Thursday 19 July 2018

മഹാബലി

കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് എങ്ങിനെ മഹാബലിയെ കേരളത്തില് വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി?

പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടാതെ വരുമ്പോൾ അതിലെ തത്വം പറഞ്ഞു കൈകഴുകുന്നതിനു പകരം ഇതാഹസങ്ങളിലെ ചരിത്രവും യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര.

തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന് അല്പം യുക്തിപൂര്വ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അപ്പോള് പുരാണത്തില് നിന്നും വന്ന ഈ ചോദ്യത്തിന്റെ ഉത്തരം അതേ പുരാണങ്ങളില് നിന്ന് തന്നെ ലഭിക്കുമെന്ന് കാണാം.

അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തില് ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്.

മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ജഗത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്.

കൂടുതൽ വായിക്കുന്നതിനു ഹോം പേജ് കാണുക

നരസിംഹാവതാരം

പരമ വിഷ്ണു ഭക്തനും അസുര ചക്രവര്ത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി. അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാന് വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച അസുര ചക്രവര്ത്തി ഹിരണ്യ കശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോള് മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു. 

 
പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയില് ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു. 

 
ഇന്നത്തെ ഡെക്കാൺ പ്രദേശം (ആന്ദ്ര പ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ദ്ര പ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ദ്രയിലെ ആഹോബിലം എന്ന പുണ്യ ദേശം.
ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു.

വാമനാവതാരം

പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദ്ധേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി  സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങള്
ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ
സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകള് സമ്പത്തില് മതിമറന്നാഹ്ലാതിക്കാൻ തുടങ്ങി. 

 
സമൂഹത്തിനോടുള്ള കടമയായ പഞ്ച യഗ്നങ്ങളും കര്മ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാന് തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയില് ദുഖിതരായ ഇന്ദ്രാതി ദേവതകള് മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴില് അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ധര്മ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയില്  അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുതുന്നതിനു വേണ്ടി ബലി ചക്രവര്ത്തി അശ്വമേധ യാഗം നടത്തുന്ന സമയം. 

 
ശ്രാവണ (ചിങ്ങം) മാസത്തിലെ ശ്രാവണ (തിരുവോണം) ദിനത്തിൽ വാമനന് ഒരു പാവം ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തില് ബലി ചക്രവര്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി വാമനന് ബാലിയോടാവശ്യപ്പെട്ടു. സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാന് അല്പം സ്ഥലം പോലുമില്ലെന്നോ? രണ്ടാമതൊന്നാലോചിക്കാതെ തന്റെ രാജ്യത്തില് എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാന് ബലി അനുവാദം നല്കി. അപ്പോള് വാമനന് പ്രപഞ്ചം മുഴുവന് നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയില് ഭൂമിയും രണ്ടാമത്തെ അടിയില് ആകാശവും അളന്ന വാമനന് മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോള്, അഹന്ത ശമിച്ച മഹാബലി തന്റെ മുന്പില് പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പില് ഭക്ത്യാദര പൂര്വ്വം ശിരസ്സ് നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സില് തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരിൽ പ്രജകൾ എന്നും സ്മരിക്കുമെന്നും ആവശ്യമുള്ള വരം ചോദിക്കുവാനും ആവശ്യപ്പെട്ടു. താൻ അതിയായി സ്നേഹിച്ച തന്റെ പ്രജകളെ വര്ഷത്തിലൊരിക്കൽ ഭൂമിയിൽ വന്നു കാണാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു മഹാബലി. അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂര്വ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിച്ചക്രവര്ത്തിയെ വരവേല്ക്കാനായ് ഓരോ വര്ഷവും ചിങ്ങമാസത്തിലെ തിരുവോണ നാളില് ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ദ്രയിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തില് എത്തി?!! തുടര്ന്ന് വായിക്കുക...

പരശുരമാവതാരം

ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയില് പലതരത്തിലുള്ള അക്രമങ്ങള് അഴിച്ചുവിടാൻ തുടങ്ങി. ആ കാലഘട്ടത്തിലാണ് മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രൻ പരശുരാമാനായി അവതരിക്കുന്നത്. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളില് ജമദഗ്നി മഹര്ഷി കൊല്ലപ്പെടുന്നു. അതില് പ്രതികാരം ജ്വലിച്ച പരശുരാമന് ഈ കടുംകൈ ചെയ്തവന്റെ കുലം നമവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തില് പരമശിവന്റെ ശിക്ഷണത്തിൽ പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ സംഭവബഹുലമായ ജീവിതത്തില് ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാര് വധിക്കപെട്ടു. തന്റെ ശപഥം പൂര്ത്തിയാക്കി. 

 
പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവന് അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താന് മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാന് വരുണദേവനോട് ആജ്ഞാപിച്ചു. ആ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരില് അറിയപ്പെട്ടത്. പരശുരാമന് കടലില് നിന്നും സൃഷ്ടിച ഭൂമിയിലേക്ക് വിന്ധ്യസത്പുര ഭാഗങ്ങളില് (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവന് ശിവലയങ്ങളും ദുര്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമന് നിര്മ്മിച്ചു. ബ്രാഹ്മണര് കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തില് കൃഷിയാവശ്യതിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളില് പെട്ട നിരവധി ആളുകള് സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ദ്ര എന്നീവിടങ്ങളില് നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തില് വിവിധ നാടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂര്വ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കൊയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഇതും ഈ കണ്ടെത്തലിനു ശക്തിയെകുന്നു.

നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തില് നിന്നും വന്ന ബ്രാഹ്മണര് അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകള്ക്ക് കൈമാറി. ആ കഥകൽ ഇന്ന് കേൾക്കുന്ന രൂപത്തിൽ ഇങ്ങനെ തുടങ്ങുന്നു പണ്ട് പണ്ട് നമുടെ നാട്ടില് മഹാബലി എന്ന മഹാനായ രാജന് ഭരണം നടത്തിയിരുന്നു . കാലക്രെമത്തില്, അത് കേരളത്തിന്റെ കഥയും ആഘോഷവുമായി മാറി.

പില്ക്കാലത്ത് ആന്ദ്രയിൽ ബലി സാമ്രാജ്യം അസ്തമിക്കുകയും മറ്റു രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിര്ത്തലാക്കുകയും ചെയ്തു. പശ്ചിമഘട്ടതിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു.
കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന് മഹാബലിയെ കേരളത്തിൽ വന്നല്ല പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മരിമറഞ്ഞു എന്നും ഇതില് നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികരു നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പല് സമൃദ്ധിയുടെയുംടെയും ഈ ആഘോഷകാലവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നല്കാം.

മഹാബലിയും പരശുരാമനെറിയാത്ത മഴുവും

 സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്. 

 
വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം
(സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം) 


അര്‍ത്ഥം – വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു, ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം.
അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്?  മലയാദ്രിമാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ

വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.

ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ നാസിക അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി: എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു.

തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം. എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു.

നന്ദീശസംഹിതയില്‍ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു.

ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് കാമരൂപമെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന രാമക്ഷേത്രം, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു.

അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല.

ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍ കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.

ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.

മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.

വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു

ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.

അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.

അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.

ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.


മഹാബലിയെന്ന് കേള്‍ക്കുന്ന മാത്രയില്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ കപ്പടാമീശയും ഉന്തിയ വയറുമുള്ള ഒരു പൊണ്ണത്തടിയന്‍ ഓലക്കുടയുമായി വരുന്ന ഒരു അപഹാസ്യചിത്രമാണ് തെളിയുന്നത്. പുരാണകഥാപാത്രങ്ങളെ ഇത്തരത്തില്‍ വികൃതമായി ചിത്രീകരിക്കുവാനും പുരാണകഥകളെ വളച്ചൊടിച്ച് അസംബന്ധങ്ങള്‍ പലതും പ്രചരിപ്പിക്കുവാനും ചില കുത്സിതമതികളും മാധ്യമങ്ങളും മത്സരിക്കുകയാണ്. ഹൈന്ദവധര്‍മ്മത്തെ അപമാനിക്കുവാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ഇത്തരത്തിലുള്ള കുത്സിതപ്രവര്‍ത്തനങ്ങളെ ശക്തമായും യുക്തമായും എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. 

 
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 

 
നല്ലവനും സത്യസന്ധനുമായ മഹാബലിയുടെ കാലത്തെപ്പറ്റി കേരളത്തിലെങ്ങും പ്രചാരമുള്ള ഒരു നാടന്‍ പാട്ടാണിത്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുരചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നുകൈക്കലാക്കി മൂന്നാമത്തെ കാലടിവെയ്ക്കുവാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലിയുടെ തലയില്‍ കാല്‍വെച്ച് പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയത്രെ. പ്രതിവര്‍ഷം ചക്രവര്‍ത്തിക്ക് തന്റെ പ്രജകളെ കാണുന്നതിനുവേണ്ടി വാമനന്‍ പ്രത്യേക അനുവാദം കൊടുത്തുവെന്നും അതനുസരിച്ച് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ കേരളത്തിലേക്ക് എല്ലാവര്‍ഷവും ചിങ്ങത്തിലെ തിരുവോണത്തിന് വരുന്നതാണ് ഓണാഘോഷമെന്നുമാണ് കേരളത്തില്‍ പ്രചാരത്തിലുള്ള ഓണക്കഥ. 

 
പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഒന്നും തന്നെ ഇതിന് ഉപോല്‍ബലകങ്ങളായ പരാമര്‍ശങ്ങളോ വിവരണങ്ങളോ ഇല്ലാതെ ഈ അസത്യമായ ഓണക്കഥ കേരളത്തില്‍ മാത്രം എങ്ങനെ പ്രചാരണത്തില്‍ വന്നു? ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും വെട്ടം മാണിയുടെ പുരാണനിഘണ്ടുവിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകങ്ങളിലുമെല്ലാം വാമനമൂര്‍ത്തി മാവേലിമന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന് എഴുതിവെച്ചിരിക്കുന്നതാണ് അത്യന്തം ഖേദകരമായിത്തോന്നുന്നത്.
ശ്രീമദ്ഭാഗവതത്തിലെ അഷ്ടമസ്‌കന്ധത്തിലെ 15-ാമത് അദ്ധ്യായം മുതല്‍ 23-ാമത് അദ്ധ്യായം വരെയുള്ള ഭാഗമാണ് വാമനചരിതമെന്ന മഹാബലിയുടെ കഥയ്ക്കാധാരമായിട്ടുള്ളത്.
സര്‍വ്വേശ്വരനായ ഭഗവാന്‍ ശ്രീഹരി ഒന്നുമില്ലാത്തവനെപ്പോലെ എന്തിനാണ് മൂന്നടി മണ്ണ് യാചിച്ചത്? എല്ലാം ലഭിച്ചിട്ടും നിരപരാധിയായ ബലിയെ ബന്ധിച്ചതെന്തിനാണ്? എന്നിങ്ങനെയുള്ള പരീക്ഷിത്തിന്റെ ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ് ഭാഗവതത്തില്‍ ശ്രീശുകബ്രഹ്മര്‍ഷി മഹാബലിയുടെ കഥ വിവരിക്കുന്നത്.
ദേവേന്ദ്രനാല്‍ തോല്‍പ്പിക്കപ്പെട്ട്,നിഗ്രഹിക്കപ്പെട്ട ബലിക്ക് ശുക്രാചാര്യരുടെ മൃതസഞ്ജീവനികൊണ്ട് ജീവിതം തിരിച്ചുകിട്ടി. സ്വര്‍ഗ്ഗം ജയിക്കുവാന്‍ ആഗ്രഹിച്ച മഹാബലിയെക്കൊണ്ട് ഗുരുനാഥന്‍ 'വിശ്വജിത്ത്' എന്ന യാഗം ചെയ്യിപ്പിച്ചു. മുത്തച്ഛനായ പ്രഹ്ലാദന്‍ നല്‍കിയ വാടാത്ത മാല്യമണിഞ്ഞ് ഗുരു അനുഗ്രഹിച്ചു നല്‍കിയ ദിവ്യരഥമേറി ബലി ദേവലോകം പിടിച്ചടക്കുവാനായി പുറപ്പെട്ടു. അദ്ദേഹത്തിന്റെ പടപ്പുറപ്പാടുകണ്ട് പരിഭ്രമിച്ച ഇന്ദ്രന്‍ ഗുരുവായ ബൃഹസ്പതിയെ കണ്ട് ബലിയുടെ പുനര്‍ജ്ജന്മത്തിന്റെയും തിരിച്ചുവരവിന്റെയും കാരണമാരാഞ്ഞു. ശുക്രാചാര്യരാണ് ശിഷ്യനെ തേജസ്വിയാക്കിത്തീര്‍ത്തത്. വിഷ്ണുഭഗവാനല്ലാതെ മറ്റാര്‍ക്കും ബലിയെ നേരിടാനുള്ള ശക്തിയില്ല. ഏതൊരു ഗുരുവിന്റെ അനുഗ്രഹത്താലാണോ ബലി പ്രതാപശാലിയായിത്തീര്‍ന്നത് അതേ ശുക്രാചാര്യരുടെ ഉപദേശത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട ബലിയില്‍ നിന്ന് ദേവന്മാര്‍ക്ക് സ്വര്‍ഗ്ഗം തിരിച്ച് കിട്ടും. ഇപ്പോള്‍ കാലം അസുരന്മാര്‍ക്കനുകൂലമായതിനാല്‍ കാത്തിരിക്കുക എന്ന ഗുരുവിന്റെ ഉപദേശപ്രകാരം യുദ്ധംചെയ്യാതെ ദേവന്മാര്‍ ഭൂമിയില്‍ വേഷംമാറി സഞ്ചരിച്ചു. 

