടിക്കുള്ള പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.



ജനകീയശക്തിയായ രാണ്ടാമത്തെ ഘടകത്തിന് നാമിന്ന് മുഖ്യമായും ആശ്രയിക്കേണ്ടതും ക്ഷേത്രസംരക്ഷണ സമിതിയെയും അതിൻ്റെ പ്രാദേശിക ഘടകങ്ങളെയുമാണ്, ഈ പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനം സജീവമായൊരു ഭക്തജനസമൂഹമാണ്, ഈ ഭക്തസമൂഹം നിത്യേന ക്ഷേത്രദർശനം നടത്തേണ്ടതുമാണ്, ആദർശപ്രേരിതമായ ഒരുകൂട്ടം പ്രവർത്തന ശേഷിയുള്ളവർ ഇതിലിറങ്ങതെ ഈ പ്രവർത്തനം വിജയപ്രദമാവില്ല. അത്തരത്തിൽ ആദർശപ്രേരിതമായ ഒരു ജനസമൂഹത്തെ വാർത്തെടുക്കുന്നതിത്തിൻ്റെ പാശ്ചാതലത്തിൽ ആവിഷ്ക്കരിച്ചതുമായ ദൈനംദിന പരിപാടികളാണ് വേണ്ടത്. അതിൻ്റെ പ്രാരംഭമായ ഈ ആദർശം ഗ്രഹിച്ച് ആത്മാർപ്പണം ചെയ്യാൻ തെയ്യാറായ കുറച്ച് പേർ പ്രവർത്തനത്തിൻ്റെ ചുമതല ഏൽക്കുയാണ് വേണ്ടത്. പത്തുമുപ്പതു കുടുംബങ്ങളെങ്കിലും ഉൽപ്പെട്ട ഒരു ഭക്തജന സമൂഹത്തെ വാർത്തെടുക്കുകയാവണം അവരുടെ ആദ്യലക്ഷ്യം. ഈ പ്രവർത്തകർ അവരുടെ നിത്യ സമ്പർക്കവും സേവനവും സ്നേഹപൂർണ്ണമായ നിർബന്ധവും ഉപയോഗിച്ച് നിത്യേന ക്ഷേത്രദർശനം നടത്തുന്ന ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ മാത്രമേ സജീവ ക്ഷേത്രസംരക്ഷണ സമിതി ഉടലെടുക്കുകയുള്ളു. നിത്യേന ക്ഷേത്രദർശനം നടത്തുന്നതുകൊണ്ട് നമ്മുക്ക് കിട്ടാവുന്ന ,1 വ്യക്തിപരവും, 2 സാമൂഹ്യവും, 3 ഭുതികവും, 4 ആത്മീയവുമായ നാലുതരം നേട്ടങ്ങളെപ്പറ്റി സാമാന്യജനങ്ങളെ ഉൽഭൂതരാക്കെണ്ടതുണ്ട്......

ഇത്തരം പത്തുമുപ്പതു കുടുംബങ്ങൾ നിത്യേന ക്ഷേത്രദർശനം നടത്തുമ്പോൾ ആണ് ഒരു സജീവ ക്ഷേത്രസംരക്ഷണസമിതി ഉദയം കൊള്ളുന്നത്. ഇവരുടെ പ്രവർത്തനഫലമായി നല്ലൊരു ഭക്തജനസമുഹം നിത്യേന ക്ഷേത്രദർശത്തിനു വന്നുചേരണം . ക്ഷേത്രദർശനത്തിനെത്തുന്നവർ ക്ഷേത്രാരാധനയുടെ സാമൂഹികവശത്തിനും കൂടി പ്രാധാന്യം കൊടുക്കെണ്ടതുണ്ട്, അതിനായി ചില ചിട്ടകൾ പരിപാലിക്കുകയും ക്ഷേത്രന്തരീക്ഷം മലിനങ്ങൾ ഒന്നുമില്ലാതെ ശുദ്ധമായി നിലനിർത്തുവാൻ പരമാവാധി നിലനിർത്തുവാൻ ശ്രമിക്കേണ്ടതാണ്.