 
ത്രൈലോക്യജേതാവായ മഹാബലിയുടെ ഇന്ദ്രപദവി സ്ഥിരമാക്കിത്തീര്‍ക്കുവാനായി ശുക്രമഹര്‍ഷി ബലിയെക്കൊണ്ട് നൂറ് അശ്വമേധയാഗങ്ങള്‍ കഴിപ്പിച്ചു. ഗുരുവിന്റെ അനുഗ്രഹത്താല്‍ മഹാബലിയുടെ കീര്‍ത്തി ലോകമെമ്പാടും വ്യാപിച്ചു. അസുരന്മാര്‍ സ്വര്‍ഗ്ഗാധിപത്യം നേടിയതും തന്റെ മക്കള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീര്‍ന്നതും കണ്ട് ദേവമാതാവായ അദിതി അത്യന്തം ദുഃഖിതയായിത്തീര്‍ന്നു. ദേവന്മാരുടെ അച്ഛനും തന്റെ ഭര്‍ത്താവുമായ കശ്യപന്‍ ഒരിക്കല്‍ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വ്യസനിച്ചിരിക്കുന്ന അദിതിയെക്കണ്ട് ദുഃഖകാരണമാരാഞ്ഞു. നഷ്ടപ്പെട്ട ഐശ്വര്യവും സ്ഥാനമാനങ്ങളും തന്റെ പുത്രന്മാര്‍ക്ക് തിരിച്ചുകിട്ടുവാന്‍ താന്‍ എന്തുചെയ്യണമെന്ന് അദിതി കശ്യപപ്രജാപതിയോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ദേവമാതാവായ അദിതി പയോവ്രതമനുഷ്ഠിച്ച് ഭഗവാനെ ആരാധിച്ചു. പാല്‍മാത്രമാഹരിച്ചുകൊണ്ട് വിഷ്ണുഭഗവാനെ വ്രതനിഷ്ഠയോടെ പൂജിക്കുന്ന പന്ത്രണ്ടുദിവസത്തെ പയോവ്രതത്താല്‍ സംപ്രീതനായ ഭഗവാന്‍ പതിമൂന്നാം നാള്‍ വ്രതാവസാനത്തില്‍ അദിതിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് ഗദ്ഗദകണ്ഠയായി അദിതിമാതാവ് ഭഗവാനെ സ്തുതിച്ചു. അദിതിയുടെ സ്തുതിയാല്‍ സംപ്രീതനായ ഭഗവാന്‍ അമ്മേ, ശത്രുക്കളാല്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അനാഥരായിത്തീര്‍ന്ന പുത്രന്മാരെ ഓര്‍ത്ത് ദുഃഖിക്കുന്ന അമ്മയുടെ മനോരഥം എനിക്കറിയാം. ഈശ്വരാനുകൂലത്ത്വം യഥേച്ഛമുള്ളതുകൊണ്ട് ഇപ്പോള്‍ അസുരന്മാരെ ജയിക്കുക എളുപ്പമല്ല. എന്നാല്‍ എന്നെ ആരാധിച്ചു നടത്തിയ പയോവ്രതം നിഷ്ഫലമാകുവാനും പാടില്ല. അതുകൊണ്ട് ഞാന്‍ തന്നെ അമ്മയുടെ മകനായവതരിച്ച് ദേവന്മാരെ രക്ഷിച്ചുകൊള്ളാം എന്നരുളിച്ചെയ്ത് അന്തര്‍ധാനം ചെയ്തു.
ഭഗവദനുഗ്രഹത്താല്‍ തന്നില്‍ ഈശ്വരചൈതന്യം പ്രവേശിച്ചതറിഞ്ഞ കശ്യപന്‍ അദിതിയില്‍ വീര്യാധാനം ചെയ്തു. ഗര്‍ഭഗതവിഷ്ണുവിനെ ബ്രഹ്മാദിദേവതകള്‍ വന്ന് സ്തുതിച്ചു. അങ്ങനെ ചിങ്ങത്തിലെ വെളുത്ത ദ്വാദശിയും തിരുവോണവും കൂടിയ ദിവസം ഉത്രട്ടാതിയുടെ അവസാനത്തെ പതിനഞ്ചുനാഴികയും തിരുവോണത്തിന്റെ ആദ്യത്തെ നാലുനാഴികയും കൂടിയ അഭിജിത്ത് എന്ന ശുഭമുഹൂര്‍ത്തത്തില്‍ മഹാപ്രഭുവായ ഭഗവാന്‍ അവതരിച്ചു. (ശ്രീമദ് ഭാഗവതം ഢകകക/18/5) 

 
വെളുത്ത ദ്വാദശിയിലെ സൂര്യന്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ വിജയ എന്ന മുഹൂര്‍ത്തത്തിലാണ് ശ്രീഹരിയവതരിച്ചത്. ചതുര്‍ബാഹുവായി എല്ലാ ആയുധങ്ങളോടുംകൂടിയാണ് ഭഗവാനവതരിച്ചത്. എല്ലാവരും സ്തുതിച്ച് വന്ദിച്ചപ്പോള്‍ ശ്രീഹരി ഒരു നടന്‍ വേഷം മാറുന്നതുപോലെ പെട്ടെന്ന് വാമനവടുവായി മാറി (ഭാഗ:ഢകകക/18/12). കശ്യപപ്രജാപതി ഉണ്ണിയുടെ ഉപനയനം നടത്തി. സൂര്യദേവന്‍ നേരിട്ട് ഗായത്രീമന്ത്രമുപദേശിച്ചു. ഉമാദേവിയില്‍ നിന്ന് ഭിക്ഷയും സ്വീകരിച്ച് വാമനമൂര്‍ത്തി മഹാബലിയുടെ യജ്ഞശാലയിലേക്ക് പുറപ്പെട്ടു. 

 
മഹാബലി നര്‍മ്മദാനദിയുടെ വടക്കേതീരത്തുള്ള 'ഭൃഗുകച്ഛം' എന്ന തീര്‍ത്ഥഭൂമിയില്‍ 99 യാഗങ്ങള്‍ കഴിഞ്ഞ് നൂറാമത്തെ അശ്വമേധയാഗമാരംഭിച്ചിരുന്നു. യാഗശാലയില്‍ എത്തിച്ചേര്‍ന്ന ഉജ്ജ്വല തേജസ്സോടുകൂടിയ ബാലനെക്കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് എതിരേറ്റ് സ്വീകരിച്ചു. കുടയും ദണ്ഡവും കമണ്ഡലുവുമായി ഭിക്ഷാംദേഹിയായി തന്റെ യജ്ഞശാലയില്‍ സമാഗതനായ ബ്രഹ്മചാരിക്കുട്ടിയെ മഹാബലി നമസ്‌കാരപൂര്‍വ്വം പാദപൂജ ചെയ്തു. 'എന്ത് വേണമെങ്കിലും ചോദിച്ചോളൂ. ഞാന്‍ നിനക്ക് എന്തും നല്‍കും' എന്ന് വാഗ്ദാനവും നല്‍കി. 

 
മഹാബലിയുടെ സ്വാഗതവചസ്സുകള്‍ കേട്ട് സന്തുഷ്ടനായ ഭഗവാന്‍ ബലിയെ പ്രശംസാവചനങ്ങള്‍കൊണ്ട് മൂടി. ദാനശീലരില്‍ ശ്രേഷ്ഠനായ അങ്ങയില്‍ നിന്ന് ഞാന്‍ എന്റെ കാല്‍കൊണ്ടളന്നെടുക്കാവുന്ന മൂന്നടി മണ്ണ് മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന ബ്രഹ്മചാരിയുടെ യാചന കേട്ടപ്പോള്‍ (പദാനി ത്രീണി ദൈത്യേന്ദ്ര സംമിതാനി പദാ മമ. ഭാഗ: ഢകകക/19/17)'ത്വം ബാലോ ബലിശമതി:- 'നീ കണ്ടാല്‍ മാത്രമല്ല സ്വഭാവം കൊണ്ടും കുട്ടിതന്നെ. മൂന്ന് ലോകത്തിനുമധിപതിയായ എന്നെ ഇത്രയൊക്കെ സ്തുതിച്ചിട്ട് വെറും മൂന്നടിമണ്ണാണോ ആവശ്യപ്പെടുന്നത്? എന്നോടൊരിയ്ക്കല്‍ യാചിച്ചൊരാള്‍ പിന്നീട് ഒരിയ്ക്കലും മറ്റൊരാളോട് യാചിക്കാനിടവരരുത് എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്. അതിനാല്‍ അങ്ങ് വരം മാറ്റി ചോദിച്ചുകൊള്ളൂ.' എന്ന് അല്പം അഹങ്കാരവും പരിഹാസവും കലര്‍ന്ന സ്വരത്തോടെ മഹാബലി പറഞ്ഞു ('മാം വചോഭിഃ സമാരാധ്യ ലോകാനാമേകമീശ്വരം' ഭാഗ:ഢകകക/18/19). മറ്റൊന്നും വേണ്ടെന്ന വാമനന്റെ മറുപടികേട്ട മഹാബലി അങ്ങയുടെ ആഗ്രഹം പോലെ സ്വീകരിക്കൂ. എന്ന് പറഞ്ഞ് ജലസഹിതം ദാനം ചെയ്യുവാനായി ജലപാത്രം കയ്യിലെടുത്തു. കപടവേഷധാരിയായി വന്ന വിഷ്ണുവിന് സര്‍വ്വസ്വവും ദാനം ചെയ്യാനൊരുമ്പെട്ട ശിഷ്യനെ ശുക്രാചാര്യന്‍ തടഞ്ഞു. ദാനം നല്കാതിരിക്കുന്നതിനുവേണ്ടി ഗുരുനാഥന്‍ പലപലന്യായങ്ങളും പറഞ്ഞുവെങ്കിലും മഹാബലി അതൊന്നും ചെവിക്കൊണ്ടില്ല.
ഒരു സാധാരണഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം അവിടുന്ന് ഇപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണ്, സ്വീകാര്യവുമാണ്. പക്ഷേ മുത്തച്ഛനായ പ്രഹ്ലാദനില്‍നിന്ന് സത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഞാന്‍, തരാമെന്ന് പ്രതിജ്ഞ ചെയ്തിട്ട് ഒരു വഞ്ചകനെപ്പോലെ എങ്ങനെ അത് നിരാകരിക്കും? യജ്ഞേശ്വരനായ ഭഗവാന്‍ വിഷ്ണുതന്നെയാണ് തന്റെ മുന്നില്‍ വേഷപ്രച്ഛന്നനായി വന്നിരിക്കുന്നതെങ്കില്‍ ആ ഭഗവാന് ഞാനീ ഭൂമി നല്‍കുന്നതിലുപരിയായി പുണ്യകരമായിട്ടെന്തുണ്ട്? എന്ന ശിഷ്യന്റെ മറുപടി കേട്ടപ്പോള്‍ തന്റെ ഉപദേശം അംഗീകരിക്കാത്തവനും സത്യസന്ധനും ധീരനുമായ മഹാബലിയെ ശുക്രാചാര്യര്‍ നിന്റെ എല്ലാവിധ ഐശ്വര്യങ്ങളുമധികാരവും നഷ്ടപ്പെട്ടുപോകട്ടെഎന്ന് ശപിച്ചു.
ദാനസങ്കല്പം കഴിഞ്ഞതും വാമനന്‍ മൂന്നുലോകവും നിറഞ്ഞ വിശ്വരൂപത്തെ സ്വീകരിച്ചു. (തദ് വാമനം രൂപം അവര്‍ധതാദ്ഭുതം ഹരേരനന്തസ്യ ഗുണത്രയാത്മകം (ഭാഗ:ഢകകക/21/21))ഒരടികൊണ്ട് അധോലോകങ്ങളും രണ്ടാമത്തെ അടികൊണ്ട് ഊര്‍ധ്വലോകങ്ങളും അളന്നെടുത്ത് മൂന്നാമത്തെ അടി എവിടെവെക്കണമെന്ന വാമനമൂര്‍ത്തിയുടെ ചോദ്യത്തിന് 'ലോകാനാമേകമീശ്വരം' എന്നഹങ്കരിച്ച മഹാബലിക്ക് മറുപടിയില്ലാതായി. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ നരകവാസമായിരിക്കും ഫലമെന്നും വാമനന്‍ ബലിയെ ഓര്‍മ്മിപ്പിച്ചു. 

 
തനിക്ക് നരകത്തെയോ വരുണപാശത്തെയോ തെല്ലും ഭയമില്ല. വാക്ക് പാലിക്കാന്‍ പറ്റാത്തതാണെന്റെ ഖേദം. അതിനാല്‍ എന്റെ വാക്ക് വീണ്‍വാക്കാകാതിരിക്കാന്‍, പ്രഹ്ലാദന്റെ പേരക്കുട്ടി പ്രതിജ്ഞ ലംഘിച്ചവനാണെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ മഹാപ്രഭോ! ഞാനെന്നെത്തന്നെ നിവേദ്യമായി അങ്ങയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ തൃപ്പാദമെന്റെ ശിരസ്സില്‍ വെച്ച് മൂന്നാമത്തെ അടി അളന്നെടുത്ത് എന്നെ സത്യവ്രതനാക്കേണമേ. 

 
(യദ്യുത്തമശ്ലോക ഭവാന്മമേരിതം
വചോ വ്യളീകം സുരവര്യ മന്യതേ
കരോമ്യതം തന്ന ഭവേത് പ്രലംഭനം
പദം തൃതീയം കുരു ശീര്‍ഷ്ണി മേ നിജം
ഭാഗ:ഢകകക/22/2) 

 
എന്ന് മഹാബലി വാമനനോഭ്യര്‍ത്ഥിച്ചു. ഈ സമയത്ത് ബ്രഹ്മാവും പ്രഹ്ലാദനുമവിടെ സമാഗതരായി. ബ്രഹ്മാവ് മഹാബലിയെ രക്ഷിക്കണമേ, നിഗ്രഹിക്കരുതേ എന്ന് ഭഗവാനോഭ്യര്‍ത്ഥിച്ചു. വിശ്വരൂപിയായിരുന്ന വാമനന്‍ ബ്രഹ്മചാരിക്കുട്ടിയായി മാറി തന്റെ തൃപ്പാദം ബലിയുടെ ശിരസ്സില്‍ സ്പര്‍ശിച്ച് അനുഗ്രഹിച്ചതുകണ്ട ഭക്തോത്തമനായ പ്രഹ്ലാദനാകട്ടെ ഭഗവന്‍! ഈ ബലിയുടെ സ്വത്ത് അങ്ങ് പിടിച്ചുപറിച്ചിട്ടില്ല. ഒരു കാലത്ത് ഇന്ദ്രന്‍ ഐശ്വര്യത്താല്‍ മദോന്മത്തനായെന്ന് കണ്ടപ്പോള്‍ ലോകാധിപത്യം ഇന്ദ്രനില്‍നിന്നെടുത്ത് താല്‍ക്കാലികമായി ബലിയുടെ കൈവശമേല്പിച്ചു. ഇവനും ഇന്ദ്രനെപ്പോലെ ഐശ്വര്യമദം കൊണ്ട് ദുഷിച്ചുപോകുന്നുവെന്ന് കണ്ടപ്പോള്‍ അങ്ങത് തിരിച്ചെടുക്കുന്നു. ഇതൊരനുഗ്രഹമാണ്, നിഗ്രഹമല്ല എന്ന് വിനയാന്വിതനായി ഭഗവാനോടുണര്‍ത്തിച്ചു. (ഭാഗ:ഢകകക/23/610)
ബന്ധഹേതുവായ അജ്ഞാനം നശിച്ച് ശുദ്ധനായ മഹാബലിയ്ക്ക് ബന്ധനമല്ല മുക്തിയാണ് നല്‍കേണ്ടത് എന്ന ബ്രഹ്മാവിന്റെ വാക്ക് കേട്ട് ഭഗവാന്‍ പറഞ്ഞു. ഹേ ബ്രഹ്മന്‍! ഞാനൊരു ഭക്തനെയനുഗ്രഹിക്കുവാന്‍ ആഗ്രഹിച്ചാല്‍ ആദ്യം അവന്റെ ഐശ്വര്യത്തെയപഹരിക്കും. ഐശ്വര്യമദംകൊണ്ട് ഉന്മത്തനായ മനുഷ്യന്‍ ലോകത്തെയും എന്നെയും അപമാനിക്കുന്നു (ഭാഗ:ഢകകക/22/24). ദാനവദൈത്യന്മാരിലഗ്രഗണ്യനായ ഈ മഹാബലി ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത മായയെപ്പോലുമിന്ന് ജയിച്ചിരിക്കുന്നു. ദൃഢവ്രതനായ മഹാബലി ധനമെല്ലാം നഷ്ടപ്പെട്ടിട്ടും സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിട്ടും ശത്രുക്കളാല്‍ ബന്ധിക്കപ്പെട്ടിട്ടും ഗുരുശാപമേല്‍ക്കേണ്ടി വന്നിട്ടും പലവിധ ക്ലേശങ്ങളനുഭവിക്കേണ്ടി വന്നിട്ടും സത്യവ്രതനായതുകൊണ്ട് സത്യത്തില്‍നിന്ന് വ്യതിചലിച്ചില്ല. ആയതിനാല്‍ ദേവന്മാര്‍ക്കുപോലും പ്രാപിക്കാനാകാത്ത സുദുര്‍ലഭസ്ഥാനമാണ് ഞാനിവന് കൊടുക്കുന്നത്. (ഏഷ മേ പ്രാപിതഃ സ്ഥാനം ദുഷ്പ്രാപമമരൈപി. സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ ഭാഗ:ഢകകക/22/31). ഇനി വരുന്ന സാവര്‍ണിമന്ന്വന്തരത്തിലെ ഇന്ദ്രപദമാണ് ഞാനെന്റെ മഹാബലിയ്ക്ക് നല്‍കുന്നത്. അതുവരെ, വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച സ്വര്‍ഗവാസികള്‍പോലും പോകുവാനാഗ്രഹിയ്ക്കുന്ന സുതലത്തില്‍ വസിക്കട്ടെ ഇന്ദ്രസേന! അങ്ങയ്ക്ക് മംഗളം ഭവിക്കട്ടെ. അങ്ങ് ബന്ധുമിത്രാദികളോടുകൂടി ദേവന്മാര്‍ക്കും പ്രാപ്യമല്ലാത്ത സുതലത്തിലേക്ക് പോവുക. ഇനി ലോകപാലന്മാര്‍ക്കുപോലും അങ്ങയെ ആക്രമിക്കുവാന്‍ സാധ്യമല്ല. അങ്ങയുടെ കല്പനയെ ലംഘിക്കുന്ന അസുരന്മാരെ എന്റെ സുദര്‍ശനചക്രം നിഗ്രഹിക്കും. ഞാനങ്ങയെ ഒരാപത്തും വരാതെ രക്ഷിക്കുന്നതാണ്. സുതലത്തില്‍ സന്നിഹിതനായ തന്നെ എന്നും അങ്ങയ്ക്ക് കാണുവാന്‍ കഴിയും (ഭാഗ:ഢകകക/22/3236) എന്നിപ്രകാരം വാമനമൂര്‍ത്തി മഹാബലിയെ അനുഗ്രഹിച്ചു. വാമനന്റെ ഇപ്രകാരമുള്ള അനുഗ്രഹവചസ്സുകള്‍ കേട്ട് കൃതാര്‍ത്ഥനായ മഹാബലി ഗദ്ഗദകണ്ഠനായി പറഞ്ഞു. 

 
(ഇത്യുക്തവന്തം പുരുഷം പുരാതനം
മഹാനുഭാവോളഖിലസാധുസമ്മതഃ
ബദ്ധാഞ്ജലിര്‍ബാഷ്പകലാകുലേക്ഷണോ
ഭക്ത്യുദ്ഗലോ ഗദ്ഗദയാ ഗിരാബ്രവീത് (ഭാഗ:ഢകകക/23/1) 

 
ഭഗവാനേ! അങ്ങയുടെ കാരുണ്യാതിരേകം അത്യാശ്ചര്യകരം തന്നെ. ഞാനങ്ങയെ നമസ്‌കരിക്കുവാനുദ്ദേശിച്ചപ്പോഴേക്കും തപോദാനാദികളിലൂടെ പോലും ലഭിക്കാത്ത ഫലമെനിയ്ക്കങ്ങ് നല്‍കിയനുഗ്രഹിച്ചിരിക്കുന്നു. ഇത്രയും പറഞ്ഞ് മഹാബലി ത്രിമൂര്‍ത്തികളെയും വണങ്ങി അത്യന്തം സന്തോഷത്തോടെ അസുരന്മാരോടൊപ്പം സുതലത്തിലേയ്ക്ക് പോകാനൊരുങ്ങി.(ഭാഗ:ഢകകക/23/1112) ഇന്ദ്രാനുജനായ വാമനമൂര്‍ത്തി (ഉപേന്ദ്രന്‍) ഇന്ദ്രന് അര്‍ഹതപ്പെട്ട സ്വര്‍ഗത്തെ നല്‍കിയശേഷം മാതാവായ അദിതിയെ നമസ്‌കരിച്ച് തന്റെ അവതാരദൗത്യം നിറവേറ്റിയതായി അറിയിച്ചു. ഭഗവദ്ഭക്തിയില്‍ മുങ്ങിയ പ്രഹ്ലാദന്‍ ബ്രഹ്മാദിദേവന്മാര്‍ക്കു പോലും നല്‍കാത്ത കാരുണ്യമങ്ങ് ഞങ്ങളില്‍ പ്രദര്‍ശിപ്പിച്ചല്ലോ. ഇതിന് ഞങ്ങള്‍ക്കര്‍ഹതയുണ്ടോ ഭഗവാനേ എന്ന് ചോദിച്ചപ്പോള്‍ വത്സാ, പ്രഹ്ലാദ! നിങ്ങളെല്ലാവരും സുതലത്തിലേക്ക് പോയ്‌ക്കൊള്‍ക. പൗത്രാദികളോടൊപ്പം സുഖമായി കഴിയുക. സുതലദ്വാരത്തില്‍ ഗദാപാണിയായ ഞാന്‍ നിനക്ക് സദാ ദര്‍ശനമേകും എന്ന് ഭഗവാന്‍ പ്രഹ്ലാദനെയനുഗ്രഹിച്ച് മഹാബലിയോടൊപ്പം സുതലത്തിലേയ്ക്ക് യാത്രയാക്കി. 

മഹാബലിയുടെ യാഗത്തില്‍ വന്ന ന്യൂനത പരിഹരിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ ശുക്രാചാര്യരോട് വാമനമൂര്‍ത്തി നിര്‍ദ്ദേശിച്ചതനുസരിച്ച് ശുക്രാചാര്യര്‍ യാഗം പൂര്‍ത്തിയാക്കി. ബ്രഹ്മാവ് പിന്നീട് ലോകരുടെയും ലോകപാലന്മാരുടെയുമെല്ലാം പിതാവായി വാമനമൂര്‍ത്തിയെ നിശ്ചയിച്ചു.(ഭാഗ:ഢകകക/23/21) ബ്രഹ്മശിവാദികള്‍ ഭഗവാന്റെ കൃത്യത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സ്വസ്ഥാനങ്ങളിലേക്ക് പോയി. ഇപ്പോള്‍ നടന്നുവരുന്ന മന്വന്തരത്തിലവതരിച്ച വാമനമൂര്‍ത്തിയുടെ അവതാരകഥയുടെ സാരാംശമിപ്രകാരമാണ് ശ്രീമദ് ഭാഗവതത്തില്‍ അഷ്ടമ സ്‌കന്ധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.
ശ്രീമദ് ഭാഗവതത്തിലോ നാരായണീയത്തിലോ മറ്റേതെങ്കിലും പ്രാമാണികഗ്രന്ഥങ്ങളിലോ വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് പറയുന്നില്ല. മറിച്ച് സത്യസന്ധനും ധര്‍മ്മിഷ്ഠനുമായ മഹാബലിയെ വാമനമൂര്‍ത്തി പരീക്ഷിക്കുകയും പരീക്ഷണത്തില്‍ വിജയിച്ച ബലിയെ വാമനന്‍ അനുഗ്രഹിക്കുകയുമാണ് ചെയ്‌തെന്നാണ് പ്രാമാണികഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ശബ്ദതാരാവലിയിലും പുരാണനിഘണ്ടുവിലും ചില ഭാഗവതകഥാസംഗ്രഹഗ്രന്ഥങ്ങളിലും പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ പറഞ്ഞുവരുന്ന തെറ്റായകഥ എങ്ങനെ വന്നുവെന്നതജ്ഞാതമാണ്.വായ്‌മൊഴിയായി പറഞ്ഞുപരന്ന ചില നാടോടിക്കഥകളെയാധാരമാക്കി കഥയെ വികൃതവും വികലവുമാക്കിയതാകാം. 

 
കേരളമുള്‍പ്പെടെയുള്ള പരശുരാമക്ഷേത്രം മഹാബലിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല. പരശുരാമന്‍ ഇരുപത്തിയൊന്ന് തവണ ഭാരതം മുഴുവന്‍ സഞ്ചരിച്ച് ദുഷ്ടക്ഷത്രിയനിഗ്രഹം നടത്തി പിടിച്ചെടുത്ത ദേശമെല്ലാം കശ്യപമഹര്‍ഷിയ്ക്കും ബ്രാഹ്മണര്‍ക്കുമായി ദാനം ചെയ്തു. ദാനം കൊടുത്ത ഭൂമിയില്‍ താമസിക്കുന്നത് ശരിയല്ലാത്തതിനാല്‍ സമുദ്രത്തോട് ഭൂമിചോദിച്ചുവാങ്ങുവാനുള്ള കശ്യപമഹര്‍ഷിയുടെ ഉപദേശപ്രകാരം പരശുരാമന്റെ പ്രാര്‍ത്ഥനയുടെ ഫലമായി സമുദ്രം മാറി കരയായി ഉയര്‍ന്നുവന്നതാണ് പരശുരാമക്ഷേത്രമായ നമ്മുടെ കേരളം. കന്യാകുമാരിക്കടുത്തുള്ള മഹേന്ദ്രപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന പരശുരാമന്‍ അവിടെ നിന്ന് മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണെന്നും പറഞ്ഞുവരുന്നു. പരശുരാമാവതാരം വാമനാവതാരത്തിന് ശേഷമാണ് സംഭവിച്ചതെന്നിരിക്കെ മഹാബലിയുടെ കാലത്ത് നിലവില്ലാതിരുന്ന കേരളത്തില്‍ മഹാബലി എങ്ങനെ നാടുവാഴിയായി? 