നിത്യപൂജയില്ലാത്ത ക്ഷേത്രങ്ങളും നമ്മുടെ നാട്ടിൽ കുറവല്ല. ആ ക്ഷേത്രങ്ങളിലും ഈ ക്ഷേത്രാരധന നടപ്പിലാക്കാൻ വിഷമമില്ല. സാധാരണ രീതിയിൽ പൂട്ടിയിട്ട ഒരു ദേവഗ്രഹത്തിനു മുന്നിൽ ഒന്നു രണ്ടു . വിളക്കുകള തെളിയിച്ചാൽ ഈ ക്ഷേത്രദർശനത്തിന് ഒരു രംഗമൊരുക്കാൻ കഴിയും. ഇത് ആ നാട്ടിലെ ഭക്തന്മാർക്ക സാധിക്കാവുന്ന കാര്യമാണ്. പിന്നീട് ജനകീയ സമ്മർദ്ദമുണ്ടെങ്കിൽ അവിടെ നിത്യപൂജയോ ഏതാനും ദിവസങ്ങൾ കൂടുമ്പോൾ പൂജയോ പതിവാക്കാവുന്നതേയുള്ളൂ ഇത്തരം ക്ഷേത്രങ്ങളും ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ക്ഷേത്രസംരക്ഷണ സമിതിയുടെ ക്ഷെത്രങ്ങളിൽ കേവലം "സുവർണ്ണ" ക്ഷേത്രങ്ങൾ മാത്രമല്ല ഇത്തരം ക്ഷേത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....


ക്ഷേത്രത്തിൽ ഭക്തന്മാർ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതു കൊള്ളാം, ഒന്നാമതായി ശുദ്ധിചെയ്ത് സൗകര്യപ്രദവും നാട്ടുനടപ്പനുസരിച്ചുള്ളതും നിർമ്മലവും ആയ വസ്ത്രങ്ങൾ ധരിക്കണം , അവ ക്ഷേത്രാചരങ്ങൾക്ക് അനുരൂപവുമായിരിക്കണം , പുരുഷന്മാർ കേരളത്തിൽ ഷർട്ടിടതെയാണല്ലോ ക്ഷേത്രത്തിൽ പോകുന്നത് , അത്തരം ആചാരങ്ങളെ നാം അനുസരിക്കുകയല്ലേ നല്ലത്, പുരോഗമനത്തിൻ്റെ പേരിൽ അവയെ മറ്റിമറിക്കാനുള്ള വെമ്പലിൽ അശാസ്ത്രിയത കടന്നുകൂടുകയോ ജനങ്ങളുടെ വിശ്വാസത്തിന് ക്ഷതമേൽക്കുകയോ ചെയ്തീട്ടുണ്ടോ എന്ന് പ്രായേണ ആരും അന്വേഷിക്കാറില്ല. എന്തായാലും ദേഹശുദ്ധിവരുത്തി ക്ഷേത്രദർശനത്തിന് ക്ഷേത്രത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ച് ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കൂട്ടം കൂട്ടമായി ആളുകൾ നിത്യേന വൈകുന്നേരം ദീപാരധനക്ക് തടിച്ചുകൂടുന്ന രംഗം ആ ഗ്രാമപ്രദേശത്ത് സൃഷ്ടിക്കുന്ന ചലനങ്ങൾ ബഹുദുരവ്യാപകമായിരിക്കും , ഭാവിയിൽ വളരെയെറെ വാഗ്ദാനങ്ങൾ പ്രതീക്ഷനൽക്കുന്ന ഒന്നാണിത്.

രണ്ടാമതായി ചെയ്യേണ്ടത് ക്ഷേത്രയജ്ഞത്തിൽ പങ്കാളികൾ ആകത്തക്കവണ്ണം എന്തേങ്കിലും കൊണ്ടു വന്ന് അർപ്പിക്കുവാനുള്ള പ്രേരണ ഓരോരുത്തരിലും വളർത്തിയെടുക്കുക എന്നതാണ്, സ്നേഹപൂർണ്ണ സമ്പർക്കം കൊണ്ട് ഈ മനോഭാവം സൃഷ്ടിക്കാവുന്നതേയുള്ളൂ. നമ്മുടെ ത്യാഗപൂർണ്ണമായ സഹകരണമാണിത്. അഥവാ ഒരു സംഘടിതമായ ത്യാഗയജ്ഞമായിരിക്കുമത്. ക്ഷേത്രഭണ്ഡാരത്തിലിടാൻ അൽപം പണമോ അർച്ചനക്കു വേണ്ടി കുറച്ചു പുഷ്പങ്ങളോ , വിളക്കിനുവേണ്ടി നെയ്യോ എണ്ണയോ അങ്ങനെ എന്തെങ്കിലും ക്ഷേത്രത്തിൽ കൊണ്ടു വന്ന് ദിനംപ്രതി സമർപ്പിക്കുന്നത് ഗ്രാമിണജനങ്ങൾക്ക് ബുദ്ധിമുട്ടാവിലെന്നും മാത്രമല്ല അവർക്ക് സന്തോഷകരമായ ഒരു കാര്യം കൂടിയായിരിക്കും,. ക്ഷേത്രപൂജകാര്യങ്ങൾക്ക് അത് അത്യന്തം സഹായകവും ആയിരികും. നിവേദ്യത്തിനുള്ള സാധനങ്ങളും ഇങ്ങനെ ഭക്തന്മാർ അർപ്പണമായി കൊണ്ടുവരാവുന്നതാണ്, നിത്യനിദാത്തിനുപോലും ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങളാണെങ്കിൽ ഈ വക സാധനങ്ങൾ ശേഖരിക്കുവാൻ ഗ്രാമീണ പാശ്ചാതലത്തിൽ എന്തെങ്കിലും പ്രസ്ഥാനങ്ങൾ രൂപികരിക്കാവുന്നതാണ്. അവ ശേഖരിച്ച് ക്ഷേത്രത്തിൽ എത്തിക്കുന്നതിനുള്ള എന്തെങ്കിലും ഒരു പദ്ധതി ക്ഷേത്രസംരക്ഷണസമിതിക്ക് ചെയ്യാവുന്നതേയുള്ളൂ, ഒന്നുമില്ലെങ്കിലും ഒരു ചെറിയ ഇലകുമ്പിളിൽ അഞ്ചാറുപുഷ്പങ്ങളെങ്കിലും സംഭരിച്ച്ദേവൻ്റെ മുന്നിൽ കൊണ്ടുവരുന്നത് ഓരോരുത്തർക്കും ഒരു ചിലവുമില്ലാതെ ചെയ്യാൻ കഴിയുന്നതാണ്, ഈ ഉപഹാർമ് ചെറുതാണെങ്കിലും സ്വന്തം ജീവിതപുഷ്പം ഈശ്വരപാദങ്ങളിൽ സമർപ്പിക്കുവാൻ സാധിക്കും. ഇത്തരത്തിലുള്ള ഉപഹാർ സമർപ്പണത്തിൻ്റെ മുഖ്യ ഉദ്ദേശ്യം ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകളിലെ നിർവഹണമെന്നതിനെക്കാൾ , അവനവൻ്റെ ആത്മസംസ്ക്കരണം തന്നെയാണ് എന്ന് മനസ്സിലാക്കി സമിതി പ്രവർത്തകർ പ്രവർത്തിച്ചാൽ ഭക്തജനങ്ങളിൽ വളർന്നു വരുന്ന അർപ്പണ്ണമനോഭാവം സംഘടനാപരമായ ഒരു അടിസ്ഥന ഘടകമായിരിക്കും.

താൻ സ്നേഹിക്കുകയും ആരാധിക്കുകയും ഭയപെടുകയും ആശ്രയിക്കുകയും പരിഭവിക്കുകയും വിഷമങ്ങൾ പറയുകയും ഇങ്ങനെ തനിക്ക് ഏതു സംഗതിയിലും അവലംബമാക്കാനുള്ള സ്ഥാനം അഥവാ ശക്തി എന്ന നിലയിൽ കരുതപ്പെടുന്ന ഈശ്വരന് തന്റെ കഴിവിനൊത്തവിധം ആത്മസമർപ്പണ ബുദ്ധിയോടെ എന്തെങ്കിലും സമർപ്പിച്ച് സ്വയം കൃതാർത്ഥതയടയുക എന്ന രീതിയിലായിരിക്കണം വഴിപാടുകൾ നടത്തുക. നാം എന്തെങ്കിലും കൊടുത്തിട്ട് അതുകൊണ്ട് ഈശ്വരന് ഒന്നും സാധിക്കാനില്ല. എന്ന് എല്ലവർക്കും അറിയാം എന്നാൽ ആത്മസമർപ്പണ ബുദ്ധിയോടെ എന്റെ ഭക്തൻ എനിക്കു തരുന്ന ഒരു തുളസീദളം പോലും എനിക്ക് ഏറ്റവും വലിയതാണ്. എന്ന് ഭഗവാൻ അരുളി ചെയ്തതിന്റെ പൊരുൾ ഇതല്ലെങ്കിൽ പിന്നെ എന്താണ്...