തമിഴ്‌നാട്ടിലുള്ളതുപോലെ കേരളത്തിലും പുതുവര്‍ഷപ്പിറപ്പ് മേടം ഒന്നിന് വിഷുദിനത്തിലായിരുന്നുവത്രെ. ചേരമാന്‍പെരുമാള്‍ രാജാവ് യുദ്ധത്തില്‍ കൊല്ലം നഗരം കീഴ്‌പ്പെടുത്തിസ്വന്തമാക്കിയതിന്റെ ഓര്‍മ്മയ്ക്കാണ് 1191 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലവര്‍ഷമാരംഭിച്ചതെന്നാണ് ചരിത്രം. ചിങ്ങമാസം പഞ്ഞക്കര്‍ക്കിടകം കഴിഞ്ഞുള്ള വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും മാസമാണ്. ചിങ്ങത്തില്‍ സൂര്യന്‍ സ്വക്ഷേത്രബലവാനാകയാല്‍ സൂര്യനെയടിസ്ഥാനപ്പെടുത്തിയുള്ള ചിങ്ങംതൊട്ടുള്ള കാലനിര്‍ണയവും ഉത്തമം തന്നെയെന്ന് തോന്നിയിരിക്കാം. വിളവെടുപ്പുത്സവവും പുതുവര്‍ഷപ്പിറപ്പും ഒന്നിച്ചാഘോഷിക്കാമല്ലോ എന്ന കാഴ്ചപ്പാടായിരിക്കണം ഓണമഹോത്സവത്തിന്റെ തുടക്കം. മഹാബലിയുടെ മഹാസാമ്രാജ്യമായിരുന്ന ഭാരതത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഓണം കേരളത്തില്‍ മാത്രമെങ്ങനെവന്നു? കേരളത്തിന്റെ ഉത്തരഭാഗത്ത് ഓണം അത്രമാത്രം പ്രധാനവുമല്ല. ശ്രീമദ്ഭാഗവതം പോലെയുള്ള പുരാണഗ്രന്ഥങ്ങളെയനുസന്ധാനം ചെയ്താല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്. 

 
സത്യസന്ധനും ധര്‍മ്മിഷ്ഠനും നീതിമാനുമായിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. 

 
ലോകാനാമേകമീശ്വരം എന്ന് തന്റെ ഐശ്വര്യത്തിലല്പമഹങ്കരിച്ചുപോയ ബലിയുടെയഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് ചെയ്തത്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി, ദേവന്മാര്‍പോലും കൊതിക്കുന്ന (സുതലം സ്വര്‍ഗ്ഗിഭിഃ പ്രാര്‍ത്ഥ്യം) സുതലത്തിന്റെ അധിപതിയാക്കിയുയര്‍ത്തി. അടുത്ത മന്വന്തരമായ സാവര്‍ണിമന്വന്തരത്തില്‍ ഇന്ദ്രസേനനെന്ന മഹാബലിയെ ഇന്ദ്രപദത്തിലേക്ക് ഉയര്‍ത്തുവാനും തീരുമാനിച്ചു. (സാവര്‍ണേരന്തരസ്യായം ഭവിതേന്ദ്രോ മദാശ്രയഃ) 

 
മന്വന്തരമെന്നാല്‍ മനുവിന്റെ കാലഘട്ടമെന്നര്‍ത്ഥം. ഒരു മന്വന്തരത്തില്‍ ഇന്ദ്രനും മനുവും സപ്തര്‍ഷികളും മനുപുത്രന്മാരുമെല്ലാം ലോകരക്ഷയ്ക്കായി നിയോഗിക്കപ്പെടുകയാണ്. ഒരു മന്വന്തരത്തില്‍ ദേവേന്ദ്രനായി നിയമിക്കപ്പെട്ടാല്‍ അടുത്ത മന്വന്തരം വരെ അദ്ദേഹം തന്നെ ഇന്ദ്രപദത്തില്‍ തുടരുമെന്നാണ് ഭഗവന്നിയോഗം. അഹങ്കാരം കാരണം മഹാബലി ഈ ഈശ്വരനിയമം ലംഘിച്ചുകൊണ്ടാണ് ദേവലോകത്തെയാക്രമിച്ച് കീഴടക്കിയത്. അതുകൊണ്ടുതന്നെയാണ് മഹാവിഷ്ണു വാമനനായവതരിച്ച് മഹാബലിയില്‍ നിന്ന് ദേവലോകം കരസ്ഥമാക്കിയതും ഇന്ദ്രന് തിരിച്ച് നല്‍കിയതും. 

 
ശ്രാവണമാസത്തിലെ തിരുവോണം വാമനാവതാര ദിവസമാണ്. വാമനജയന്തിയാണ്. ഓണത്തപ്പനായിട്ട് വാമനമൂര്‍ത്തിയെയാണ് പൂജിക്കുന്നത്. കുടവയറും കപ്പടാമീശയുമായി ഓലക്കുടയും ചൂടിവരുന്ന മഹാബലിയാണ് ഓണത്തപ്പന്‍ എന്ന് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. മണ്ണുകൊണ്ടും ചാണകംകൊണ്ടും മറ്റും തൃക്കാക്കരയപ്പനെയുണ്ടാക്കി പൂക്കളമിട്ട് അടനിവേദ്യം സമര്‍പ്പിക്കുന്നത് തൃക്കാക്കരയിലെ വാമനമൂര്‍ത്തിയ്ക്കാണ്, മഹാബലിയ്ക്കല്ല. ദക്ഷിണകേരളത്തിലെങ്ങും ഈ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്. 

 
മഹാബലിയുടെ സാമ്രാജ്യമെന്നത് ഉത്തര ഭാരതത്തിലായിരുന്നു. അദ്ദേഹം അശ്വമേധയാഗങ്ങള്‍ നടത്തിയത് നര്‍മ്മദാനദിയുടെ തീരത്തെ 'ഭൃഗുകച്ഛ' മെന്ന തീര്‍ത്ഥഭൂമിയിലാണ്. (അന്ന് നിലവിലില്ലാതിരുന്ന കേരളത്തിലല്ല).
മഹാബലി സത്യസന്ധനും പരാക്രമിയുമായ ധീരയോദ്ധാവായിരുന്നു. കൊമ്പന്‍മീശക്കാരനായ കുടവയറനല്ല. മഹാബലിയെ ഇപ്രകാരം വിചിത്രമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത തിരുവിതാകൂര്‍ രാജാവായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വീരപുരുഷനായ യുവാവായ മഹാബലിയുടെ ഒരു മനോഹരമായ ചിത്രം നാലഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ചില മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പരശുരാമക്ഷേത്രത്തിലേക്ക് നമ്പൂതിരിമാര്‍ കുടിയേറിപ്പാര്‍ത്തു തുടങ്ങിയത് ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനടുത്താണെന്നും ബ്രാഹ്മണരായതിനാല്‍ അവര്‍ വാമനജയന്തി ആഘോഷിച്ചുതുടങ്ങിയതാവാമെന്നും ചില അഭിജ്ഞര്‍ പറയുന്നു. പില്‍ക്കാലത്ത് ആ നമ്പൂതിരിമാര്‍ ജന്മികളായപ്പോള്‍ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്നുമാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. മഹാബലി കേരളം കാണാന്‍ വരുന്നുവെന്നുള്ള കഥ ജനങ്ങളെയാകര്‍ഷിക്കാന്‍വേണ്ടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതായിരിക്കാം. 

 
പുരാണങ്ങളില്‍ വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ നമ്മുടെ വിലപ്പെട്ട നിധികളായ അവയെ വികലവും വികൃതവുമായി ചിത്രീകരിക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്ത കാലത്തായി ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെയും നമ്മുടെ ആദര്‍ശമൂര്‍ത്തികളെയുമെല്ലാം വികൃതമായി ചിത്രീകരിക്കുന്ന, പരസ്യമായി പരിഹസിക്കുന്ന പ്രവണത പതിവാക്കിയിരിക്കുന്നു. ഈ ദുഷ്പ്രവണതയെ ശക്തിയായും, യുക്തിയുക്തമായും ചെറുത്ത് തോല്പിക്കേണ്ടത് ആദര്‍ശധീരരായ ദേശാഭിമാനികളുടെ കര്‍ത്തവ്യമാണ്. നമ്മുടെയിടയില്‍ ചില കുത്സിതബുദ്ധികള്‍ മനഃപൂര്‍വ്വം പടച്ചിറക്കുന്ന മഹാബലിയുടെ പാതാളക്കഥപോലെയുള്ള കെട്ടുകഥകളെ നാം ജനമനസ്സില്‍ നിന്നും തൂത്തെറിയുകതന്നെവേണം.

ശബരിമലയാത്ര​

ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല.

അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.

പതിനെട്ട് പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് മലകളുടെ കേന്ദ്രബിന്ദുവാണ് മഞ്ഞണിഞ്ഞുണരുന്ന മഹാക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല.

ആത്മാവും ശരീരവും പരിശുദ്ധമാക്കി ഇരുമുടിക്കെട്ടുമായി ഉപനിഷത് വാക്യമായ തത്വമസി ആലേഖനം ചെയ്ത തങ്കശ്രീകോവിലിനു മുന്നില്‍ സത്യാന്വേഷണവുമായി എത്തുന്ന ഭക്തന് പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പ ദര്‍ശനം നന്മയിലേക്കുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്.

ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു.

ശബരിമല എന്ന കാനന ക്ഷേത്രം ലോകപ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയതോടെ അയ്യപ്പ ഭക്തരുടെ സഞ്ചാരപഥങ്ങളില്‍ കാതലായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

പമ്പാതടം വരെ ഇന്ന് വാഹനങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് ഹെലികോപ്ടറില്‍ എത്താനുള്ള സംവിധാനങ്ങളും രൂപപ്പെട്ടുവരുന്നു. എന്നിരുന്നാലും പരമ്പരാഗത പാതയിലൂടെയുള്ള കാല്‍നട യാത്രയുടെ അനുഭൂതി അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നത് ആശ്ചര്യമാണ്.

എരുമേലിയില്‍ നിന്നാണ് പരമ്പരാഗത പാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നത്.

മുമ്പ് മണ്ഡലകാലത്തിന്റെ അവസാന കാലങ്ങളിലായിരുന്നു കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലായി ഉണ്ടാവുക. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ട് എരുമേലിയില്‍ നടക്കുന്നതുവരെ ഇത് തുടരും. ഇപ്പോള്‍ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുതല്‍ കാനനപാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങാനുള്ള ആവേശം അയ്യപ്പ ഭക്തര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ദേവസ്വം നിയന്ത്രണത്തില്‍ ഒരുക്കങ്ങളൊന്നും ആയില്ലെങ്കിലും പരമ്പരാഗത പാതയിലെ പുല്ലുകള്‍ നീക്കി വഴികള്‍ തിട്ടപ്പെടുത്തി പഴമയെ ഉള്‍ക്കൊണ്ട് സഞ്ചരിക്കുവാനുള്ള പ്രവണത കൂടിവരുന്നതായിട്ടാണ് ഇവിടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയില്‍ കൂടി ശരണമന്ത്രം ജപിച്ച് താപസ്സനെപ്പോലെ മലകളും, കോട്ടകളും താണ്ടി നീങ്ങുമ്പോള്‍ ശരീരത്തിന് കൈവരുന്ന ഉണര്‍വ് മറ്റൊരു യാത്രകളിലും തീര്‍ത്ഥാടകന് കൈവരില്ല.

അതുതന്നെയാണ് ശബരിമല യാത്ര ഇന്നും വേറിട്ടുനില്‍ക്കുന്ന അനുഭവമായി പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നത്

എരുമേലി കൊച്ചമ്പലത്തില്‍ പേട്ടകെട്ടി വലിയമ്പലത്തില്‍ ദര്‍ശനം നടത്തി സ്‌നാനം കഴിഞ്ഞ് അയ്യപ്പ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന എരുമേലി പുത്തന്‍ വീട്ടിലെത്തി നമസ്‌കരിച്ച ശേഷമാണ് കാനനപാതയിലൂടെയുള്ള യാത്രക്ക് തുടക്കമാവുക.

അയ്യപ്പന്‍ മഹിഷി നിഗ്രഹം നിറവേറ്റിയ ശേഷമുള്ള വാളും കാപ്പുകളും സൂക്ഷിച്ചിരിക്കുന്ന പൂജാമുറി ഇവിടെ ഭക്തര്‍ക്ക് നേരില്‍ ദര്‍ശിക്കാം. ഇതിനുശേഷം പേരൂര്‍തോട്ടിലേക്കുള്ള യാത്ര കോട്ടപ്പടി എന്ന സ്ഥലം കടന്നാണ്. ഇവിടം മുതല്‍ അയ്യപ്പന്റെ പൂങ്കാവനമാണ്. വനയാത്രയില്‍ സന്നിധാനം വരെയുള്ള ഏഴ് കോട്ടകളില്‍ ആദ്യത്തേതാണ് ഇത്. ചെറിയ പച്ചില പറിച്ച് അര്‍പ്പിച്ചിട്ടുവേണം കോട്ടപ്പടി കടക്കേണ്ടത്.

എരുമേലിയില്‍ നിന്ന് പുറപ്പെട്ട ഭഗവാന്‍ അയ്യപ്പന്‍ ആദ്യം വിശ്രമിച്ചത് പേരൂര്‍തോട്ടിലാണ്. ഇവിടുത്തെ ചെറിയ നദിയാണ് നാടും കാടുമായി വേര്‍തിരിക്കുന്നത്. ഇവിടെ നിന്ന് എത്തുന്നത് ഇരുമ്പൂന്നിക്കരയിലാണ്. ഇവിടെ ശിവ-സുബ്രഹ്മണ്യ- ദേവീ ക്ഷേത്രദര്‍ശനം നടത്തി യാത്ര തുടരുമ്പോള്‍ അരശുമുടിക്കോട്ടയാണ് സ്വാമി ഭക്തരുടെ ആദ്യ ആശ്രയസ്ഥലം. തുടര്‍ന്ന് പേരൂര്‍തോടിന്റെ താഴ്‌വരയായ കാളകെട്ടിയിലേക്കുള്ള പ്രയാണമായി.

മഹിഷി വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ ആനന്ദനൃത്തം കാണാനെത്തിയ പരമശിവന്‍, തന്റെ വാഹനമായ നന്ദികേശനെ നിര്‍ത്തിയ സ്ഥലമാണ് കാളകെട്ടി എന്നറിയപ്പെടുന്നത്.

അഴുത

കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുന്നതോടെ അഴുതയില്‍ എത്തിച്ചേരും. അഴുതാ നദിയില്‍ കുളികഴിഞ്ഞ് ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശ പ്രകാരം കന്നി അയ്യപ്പന്മാര്‍ ഒരു കല്ലെടുത്ത് കുത്തനെയുള്ള മലകയറി കല്ലിടുംകുന്നില്‍ നിക്ഷേപിക്കുന്നത് പരമ്പരാഗത ചടങ്ങാണ്.

അഴുതയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ അയ്യപ്പന്മാര്‍ പൂര്‍ണ്ണമായും പ്രകൃതിയുടെ കുളിര്‍മയിലേക്ക് സ്വയം എത്തിച്ചേരും. യഥാര്‍ത്ഥ മലകയറ്റവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കീഴ്ക്കാംതൂക്കായ അഴുതമേട് കയറി തുടങ്ങുമ്പോള്‍ തന്നെ ഭക്തിയുടെ പാരമ്യതയിലേക്ക് ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരും.

കല്ലിടുംകുന്ന്

അഴുതയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് കല്ലിടുംകുന്ന്. ഇവിടെ മഹിഷിയുടെ ശരീരം കല്ലിട്ടുമൂടിയതാണെന്നും, ഉദയനന്റെ കോട്ടയുടെ കിടങ്ങുകള്‍ ഭഗവാന്‍ അയ്യപ്പന്റെ സൈന്യം കല്ലിട്ടുമൂടിയതാണെന്നും രണ്ടുപക്ഷമുണ്ട്.

എങ്കിലും പരമ്പരാഗത ചടങ്ങെന്ന നിലയില്‍ അഴുതയില്‍ നിന്ന് കൈവശം എടുത്ത കല്ല് ഇവിടെ നിക്ഷേപിച്ച് വലംതിരിഞ്ഞ് യാത്ര തുടരുന്നു. അല്‍പം പിന്നിടുന്നതോടെ ഇഞ്ചിപ്പാറ കോട്ടയിലെത്തും. അഴുതമേട് കയറ്റം അവസാനിക്കുന്ന ഇവിടെ ഇഞ്ചിപ്പാറ മൂപ്പന്റെയും കോട്ടയില്‍ ശാസ്താവിന്റെയും ക്ഷേത്രങ്ങളുണ്ട്.

കരിമല

ഇഞ്ചിപ്പാറയില്‍ നിന്ന് ഇറക്കമിറങ്ങിയെത്തുന്നത് മുക്കുഴിയിലാണ്. ഇവിടുത്തെ ഗണപതി, ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പുതുശേരി മലയടിവാരത്തിലൂടെ പതിനൊന്ന് കിലോമീറ്റര്‍ കൊടുംകാട്ടില്‍ കൂടി സഞ്ചരിച്ചെത്തുമ്പോഴാണ് തീര്‍ത്ഥാടകനെ ഉള്ളഴിഞ്ഞ് ശരണം വിളിപ്പിക്കുന്ന കരിമലയാത്ര ആരംഭിക്കുന്നത്.

കരിയിലാംതോടിന്റെ താഴ്‌വാരമായ ഇവിടം കരിമല ഉദയനന്റെ ആസ്ഥാനമായിരുന്നു. വനദുര്‍ഗ്ഗ, കരിമലനാഥന്‍, കൊച്ചുകടുത്ത എന്നീ ശക്തികളുടെ ആരാധനാ സ്ഥാനങ്ങളും ഉണ്ട്.

ദുഷ്ടമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കരിമലയിലേക്ക് ഇവിടെ നിന്ന് കയറിത്തുടങ്ങും. ഒരുതട്ട് കയറി അടുത്തതിലേക്ക് എത്തും. അങ്ങനെ ഏഴ് തട്ടുകള്‍ താണ്ടിയാലേ മലമുകളിലെത്തൂ.

ശരണംവിളികള്‍ ഉച്ചസ്ഥിതിയിലാകുന്നതും ഈ മലകയറ്റത്തിലാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധിയില്‍ ഭഗവാന്‍ അയ്യപ്പനെ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ കരുത്തില്‍ മാത്രമേ കരിമല കയറ്റം പൂര്‍ണ്ണമാക്കാനാവൂ.

മലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത കിണറും, കുളവുമുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ദാഹശമനം വരുത്താന്‍ ഇത് സഹായകമാവുന്നു. നാലാമത്തെ കോട്ടയായ കരിമല കൊച്ചുകടുത്ത സ്വാമിയുടെയും ഭഗവതിയുടെയും അധിവാസ ഭൂമിയാണ്. വ്രതഭംഗം വരുത്തിയവരെ കരിമല കടത്തിവിടാറില്ല എന്നാണ് പഴമക്കാര്‍ പറയുന്നത്.

വലിയാനവട്ടം-ചെറിയാനവട്ടം

കാഠിന്യമേറിയ കരിമല കയറിയാല്‍ പിന്നെ അതിലും കഠിനമായ ഇറക്കമാണ്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെ ഇറങ്ങിച്ചെല്ലുന്നത് സമതല പ്രദേശത്തേക്കാണ്-വലിയാനവട്ടം, അല്‍പ്പം മുന്നോട്ടു ചെല്ലുമ്പോള്‍ ചെറിയാനവട്ടവും.

ഇവിടെയാണ് അയ്യപ്പന്മാര്‍ വിശ്രമിക്കുന്നത്. തുടര്‍ന്നുള്ള യാത്ര പമ്പാതടത്തിലേക്കാണ്. പുണ്യപമ്പയിലെ സ്‌നാനം അയ്യപ്പ ഭക്തന്റെ ക്ഷീണമെല്ലാം തീര്‍ത്ത് ആനന്ദത്തിലെത്തിക്കും. ഒപ്പം ആത്മീയമായ ഉണര്‍വും, ശാന്തമായ മനസും കൈവരിക്കുവാന്‍ സഹായിക്കുന്നു.

നീലിമല

അയ്യപ്പ സന്നിധിയിലേക്കുള്ള യാത്രയുടെ അവസാനഭാഗമാണ് പമ്പയില്‍ നിന്ന് നീലിമല കയറ്റത്തോടെ ആരംഭിക്കുന്നത്. പമ്പാഗണപതിയെ ദര്‍ശിച്ച ശേഷമാണ് മൂന്ന് തട്ടുകളായുള്ള നീലിമല കയറ്റം ആരംഭിക്കുന്നത് . നീലമല കയറി അപ്പാച്ചിമേട് പിന്നിട്ട് ഭക്തര്‍ എത്തുന്നത് ശബരിപീഠത്തിലാണ്.

രാമായണത്തിലെ ഭക്തശിരോമണിയായ ശബരി തപസ്സുചെയ്ത സ്ഥലമാണ് ഈ പുണ്യസങ്കേതം. ഇവിടെ നിന്ന് ഒരുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ ശരംകുത്തിയാല്‍ത്തറയില്‍ എത്തും. അയ്യപ്പനും സൈന്യവും തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.

പരമ്പരാഗത തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്ന എരുമേലിയില്‍ കുടികൊള്ളുന്ന ശാസ്താവ് ചാപപാണിയായ പുലിവാഹനനാണ്.

ശബരിമലയിലെ ശാസ്താവ് യോഗാരൂഢനും ചിന്മുദ്രയില്‍ കൂടി മൗനവ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്ന പരമാചാര്യനുമാണ്. അതുകൊണ്ടുതന്നെ എരുമേലിയില്‍ നിന്ന് കന്നി അയ്യപ്പന്മാര്‍ കൊണ്ടുവന്നിട്ടുള്ള ശരക്കോല്‍ ശരംകുത്തിയാല്‍ത്തറയില്‍ അര്‍പ്പിക്കും. അതിനപ്പുറത്തേക്ക് ആയുധ സാന്നിധ്യമില്ല.

പതിനെട്ടാംപടി

ശരംകുത്തിയാല്‍ കഴിഞ്ഞാലുടന്‍ ഭക്തര്‍ എത്തിച്ചേരുന്നത് പൊന്നുപതിനെട്ടാംപടി സ്ഥിതി ചെയ്യുന്ന സ്വാമിയുടെ സന്നിധാനത്തിലേക്കാണ്.

ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനത്തിന് അവകാശമുള്ളു. മലദൈവങ്ങള്‍ കുടിയിരുത്തപ്പെട്ട ഈ പടികള്‍ ഭഗവല്‍ സന്നിധിയെ പ്രാപിക്കുവാനായി ആരോഹണം ചെയ്യേണ്ട പതിനെട്ടു പടികളാണ്. നാലാള്‍ ഉയരത്തില്‍ ചതുരാകാരമായിട്ടാണ് പതിനെട്ടാംപടിയ്ക്കകം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

പതിനെട്ടാംപടി സംശുദ്ധസ്ഥാനവും, സത്യധര്‍മ്മങ്ങളുടെ ആസ്ഥാനമാകയാല്‍ പടിക്കിരുവശവുമായി കറുപ്പ, കടുത്ത സ്വാമികള്‍ ഭൂതവൃന്ദങ്ങളോടുകൂടി കാത്തുനില്‍ക്കുന്നു.

പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനം നടത്തി ശബരീശപാദങ്ങളില്‍ തന്റെ പാപഭാരങ്ങള്‍ സമര്‍പ്പിക്കുന്നതോടെ ഭക്തന്റെ തീര്‍ത്ഥയാത്ര പൂര്‍ണ്ണത കൈവരിക്കുന്നു. ഒപ്പം ഭക്തനും ഭഗവാനും ഒന്നായി തീരുന്നു.

സ്വാമിയേ ശരണമയ്യപ്പ

ഇനി എരുമേലി എത്തുമ്പോൾ വപരൻ മസ്ജിദ് കേറതെ പോകണം എന്ന് അറിയുക നിങ്ങള്‍ക്ക്
കാരണം അവിടെ ഭന്ഡരപെട്ടി യിൽ രുപ ഇടുക പതിവ് കാഴ്ചയാണ് ഇനി അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ ഒരോരുത്തർ ആണ്


ശബരിമല സ്ത്രീ പ്രവേശനവും സുപ്രീം കോടതി നിരീക്ഷണവും
വീഴ്ച പറ്റിയത് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും .

1. ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമോ ?

ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷിദ്ധമല്ല. പക്ഷെ സ്ത്രീകള്‍ക്ക് പ്രായപരിധി നിശ്ചയിക്കപെട്ടിട്ടുണ്ട്.

2. എന്താണ് അതിന്‍റെ അടിസ്ഥാനം ?
ശബരിമല തീര്‍ത്ഥാടനം നടത്തേണ്ടത് മണ്ഡലകാലം (41ദിവസം) കഠിനവ്രതം എടുത്തതിനു ശേഷമാണ്. സാധാരണഗതിയില്‍ സ്ത്രീകള്‍ക്ക് ഒരു മണ്ഡലകാലം മുറിയാതെ വ്രതം സ്വീകരിക്കുവാന്‍ പ്രയാസമുണ്ട്. അതിനിടയില്‍ ഋതുവാകുവാന്‍ ഇടയുണ്ട് .

പൊതുവേ വ്രതകാലത്തും ക്ഷേത്രത്തിലും വര്‍ജ്ജിക്കേണ്ട അശുദ്ധികളുടെ കൂട്ടത്തില്‍ പറയപ്പെട്ടതാണ് 'രക്ത സ്പര്‍ശം' . ( രക്തസ്പര്‍ശോ ശവസ്പര്‍ശ രേതസ്പര്‍ശ സ്തഥൈവ ച) ശവസ്പര്‍ശം , രേതസ്സിന്‍റെ സ്പര്‍ശം ഇവയും വര്‍ജ്ജിക്കേണ്ടത് തന്നെ.
ഏതു തരത്തില്‍ പെട്ടതാണെങ്കിലും ഏതു ജീവിയുടെയാണെങ്കിലും രക്തം,ശവം,ശുക്ലം തുടങ്ങിയവയുടെ സ്പർശനം അശുദ്ധി തന്നെയാണ്.

3. ശബരിമല തീർത്ഥാടനം പഴയ കാലത്ത് പൂർണ്ണമായും കാൽനടയായും കല്ലും മുള്ളും കാടും മലയും താണ്ടി തന്നെയായിരുന്നു.
ശരീരക്ലേശം കൊണ്ട് ക്രമം തെറ്റിയും ഋതുവാകുവാനുമുള്ള സാധ്യതകൾ ഉണ്ട്. അപ്രതീക്ഷിതമായി വ്രത ഭംഗം ഉണ്ടാവുന്നത് സ്ത്രീകൾക്കും മാനസിക പ്രയാസം ഉണ്ടാക്കും .

4. പിന്നെ ഒരു വിശ്വാസം പറയുന്നത് ശബരിമല ധർമ്മശാസ്താവ് നിത്യ നൈഷ്ഠികബ്രഹ്മചാരി സങ്കല്‍പ്പത്തിലാണ് ആരാധിക്കപ്പെടുന്നത് . സാധാരണ നൈഷ്ഠിക ബ്രഹ്മചാരികൾക്കു ധർമാചാര്യന്മാർ വിധിക്കുന്ന നിഷ്ഠ ദേവനും ബാധകമായി തീരുന്നുണ്ട്. ( അത് കൊണ്ട് തന്നെയാണ് തീര്‍ത്ഥാടകര്‍ക്ക് കഠിന വ്രതം നിശ്ചയിക്കപ്പെട്ടതും)
നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കുന്ന ഏതൊരു വ്യക്തിക്കും എതിര്‍ലിംഗത്തില്‍പെടുന്ന വ്യക്തിയുമായി ഇടപഴകുന്നതിനു ധര്‍മ്മശാസ്ത്രങ്ങള്‍ നിയന്ത്രണം വിധിച്ചിട്ടുണ്ട്.