ക്ഷേത്രത്തിനു അകത്തെത്തുന്ന ഭക്തനെക്കാൾ ഊർജ്ജ പൂർണനാണ് പുറത്ത് കടക്കുന്ന ഭക്തൻ, ദർശനത്തിനു മുമ്പ് അനുഭവപ്പെട്ട ബലഹീനത ദർശന ശേഷം തോന്നുകയില്ല. ദർശനത്തിന് മുമ്പുള്ള വികാര വിചാര സംഭ്രമങ്ങളെല്ലാം ദർശന ശേഷം ഭക്തനുതന്നെ പരിഹരിക്കാൻ കഴിയും . ആത്മവിശ്വാസം കൂടുകയും ചെയ്യും. വീണ്ടും ബാഹ്യ ലോകവുമായി ബന്ധപ്പെട്ടാൽ അതിന്റെ സ്വാധീനം കൊണ്ട് ബലഹീനതയുണ്ടാകാമെങ്കിലും നിത്യേനയുള്ള ക്ഷേത്ര സന്ദർശനം ആ ഭക്തനെ നിഗ്രഹാനുഗ്രഹ ശക്തിയിലെത്തിക്കുന്നു. വിശാലമനസ്ക്കനാക്കുന്നു, ഭൗതീക ആസക്തികളോട് ബന്ധമില്ലാതാക്കുന്നു, നിസ്വർത്തനും പരോപകാരിയുമാകുന്നു. ഇത് ഹൈന്ദവ ദർശനം എന്ന മട്ടിൽ കാണണമെന്നില്ല ഈശ്വരാരാധനകളെല്ലാം തന്നെ ഈ മട്ടുള്ള ശക്തി സംഭരണമാണ്




ശ്രീ മഹാലക്ഷ്മി അഷ്ടോത്തര ശത നാമാവലി



ഓം പ്രകൃത്യൈ നമഃ
ഓം വികൃത്യൈ നമഃ
ഓം വിദ്യായൈ നമഃ
ഓം സര്വഭൂതഹിതപ്രദായൈ നമഃ
ഓം ശ്രദ്ധായൈ നമഃ
ഓം വിഭൂത്യൈ നമഃ
ഓം സുരഭ്യൈ നമഃ
ഓം പരമാത്മികായൈ നമഃ
ഓം വാചേ നമഃ
ഓം പദ്മാലയായൈ നമഃ (10)
ഓം പദ്മായൈ നമഃ
ഓം ശുച്യൈ നമഃ
ഓം സ്വാഹായൈ നമഃ
ഓം സ്വധായൈ നമഃ
ഓം സുധായൈ നമഃ
ഓം ധന്യായൈ നമഃ
ഓം ഹിരണ്മയ്യൈ നമഃ
ഓം ലക്ഷ്മ്യൈ നമഃ
ഓം നിത്യപുഷ്ടായൈ നമഃ
ഓം വിഭാവര്യൈ നമഃ (20)
ഓം അദിത്യൈ നമഃ
ഓം ദിത്യൈ നമഃ
ഓം ദീപ്തായൈ നമഃ
ഓം വസുധായൈ നമഃ
ഓം വസുധാരിണ്യൈ നമഃ
ഓം കമലായൈ നമഃ
ഓം കാംതായൈ നമഃ
ഓം കാമാക്ഷ്യൈ നമഃ
ഓം ക്രോധസംഭവായൈ നമഃ
ഓം അനുഗ്രഹപരായൈ നമഃ (30)
ഓം ഋദ്ധയേ നമഃ
ഓം അനഘായൈ നമഃ
ഓം ഹരിവല്ലഭായൈ നമഃ
ഓം അശോകായൈ നമഃ
ഓം അമൃതായൈ നമഃ
ഓം ദീപ്തായൈ നമഃ
ഓം ലോകശോക വിനാശിന്യൈ നമഃ
ഓം ധര്മനിലയായൈ നമഃ
ഓം കരുണായൈ നമഃ
ഓം ലോകമാത്രേ നമഃ (40)
ഓം പദ്മപ്രിയായൈ നമഃ
ഓം പദ്മഹസ്തായൈ നമഃ
ഓം പദ്മാക്ഷ്യൈ നമഃ
ഓം പദ്മസുംദര്യൈ നമഃ
ഓം പദ്മോദ്ഭവായൈ നമഃ
ഓം പദ്മമുഖ്യൈ നമഃ
ഓം പദ്മനാഭപ്രിയായൈ നമഃ
ഓം രമായൈ നമഃ
ഓം പദ്മമാലാധരായൈ നമഃ
ഓം ദേവ്യൈ നമഃ (50)
ഓം പദ്മിന്യൈ നമഃ
ഓം പദ്മഗംഥിന്യൈ നമഃ
ഓം പുണ്യഗംധായൈ നമഃ
ഓം സുപ്രസന്നായൈ നമഃ
ഓം പ്രസാദാഭിമുഖ്യൈ നമഃ
ഓം പ്രഭായൈ നമഃ
ഓം ചംദ്രവദനായൈ നമഃ
ഓം ചംദ്രായൈ നമഃ
ഓം ചംദ്രസഹോദര്യൈ നമഃ
ഓം ചതുര്ഭുജായൈ നമഃ (60)
ഓം ചംദ്രരൂപായൈ നമഃ
ഓം ഇംദിരായൈ നമഃ
ഓം ഇംദുശീതുലായൈ നമഃ
ഓം ആഹ്ലോദജനന്യൈ നമഃ
ഓം പുഷ്ട്യൈ നമഃ
ഓം ശിവായൈ നമഃ
ഓം ശിവകര്യൈ നമഃ
ഓം സത്യൈ നമഃ
ഓം വിമലായൈ നമഃ
ഓം വിശ്വജനന്യൈ നമഃ (70)
ഓം തുഷ്ട്യൈ നമഃ
ഓം ദാരിദ്ര്യ നാശിന്യൈ നമഃ
ഓം പ്രീതിപുഷ്കരിണ്യൈ നമഃ
ഓം ശാംതായൈ നമഃ
ഓം ശുക്ലമാല്യാംബരായൈ നമഃ
ഓം ശ്രിയൈ നമഃ
ഓം ഭാസ്കര്യൈ നമഃ
ഓം ബില്വനിലയായൈ നമഃ
ഓം വരാരോഹായൈ നമഃ
ഓം യശസ്വിന്യൈ നമഃ (80)
ഓം വസുംധരായൈ നമഃ
ഓം ഉദാരാംഗായൈ നമഃ
ഓം ഹരിണ്യൈ നമഃ
ഓം ഹേമമാലിന്യൈ നമഃ
ഓം ധനധാന്യ കര്യൈ നമഃ
ഓം സിദ്ധയേ നമഃ
ഓം സ്ത്രൈണ സൗമ്യായൈ നമഃ
ഓം ശുഭപ്രദായൈ നമഃ
ഓം നൃപവേശ്മ ഗതാനംദായൈ നമഃ
ഓം വരലക്ഷ്മ്യൈ നമഃ (90)
ഓം വസുപ്രദായൈ നമഃ
ഓം ശുഭായൈ നമഃ
ഓം ഹിരണ്യപ്രാകാരായൈ നമഃ
ഓം സമുദ്ര തനയായൈ നമഃ
ഓം ജയായൈ നമഃ
ഓം മംഗളായൈ നമഃ
ഓം ദേവ്യൈ നമഃ
ഓം വിഷ്ണു വക്ഷഃസ്ഥല സ്ഥിതായൈ നമഃ
ഓം വിഷ്ണുപത്ന്യൈ നമഃ
ഓം പ്രസന്നാക്ഷ്യൈ നമഃ (100)
ഓം നാരായണ സമാശ്രിതായൈ നമഃ
ഓം ദാരിദ്ര്യ ധ്വംസിന്യൈ നമഃ
ഓം സര്വോപദ്രവ വാരിണ്യൈ നമഃ
ഓം നവദുര്ഗായൈ നമഃ
ഓം മഹാകാള്യൈ നമഃ
ഓം ബ്രഹ്മ വിഷ്ണു ശിവാത്മികായൈ നമഃ
ഓം ത്രികാല ജ്ഞാന സംപന്നായൈ നമഃ
ഓം ഭുവനേശ്വര്യൈ നമഃ (108)

No comments:

Post a Comment