കോടതിയുടെ പരാമര്‍ശം

മത വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി അന്തിമ വാക്കായി മാറുന്നത് ഉചിതമായ കാര്യമല്ല.
ധർമാചരണപദ്ധതിയിൽ കൈകടത്തുമ്പോഴുള്ള കരുതലും പാകതയും ബഹു.സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറയാന്‍ ആകില്ല.

കാലാനുസൃതമായി നിരവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായതാണ് ഹിന്ദു ധര്‍മ്മം.
അതിലൊക്കെ തീരുമാനം ഉണ്ടാക്കി നടപ്പിലാക്കിയത് ഇവിടുത്തെ ആചാര്യ സമൂഹമാണ്.
ഈ വിഷയത്തിലും ആചാര്യന്മാരുടെ അഭിപ്രായം മാനിക്കുന്നതാണ് പ്രായോഗികവും ധാര്‍മ്മികവുമായ രീതി. ആചാര്യ സമയ പ്രമാണം വേദാശ്ച എന്നത് ആചാര വിഷയങ്ങളില്‍ ആചാര്യന്മാരുടെ അഭിപ്രായം പ്രമാണമാണെന്ന സൂചനയാണ്.

അത് കൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ധര്‍മ്മ ആചാര്യന്മാരുടെ സഭ വിളിച്ചു കൂട്ടി അവര്‍ എടുക്കുന്ന തീരുമാനം എന്തായാലും കോടതിയെ ബോധ്യപ്പെടുത്തെണ്ടതാണ്.

കോടതി നിരീക്ഷിച്ചത് പോലെ ശബരിമല അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങള്‍, പൊതുസ്ഥാപനങ്ങളല്ല. അവ ഹിന്ദു സമൂഹത്തിലെ പ്രത്യേക Religious Denominationന്‍റെ സര്‍വ്വസ്വമാണ്.

ക്ഷേത്ര വിശ്വാസികള്‍ അടങ്ങുന്നതാണ് ആ Religious denomination .
ഹിന്ദുക്കളുടെ ഇടയിൽ തന്നെയുള്ള ക്ഷേത്ര വിശ്വാസികളല്ലാത്ത ഇതര വിഭാഗങ്ങൾ പോലും ഇക്കാര്യങ്ങളിൽ ഇടപെടാൻ പാടില്ലാത്തതാകുന്നു. ഈ Religious denominationന്റെ പ്രതിനിധി ചമഞ്ഞ് സർക്കാർ കയ്യടക്കി വച്ചിരിക്കുന്നത് മോചിപ്പിച്ച് ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കുകയാണ് കോടതി ചെയ്യേണ്ടത്.

കുറിപ്പ് : സ്ത്രീകള്‍ രജസ്വലകളാകുന്ന പ്രക്രിയയെ വളരെ ഉദാത്തമായാണ് ധർമശാസ്ത്രങ്ങൾ നോക്കിക്കാണുന്നത്. സ്ത്രീകള്‍ മൂലതഃ പവിത്രകളാണ് എന്തെന്നാല്‍ - സ്ത്രിയഃ പവിത്രമതുലം
നൈതാ ദുഷ്യന്തി കർഹിചിത്
മാസി മാസി രജോ യാസാം
ദുഷ്കൃതാന്യപകർഷതി.
ഒാരോ മാസവും രജസ്വലകളാകുന്നതുകൊണ്ട് എല്ലാ ദുഷ്കൃതങ്ങളെയും നീക്കി പവിത്രകളായി മാറുന്ന അവര്‍ ഒരിക്കലും ദോഷയുക്തകളാകുന്നില്ല എന്നാണ് ഈ സ്മൃത്യംശത്തിൻെറ സാരം.

ശബരിമലയുടെ പൊരുള്‍

ധര്മ്മശാസ്താവ് ഇരിക്കുന്ന ശബരിമലയെ കുറിച്ചാണല്ലോ ഇപ്പോഴത്തെ ചര്ച്ച.
അതുകൊണ്ട് ആദ്യം നമുക്ക് ശാസ്താവ് എന്ന നാമത്തിന്റെ അര്ഥം ആദ്യം നോക്കാം.. 

 
ഷഡഭിജ്ഞഃ ദശബലോ അദ്വയവാദീ വിനായകഃ, മുനീന്ദ്രഃ ശ്രീഘനഃ ശാസ്താ മുനിഃ എന്നിങ്ങനെയാണ് ശാസ്താ ശബ്ദത്തിന് പര്യായം അമരകോശകാരൻ പറയുന്നത്. ആരാണ് ഷഡഭിജ്ഞൻ. ദിവ്യമായ ചക്ഷു, ദിവ്യമായ ശ്രോത്രം, പൂർവനിവാസാനുസ്മൃതിഃ, പരചിത്തതത്ത്വജ്ഞാനം, ആശ്രവക്ഷയഃ (ആശ്രയപ്രത്യക്ഷം), ഋദ്ധി (കായവ്യൂഹ സിദ്ധിയെന്നും പറയാറുണ്ട്) ഈ ആറെണ്ണമുള്ളവരെയാണ് ഷഡഭിജ്ഞർ എന്ന് വിളിക്കുക. ഇതുപോലെ ശാസ്താവിനെ ദാന്തി, ക്ഷാന്തി ,ശീല, വീര്യം, ധ്യാനം, കാന്തി, ബലാ ഉപായഃ പ്രണിധി വിജ്ഞാനം എന്നിവയുള്ള ആളെന്ന നിലയിൽ ദശബലനെന്നും വിളിക്കുന്നു. എല്ലാ ധര്മ്മങ്ങളേയും മനനം ചെയ്യുന്നതുകൊണ്ട് മുനിയെന്നും യോഗവിഭൂതിയോടു കൂടിയ നിരന്തരം ഇരിക്കുന്നതുകൊണ്ട് ശ്രീഘനൻ എന്നും ശാസ്താവിനു പേരുണ്ട്. ശാസ്താവിന്റെ ഗുണമായ ദാന്തി അഥവാ തപസ്സിന്റെ ക്ലേശത്തെ സഹിക്കാൻ കഴിവുള്ളവനെന്ന അര്ഥത്തിൽ തന്നെ ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പൻ ഒരു തപസ്വി അഥവാ യോഗിയാണെന്ന് ഉറപ്പിക്കാം. 

 
ശബരിമലയിലേക്കു പോകുന്നു എന്നാണ് നാം പറയുക. എന്താണ് ഈ ശബരിമല.. ശബരശബ്ദത്തിന്റെ അര്ഥം ശവതി ഗച്ഛതി വനമിതി ശബരഃ (ശവഃ ഗതൌ) അതായത് വനത്തിലേക്ക് ചരിക്കുന്നവരാണ് ശബരന്മാർ.

മല എന്നതിന് മലതേ ധാരയതി (മല മല്ല ധാരണേ) അതായത് ധരിക്കുക എന്നര്ഥം. ഇനി മല എന്നത് മലയാളാര്ഥ വാചകമാണെന്ന് ചിന്തിച്ചാലും മരങ്ങളേയും മലകളേയും (മണ്ണ് വെള്ളം തുടങ്ങിയവ)
എല്ലാം ധരിക്കുന്നതുകൊണ്ടാണ് മലയെന്ന് നാം പറയുന്നത്. ഇങ്ങിനെ നോക്കിയാൽ ശബരിമല എന്നതുകൊണ്ട് അര്ഥമാക്കുന്നത് വനത്തിലേക്ക് ചരിക്കുന്നവരെ ധരിക്കുന്ന സ്ഥലം എന്നാണെന്ന് അര്ഥം ലഭിക്കുന്നു.
ഈ അര്ഥങ്ങളുടെ അടിസ്ഥാനത്തിൽ വേണം ബാക്കിയുള്ള വിഷയങ്ങളെ ചിന്തിക്കേണ്ടത്..ശബരിമലയെ കുറിച്ചു ഇന്ന് ഉന്നയിക്കുന്ന ചോദ്യങ്ങളിലേക്ക് പോകുന്നതിന് മുന്പ് നമുക്ക് അയ്യപ്പനെ കുറിച്ചും അതിനോട് അനുബന്ധിച്ചുള്ള വിഷയത്തെ കുറിച്ചും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. 

 
അയ്യപ്പൻ എന്ന വാക്കിന് അര്ഥം നോക്കിയാൽ ബ്രഹ്മചര്യവ്രതമനുഷ്ഠിക്കുന്ന വ്യക്തിയെന്നാണ് ശബ്ദതാരാവലി പറയുന്നത്. ഗാര്ഹസ്ത്യനായ വ്യക്തി കാനനവാസനായ അയ്യപ്പന്റെ അടുത്തേക്ക് പോകുന്നതാണ് ശബരിമലയാത്ര. ശബരി എന്ന വാക്കിന്റെ അര്ഥത്തെ നോക്കിയാൽ ഗാര്ഹസ്ത്യത്തിൽ നിന്ന് വാനപ്രസ്ഥത്തിലേക്കുള്ള യാത്രയാണ് ശബരിമലയാത്രയെന്ന് നമുക്ക് ഉറപ്പിക്കാമല്ലോ..

ഈ അര്ഥം ശരിയാണോ എന്ന് അറിയണമെങ്കിൽ കാനനവാസനായ അയ്യപ്പന്റെ അടുത്തേക്ക് അഥവാ ശബരിമലയാത്രയ്ക് പോകുമ്പോൾ നാം എന്താണ് ചെയ്യാറുള്ളത് എന്ന് ചിന്തിച്ചാൽ മതിയാകും. പക്ഷെ അത് പറയുന്നതിന് മുന്പ് നമുക്ക് ഭാരതീയർ വാനപ്രസ്ഥാശ്രമത്തിലേക്ക് കയറുമ്പോൾ ചെയ്യുന്ന പദ്ധതികളെന്തെല്ലാമെന്ന് നോക്കാം. കാരണം അത് അറിഞ്ഞാൽ മാത്രമേ നാം ചെയ്യാറുള്ള കര്മ്മങ്ങളുടെ അര്ഥത്തെ പൂര്ണമായി മനസ്സിലാക്കാനാകൂ.. 

 
വാനപ്രസ്ഥം എന്നാൽ വനത്തിൽ താമസിച്ച് തപസ്സുചെയ്യുവാൻ ഉറച്ചവൻ എന്നോ വനഭൂമിയിൽ താമസിക്കുന്നവനെന്നോ പറയാം. ശരീരത്തിൽ വാര്ദ്ധക്യലക്ഷണവും, സ്വസന്താനത്തിനു സന്താനവും ഉണ്ടായി എന്ന് കാണുമ്പോൾ ഗൃഹസ്ഥൻ തപസ്സിനുവേണ്ടി വനത്തിലേക്ക് പോകണം എന്ന് സ്മൃതി അനുശാസിക്കുന്നു. വനത്തിലുള്ള ഫലമൂലാദികൾ ഭക്ഷിച്ചും കൃച്ഛ്ര ചാന്ദ്രായണാദിവ്രതങ്ങളും ബ്രഹ്മചര്യവും അനുഷ്ഠിച്ച് പിതൃക്കളേയും ദേവന്മാരേയും പൂജിച്ച് വേണം ജീവിക്കുവാൻ. ദിവസവും പ്രഭാതത്തിലും, മദ്ധ്യാഹ്നത്തിലും സന്ധ്യക്കും സ്നാനം ചെയ്യുക, ജടയും വല്കലവും ധരിക്കുക, ഭൂമിയിൽ ശയിക്കുക, മുതലായവ വാനപ്രസ്ഥന്റെ ചര്യകളായി പറയുക. ഇതിനെ നമുക്ക് ഒന്നു കൂടി വിശദീകരിച്ചു നോക്കാം.

വാനപ്രസ്ഥൻ എല്ലാവിധത്തിലും പരിശുദ്ധനായി ബ്രഹ്മചര്യവ്രതം പരിപാലിക്കേണ്ടതാണ്. വീടുമായുള്ള മമത ഉപേക്ഷിച്ച് ഗ്രാമത്തിനു വെളിയിൽ നിര്ജ്ജനമായ വനപ്രദേശത്ത് കുടിലുണ്ടാക്കി അവിടെ ശാന്തനായി ഇരുന്നു തപസ്സു ചെയ്യണം. പിന്നീട് ഗ്രാമത്തിലോ വീട്ടിലോ പോകുവാൻ പാടില്ല. ഭാര്യയെ പുത്രനെ ഏല്പിച്ചിട്ടോ, അല്ലെങ്കിൽ ഭാര്യയേയും ഒന്നിച്ചോ വാനപ്രസ്ഥാശ്രമത്തിൽ പ്രവേശിക്കാവുന്നതാണ്. ഗ്രാമത്തിലുള്ളതും കൃഷിചെയ്തുണ്ടാക്കിയതുമായ സാധനങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല. വനത്തിലുണ്ടായ ധാന്യങ്ങളും ഫലമൂലാദികളം കൊണ്ട് ദേവന്മാരേയും അതിഥികളേയും പൂജിച്ചിട്ടുവേണം ഭക്ഷണം കഴിക്കുവാൻ.അഗ്നിയിൽ വേവിച്ചതോ പാകം വരാത്തതോ ആയ ഫലമൂലാദികൾ മാത്രമേ ഭക്ഷിക്കാവൂ. ഫലമൂലാദികൾ സംഭരിച്ചുവച്ചത് ഉപയോഗിക്കരുത്. അപ്പോളപ്പോൾ വനത്തിൽ നിന്ന് കിട്ടുന്നത് സാധനങ്ങൾ കൊണ്ട് ഉപജീവിക്കണം. ദിവസം ഒരു നേരമേ ആഹാരം കഴിക്കാവൂ. മീശയും കേശവും രോമങ്ങളും നഖങ്ങളും ക്ഷൌരം ചെയ്യരുത്. ഗൃഹസ്ഥാശ്രമത്തിൽ ചെയ്തിട്ടുള്ള പാപകര്മ്മങ്ങളുടെ പരിഹാരത്തിനും അന്തഃകരണപരിശുദ്ധിക്കും വേണ്ടിയാണ് വാനപ്രസ്ഥൻ തപസ്സുചെയ്യുന്നത്. വാനപ്രസ്ഥാശ്രമത്തിൽ ഇരുന്ന് ബ്രഹ്മജിജ്ഞാസ വര്ദ്ധിക്കുമ്പോൾ വാനപ്രസ്ഥൻ സന്യാസാശ്രമം സ്വീകരിക്കണമെന്നാണ് നിയമം. ഇത്രയുമാണ് വാനപ്രസ്ഥത്തിന്റെ അടിസ്ഥാന നിയമങ്ങൾ..

ഈ നീയമങ്ങളെ അനുശാസിക്കുന്നവരെ ശാസ്ത്രത്തിൽ വൈഖാനസന്മാർ, ബാലിഖില്യൻ, ഔഡുംബരൻ, ഫേണപൻ കുടീചകൻ, ബഹ്വോദൻ ഹംസൻ നിഷ്ക്രയൻ എന്നിങ്ങനെ നാമങ്ങളിലൂടെയാണ് പറയുന്നത്. ഇത് എഴുതിയത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണെങ്കിൽ...

വൈഖാനസാ വാലിഖില്യൌഡുംബരാഃ ഫേണപാ വനേ. ന്യാസേ കുടീചകഃ പൂർവം ബഹ്വോദോ ഹംസ നിഷ്ക്രിയൌ എന്ന് ശ്രീഭാഗവതം പറയുന്നു. വനേ സ്ഥിതാശ്ചത്വാരഃ. തത്ര വൈഖാനസഃ അകൃഷ്ടപച്യവൃത്തയഃ. വാലിഖില്യാഃ നവേ അന്നേ ലബ്ധേ പൂർവ സഞ്ചിതാന്നത്യാഗിനഃ. ഔഡുംബരാഃ പ്രാതരുത്ഥായ യാം ദിശം പ്രഥമം പശ്യന്തി തത ആഹൃതൈഃ ഫലാദിഭിര്ജീവന്തഃ. ഫേണപാഃ സ്വയം പതിതൈഃ ഫലാദിഭിര്ജീവന്തഃ. കുടീചകഃ സ്വാശ്രമധര്മ്മപ്രധാനഃ. ബഹ്വോദഃ കര്മ്മോപസര്ജ്ജനീകൃത്യ ജ്ഞാനാഭ്യാസപ്രധാനഃ. ഹംസോ ജ്ഞാനാഭ്യാസനിഷ്ഠഃ. നിഷ്ക്രയഃ പ്രാപ്തതത്ത്വഃ എന്ന് ശ്രീധരസ്വാമി ഇതിനെ വ്യാഖ്യാനിക്കുന്നു.

സംസ്കൃതമായതുകൊണ്ട് ഇതിനെ മനസ്സിലാക്കുക സാമാന്യര്ക്ക് സാധ്യമല്ല. അതുകൊണ്ട് മലയാളത്തിൽ അര്ഥത്തെ നോക്കാം.. വൈഖാനസൻ എന്നതിന് അകൃഷ്ടപച്യവൃത്തനെന്നാണ്, കലപ്പകൊണ്ട് ഉഴുത് എടുക്കാത്ത സ്ഥലത്തുണ്ടായ അതായത് സ്വയം വനത്തിൽ ഉണ്ടാകുന്നതായ ധാന്യം അഥവാ നീവാരാദികൾ കഴിക്കുന്നവർ. വാലിഖല്യനാകട്ടെ പുതിയ അന്നത്തെ ലഭിക്കുമ്പോൾ ആദ്യമേ തന്നെ സഞ്ചിതമാക്കിയ അഥവാ സ്വരുക്കൂട്ടിവച്ചിരുന്ന അന്നത്തെ ത്യാഗം ചെയ്യുന്നവനാണ്. ഔംഡുബരനാകട്ടെ രാവിലെ എണീറ്റ് ഏതൊരു ദിശയാണോ ആദ്യം കാണുന്നത് അവിടെ നിന്ന് ശേഖരിച്ച ഫലാദികള്കൊണ്ട് ജീവിക്കുന്നവരാണ്. ഫേണപശബ്ദത്തിന് സ്വയം പതിതഫലാദി ജീവിതമുനിവിശേഷഃ എന്നാണ് അര്ഥം പറയുക അതായത് സ്വയം താഴെ വീണ ഫലാദികൾ കൊണ്ട് ജീവിക്കുന്ന മുനിമാരെന്നര്ഥം. കുടീചകന്മാരാകട്ടെ സ്വാശ്രാമധര്മ്മപ്രധാനികളാണ്. കുട്യാം പര്ണകുടീരേ ചകതേ തൃപ്തോനി വസതീതി അതായത് കുടിയിൽ അഥവാ കുടിരത്തിൽ വസിക്കുന്നവരാണ് കുടീചകന്മാർ. ബഹ്വോദന്മാരാകട്ടെ കര്മ്മത്തെ ഉപസര്ജനം ചെയ്തിട്ട് അതായത് സ്വകര്മ്മത്തെ അപ്രധാനമായി കണക്കാക്കിയിട്ട് ജ്ഞാനാഭ്യാസത്തെ പ്രധാനികളാക്കിയവരാണ്. ഹംസന്മാരാകട്ടെ ജ്ഞാനാഭ്യാസനിഷ്ഠന്മാരാണ് അതായത് പഠിച്ചതായ ശാസ്ത്രത്തെ ആചരിച്ച് നിഷ്ഠനേടിയവർ എന്നര്ഥം. നിഷ്ക്രയന്മാരാകട്ടെ പ്രാപ്തതത്വന്മാരാണ്. നിഷ്ക്രയശബ്ദത്തിന് നിഷ്ക്രീയതേ വിനിമീയതേ അനേനേതി. അതായത് എല്ലാത്തിൽ നിന്നും നിഷ്ക്രിയം അഥവാ വിട്ടുപോകുന്നവരെന്ന് സാമാന്യാര്ഥം.

ഇനി ശബരിമലയ്ക് പോകാൻ തെയ്യാറെടുക്കുന്ന അയ്യപ്പന്മാരുടെ വൃത്തികളെ ഇതേ തത്ത്വത്തിലൂടെ നോക്കാം.

ആദ്യമായി മുദ്രാധാരണം അഥവാ മാലയിടലും വസ്ത്രവും ആണ്. മുദ്ര എന്നതിന് ചിഹ്നം എന്നാണര്ഥം. ആചരണശീലത്വം കൊണ്ട് ഗുരുസ്വരൂപനായ വ്യക്തിയാണ് ഈ മാലയേയും വസ്ത്രത്തേയും കൊടുക്കുന്നത്. സ്വാമിമാരുണ്ടാക്കുന്ന ഭക്ഷണം ആണ് നാം ഭക്ഷണമായി കഴിക്കുന്നത്. അതായത് അകൃഷ്ടപച്യനെന്നര്ഥം. കാലത്തിന്റെ ഗതിയിൽ ധാന്യം മാറിയെന്നു മാത്രം. ഭക്ഷണം പൂര്ണമായും ഗൃഹത്തിന്റെ പുറത്തോ അല്ലെങ്കിൽ ക്ഷേത്രത്തിലോ കുടിലുണ്ടാക്കി അവിടേയാണ് നാം താമസിക്കാറു പതിവ്. ഫലമൂലാദികളാണ് ഭക്ഷണം. സ്വകര്മ്മത്തിനു പ്രാധാന്യം കൊടുക്കാതെ പുരാണാദികൾ നിത്യപാരായണം ചെയ്യുകയും അതുപോലെ തന്നെ ഗുരുമുഖത്തു നിന്ന് മറ്റ് വിഷയങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നു, അതായത് ബഹ്വോദരന്മാർ. നിശ്ചയിച്ചതല്ലാത്ത സ്ഥലത്തു പോയി ഭജന ചെയ്ത് അവിടെ നിന്ന് ലഭ്യമായ ഭക്ഷണം അഥവാ ഭിക്ഷയാണ് നാം സ്വീകരിക്കാറ്. അതായത് പഠിച്ചതും മനസ്സിലാക്കിയതുമായ ശാസ്ത്രത്തിന്റെ ആചരണം. നാം ഈ മാലയിട്ട സമയങ്ങളിൽ ചെയ്യുന്നത് ലൌകികമായ കാര്യങ്ങളിൽ നിന്ന് മനസ്സിനെ മാറ്റിയിട്ട് ഈശ്വരഭജനയും തത്ത്വാധിഷ്ഠിതമായ പഠനവും ആണ്. അതായത് ഹംസന്മാർ. ഇനി അടുത്തത് ശബരിമലയ്ക് ഇറങ്ങുകയാണ്.. അതായത് നാം നിഷ്ക്രയന്മാരാകുന്നു. പൂര്ണമായ തത്ത്വത്തെ മനസ്സിലാക്കി വിരക്തിയോടു കൂടി നാം ശബരിമലയ്ക് ഇറങ്ങുന്നു. കാട്ടിലൂടെ പോകുമ്പോഴും കിട്ടുന്ന ഫലമൂലാദികൾ മാത്രമാണ് സാമാന്യമായി കഴിക്കുക ഇവിടേയും ഫേണപന്മാരുടെ വൃത്തികളാണ് നാം ചെയ്യുന്നത്. ഈ രീതിയിൽ ചിന്തിച്ചാൽ ശബരിമലയ്ക് മാലയിടുന്ന ഓരോ വ്യക്തിയും യഥാര്ഥത്തിൽ ചെയ്യുന്നത് ഭാരതത്തിലെ വാനപ്രസ്ഥത്തിന്റെ ഈ എട്ടു പടികളാണ്.

അടുത്തത് മണ്ഡലവ്രതം ആണ്. എന്താണ് ഈ വ്രതം..
വ്രതം എന്നാൽ നമ്മുടെ മനസ്സിൽ വരിക ജീവിതത്തിൽ നാം കേട്ടു വളര്ന്ന വ്രതങ്ങളുടെ പേരുകളാണ്. വ്രതത്തിന് ഭക്ഷണം എന്നാണ് ഉണാദികോശം പറയുന്നത്. വ്രതം, വ്രിയതേ ഇതി വരിക്കുന്നത് എന്നര്ഥം, പുണ്യജനക ഉപവാസാദികളെന്ന് പറയും. സാമാന്യമായി മണ്ഡലകാലത്തെ പറയുന്നത് 60 ദിവസമാണ്. അതായത് മണ്ഡലകാലം തുടങ്ങി മകരവിളക്കുവരെ കൃത്യമായി അറുപത് ദിവസം നമുക്ക് കിട്ടുന്നു. ഈ ദിവസങ്ങളിൽ ആണ് നാം വ്രതം എടുക്കുന്നത്.

ഭാരതത്തിൽ നിയമാനുസൃതമായി വാനപ്രസ്ഥർ ചാന്ദ്രായണം പ്രാജാപത്യം തുടങ്ങിയ കഠിനവ്രതങ്ങൾ അനുഷ്ഠിക്കാറുണ്ട്. ഗൃഹസ്ഥന്മാർ പാപപരിഹാരത്തിനോ സന്യാസപ്രവേശനത്തിനു മുന്പ് അതിന് അര്ഹത സമ്പാദിക്കുന്നതിനോ വേണ്ടിയാണ് ഈ തരത്തിലുള്ള വ്രതം അനുഷ്ഠിക്കുന്നത്. ചന്ദ്രന്റെ വൃദ്ധിക്ഷയമനുസരിച്ച് ആഹാരം ക്രമപ്പെടുത്തുന്ന വ്രതമാണ് ചാന്ദ്രായണം. വ്രതം തുടങ്ങുന്ന ദിവസം പതിനഞ്ച് ഉരുള ചോറുണ്ണും, പിന്നീട് ഓരോ ഉരുള വീതം കുറച്ച് കറുത്ത വാവിൻ നാൾ ഉപവാസം അനുഷ്ഠിക്കും. പിന്നീട് ശുക്ലപക്ഷത്തിലെ പ്രഥമ നാൾ ഒരു ഉരുള ഉണ്ട് ക്രമേണ ഓരോ ദിവസവും ഓരോ ഉരുള കൂട്ടി വെളുത്ത വാവു നാൾ പതിനഞ്ചു ഉരുള ഭക്ഷിക്കും. ഇതാണ് ചാന്ദ്രായണ വ്രതത്തിന്റെ സാമാന്യനീയമം. ഇതുപോലെ മാര്ക്കണ്ഡേയമഹര്ഷിയാൽ പറയപ്പെട്ട ചാന്ദ്രായാണ വ്രതവും, നാല്പതുദിവസത്തെ ഗോക്ഷീരം സേവിക്കുന്ന സോമായനവ്രതം ഉള്പ്പെടെയുള്ളവയെ സായൂജ്യപ്രദാനം എന്നാണ് പറയുന്നത്. അതായത് മണ്ഡലകാലത്തെ വ്രതം കൊണ്ട് ഭക്ഷണത്തെ നീയന്ത്രിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇങ്ങിനെ ശാരീരികവും മാനസികവുമായ എല്ലാ തെയ്യാറെടുപ്പോടും കൂടി നാം ശബരിമലയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. ഈ വ്രതവൃത്തികളെ നോക്കിയാൽ പുരുഷന്മാർ സ്ത്രീകളെ നോക്കാതെ അവര്ക്കു വേണ്ടി മാത്രം ഉണ്ടാക്കിയ വ്രതനിഷ്ഠകളല്ല പറയുന്നത് എന്നത് സ്പഷ്ടം. പ്രത്യേകിച്ച് മാര്ക്കണ്ഡേയ മഹര്ഷിയെ പോലെയുള്ള ഒരു അതിശ്രേഷ്ഠനായ വ്യക്തി പുരുഷനെ മാത്രം ചിന്തിച്ച് സ്ത്രീകളെ പൂര്ണമായും അവഗണിച്ച് കൊണ്ട് വ്രതത്തെ നിശ്ചയിക്കുമെന്ന് ചിന്തിക്കുക അസാധ്യം.
അടുത്തത് പതിനെട്ടു പടികളാണ്.. ഇതിനെ തത്ത്വപരമായും വിദ്യാസ്വരൂപത്തിന്റെ ദൃഷ്ടിയിലും നമുക്ക് പറയാവുന്നതാണ്.

പ്രകൃതിതത്ത്വങ്ങളാകുന്ന പഞ്ചകോശങ്ങളാൽ മറക്കപ്പെട്ട ആത്മസ്വരൂപം തന്നെയാണ് ശബരിമലയിലെ അയ്യപ്പവിഗ്രം. അല്ലെങ്കിൽ പ്രസ്തുത ആത്മസ്വരൂപത്തെ ഉത്ബോധിപ്പിക്കുകയും അതിനെ സാക്ഷാത്കരിക്കാനുള്ള മാര്ഗ്ഗത്തെ നിര്ദ്ദേശിക്കുകയുമാണ് ഈ യാത്രയിലൂടെ ചെയ്യുന്നത്. ആത്മസാക്ഷാത്കാരത്തിന് പതിനെട്ടു വിദ്യകളെയാണ് നാം പറയാറ്. വിദ്യാ ഹ്യഷ്ടാദശൈവ തു എന്ന് വിഷ്ണുപുരാണവും പറയുന്നു. അംഗാനി വേദശ്ചത്വാരോ മീമാംസാ ന്യായവിസ്തരഃ. ധര്മ്മശാസ്ത്രം പുരാണഞ്ച വിദ്യാഹ്യേതാശ്ചതുര്ദ്ദശ. ആയുർവേദോ ധനുർവേദോ ഗന്ധർവവശ്ചേതി തേ ത്രയഃ. അര്ഥശാസ്ത്രം ചതുര്ഥം തു വിദ്യാഹ്യഷ്ടാദശൈവ തു. അതായത് നാലുവേദങ്ങൾ, ശിക്ഷ, കല്പം വ്യാകരണം നിരുക്തം ഛന്ദസ് ജ്യോതിഷം, മീമാംസാ, ന്യായം വിസ്തരം, ധര്മ്മശാസ്ത്രം, പുരാണം, ആയുർവേദം, ധനുർവേദം, ഗന്ധർവവേദം, അര്ഥശാസ്ത്രം എന്നിവയാണ് ഈ വിദ്യകൾ. ഇതിനെ അഷ്ടാദശവിദ്യാ എന്നാണ് സാമാന്യം പറയുക. പതിനെട്ടു പടികളേറുക എന്നതുകൊണ്ട് ഈ പതിനെട്ടു വിദ്യകളെ അറിഞ്ഞ് അതിലൂടെ ആത്മജ്ഞാനത്തെ മനസ്സിലാക്കുക എന്നര്ഥം.
ഇതിനെ തത്ത്വാര്ഥമായി സ്വീകരിച്ചാൽ ആദ്യത്തെ അഞ്ചുപടികൾ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ്. ആറുമുതൽ പത്തുവരെയുള്ള പടികൾ വാക്ക് , പാണി, പാദം, പായു, ഉപസ്ഥം, എന്നീ അഞ്ചു കര്മ്മേന്ദ്രിയങ്ങളെ പ്രതിനിധീകരിക്കുന്നു. ശ്രോത്രം, ത്വക്ക്, ചക്ഷുസ്, ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം, മനനാത്മകതത്ത്വമായ മനസ്സിന്റേയും, ബോധാത്മകതത്ത്വമായ ബുദ്ധിയുടേയും പ്രതീകങ്ങളാണ്. 5 പഞ്ചഭൂതങ്ങൾ, 5 കര്മ്മേന്ദ്രിയങ്ങൾ, അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ, മനസ്സും ബുദ്ധിയും കൂടിയ അന്തഃകരണ രണ്ട് എന്നിങ്ങനെ പതിനേഴു ഘടകങ്ങളാണ് സൂക്ഷ്മശരീരത്തിനുള്ളത്. പതിനെട്ടാമത്തേത് ജീവാത്മാവാണ്. ഇങ്ങിനെ പതിനെട്ടു പടികളിലൂടെ നാം തത്ത്വത്തെ അറിയുന്നവൻ ആണ് യോഗിയാകുന്നത്.

ആദ്യം പറഞ്ഞ ശാസ്താ ശബ്ദത്തിന്റെ കൂടെ ധര്മ്മ എന്ന് കൂടി ചേര്ത്താൽ ധർമ്മസ്യ ശാസനഃകർത്താ ഇതി ധർമ്മശാസ്താ എന്ന് ധർമ്മശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കാം. പുണ്യം ചെയ്തവരാൽ ധരിക്കപ്പെടുന്നതാണു ധർമ്മം (ധരതി ലോകാൻ ധ്രിയതേ പുണ്യാത്മഭിരിതി വാ). നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനമാണു ധർമ്മം. സകലരുടേയും സംസാരബന്ധത്തെ അകറ്റുന്നതാണു ധർമ്മം. ധർമ്മാനുഷ്ഠാനത്തിലൂടെ ശ്രേയസ്സുണ്ടാകുന്നു. ധൈര്യം, ക്ഷമ, ദമം, അസ്തേയം, ശൗചം, നിഗ്രഹം, ലജ്ജ, വിദ്യ, സത്യം, അക്രോധം എന്നിവയാണു ധർമ്മത്തിന്റെ പത്ത് ലക്ഷണങ്ങൾ. ഈ പത്തു ലക്ഷണങ്ങളോടും കൂടിയ ധർമ്മം അനുഷ്ഠിക്കുന്നതിലൂടെ ധർമ്മശാസ്താവിലേക്കു നാം എത്തുന്നു. അതായത് പൂര്ണമായും ദശബലയുക്തനും ഷഡഭിജ്ഞനുമായ യോഗിയാകുന്നു എന്നര്ഥം. ഈ ധർമ്മാനുഷ്ഠാനം പ്രായോഗികവല്ക്കരിക്കപ്പെട്ടത് അതായത് യോഗിയാകാനുള്ള പ്രവൃത്തികളാണ് നമ്മുടെ മണ്ഡലവ്രതം എന്നു നിസ്സംശയം പറയാം.
അടുത്തത് മാളികപ്പുറത്തെ അമ്മയെ കുറിച്ചാണ്..
അയ്യപ്പനെന്ന ചരിതത്തിന് പുരാണങ്ങളൊന്നും തന്നെ തെളിവായി ഇല്ലാതിരിക്കുമ്പോൾ നമുക്ക് ആശ്രയം തന്ത്രയുക്തിമാത്രം ആണ്. ബ്രഹ്മസ്വരൂപത്തിലിരിക്കുന്ന ധര്മ്മശാസ്താവ് അഥവാ യോഗി, ഒരു കന്യകയായ ദേവിയ്ക് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ട് എന്ന് പറയുമ്പോൾ അദ്വൈതത്തിന്റെ അടിസ്ഥാനതത്ത്വം ചോദ്യം ചെയ്യപ്പെടും. പ്രത്യേകിച്ച് ഭക്തനായ അയ്യപ്പൻ ഗാര്ഹസ്ഥ്യത്തേയും സകല ലൌകിക വിഷയത്തേയും കളഞ്ഞാണ് ധര്മ്മശാസ്താവിന്റെ അടുത്തേക്ക് എത്തുന്നത്. അപ്പോൾ ദശബലയുക്തനായ സാക്ഷാത് ശ്രീഘനനായ അയ്യപ്പൻ വൈവാഹിക കാര്യത്തിന് വാക്കുകൊടുത്തിട്ടുണ്ട് എന്ന് പറയുന്നത് യുക്തമാകില്ല .

രണ്ട് മാളികപ്പുറത്തമ്മയെന്നാണ് നാം വിളിക്കുന്നത്..
പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ പരിപൂര്ണഗര്ഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗര്ഭാവസ്ഥ എന്നതുകൊണ്ട് അര്ഥമാക്കിയിരിക്കുന്നത്. ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ജഗത് ആ ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. അസദ് വാ ഇദമഗ്രമാസീത്, തതോ വൈ സദജായത- ഈ ജഗത് ഉത്പത്തിയ്കു മുന്പ് അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു, അതിൽ നിന്നാണ് നാമരൂപവിശേഷങ്ങളോടു കൂടിയ ജഗത് ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിര്മ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു.
ഗുരുപരമ്പര വഴിയാണ് ശാസ്ത്രജ്ഞാനം ഉപാസകരിലെത്തുന്നത്. മുന്പു പറഞ്ഞ ശാസ്ത്രോപദേശത്താൽ അവിദ്യ നീങ്ങി തത്ത്വബോധമുദിച്ച് സാധകൻ യോഗസ്വരൂപത്തിൽ ആത്മാവിനെ സാക്ഷാത്കരിക്കുന്നു. സകലപ്രാണികളുടേയും ജന്മത്തിന് കാരണം അവയുടെ പോഷകശക്തിയും മായയാകുന്ന പ്രകൃതിയാണ്. പ്രകൃതി എന്റെ ഗര്ഭാധാനസ്ഥാനമാകുന്നു, അതിൽ ഞാൻ ഗര്ഭത്തെ നിക്ഷേപിക്കുന്നു, അതിൽ നിന്ന് ബ്രഹ്മാവ് മുതലായ സകലഭൂതങ്ങളുടേയും ഉത്പത്തിയുണ്ടാകുന്നു എന്ന് ഗീത പറയുന്നു. മമ യോനിര്മഹത് ബ്രഹ്മ തസ്മിൻ ഗര്ഭം ദധാമ്യഹം എന്ന് ഗീതയും മായാം തു പ്രകൃതിം വിദ്യാൻ മായിനം ച മഹേശ്വരം തസ്യാവയവഭൂതേസ്തു വ്യാപ്തം സർമിദം ജഗത് യോ യോനിം യോനിമധിതിഷ്ഠത്യേകോ യസ്മിൻ ഇദം സം ച വിചൈതി സർവം എന്ന് ശ്വേതാശ്വതരവും പറയുന്നു. പരമേശ്വരസ്വരൂപം തന്നെയായ ദേവി തന്റെ മായാശക്തിയാൽ സകലഭൂതങ്ങളുടേയും ഉത്പത്തിയെ ചെയ്യുന്നു. അതായത് സാക്ഷാൽ ജഗദീശ്വരിയായി സ്ഥിതിചെയ്യുന്നവളായി മാളികപ്പുറത്തമ്മയെ സ്വീകരിക്കുന്നതല്ലെ യുക്തമാകുക.

അയ്യപ്പനെ തൊഴുതിട്ടാണ് നാം മാളികപ്പുറത്തമ്മയെ തൊഴുന്നത്. സാമാന്യമായി യോഗി എന്നതിന് യുജ് മേളനെ എന്നാണ് അര്ഥം. രണ്ടിന്റെ മേളനം എന്നര്ഥം. പുര്ണമായും ആത്മസ്വരൂത്തെ അറിഞ്ഞ് അതായത് ശിവം ഭൂത്വാ ശിവം യജേത് എന്ന ഭാവത്തിലാണ് നാം മാളികപ്പുറത്തമ്മയെ കാണാൻ പോകുന്നത്.

യോഗശാസ്ത്രപ്രകാരം സഹസ്രാരത്തിൽ കുണ്ഡലിനീശക്തി ശിവതത്ത്വവുമായി ഐക്യപ്പെടുന്നതിനെയാണ് മേളനം എന്നു വിളിക്കുന്നത്. ഇതുതന്നെയാണ് ഖേചരി മുതലായ യോഗവിദ്യകളുടെ ഫലവും. ഈ മേളനത്താൽ സഹസ്രാരത്തിൽ നിന്ന് ആനന്ദരൂപമായ അമൃതു വര്ഷിക്കപ്പെടുന്നു എന്നും യോഗികൾ പറയുന്നു. യോഗദര്ശനപ്രകാരം കുണ്ഡലിനി സഹസ്രാരത്തിലെത്തുമ്പോൾ ചിത്തവൃത്തിനിരോധരൂപമായ സമാധിയെ യോഗികൾ പ്രാപിക്കുന്നു.

സമാധിയുടെ ഫലരൂപമായ ആനന്ദത്തെ പ്രാപിക്കുവാൻ കുണ്ഡലിനിയുടെ ഷഡാധാരഭേദനവും സഹസ്രാരപദ്മത്തിലെ മേളനവും സഹായിക്കും. യോഗസാധനയാൽ സകല ചിത്തവൃത്തികളും നിരോധിക്കപ്പെട്ട് ആനന്ദസ്വരൂപമായ ആത്മാവു മാത്രം ശേഷിക്കുന്നു. സമാധിയാൽ സകലവിധ വാസനകളാകുന്ന കുരുക്കുകളും നശിക്കുന്നു. ഛിദ്യതേ ഹൃദയഗ്രന്ഥി ക്ഷീയന്തേ ചാസ്യ കര്മാണി എന്ന് ശ്രുതി. നിരോധിക്കപ്പെട്ട ചിത്തത്തിൽ ആത്മസ്വരൂപം തെളിഞ്ഞ കണ്ണാടിയിലെ പ്രകാശം പോലേയും തെളിഞ്ഞ ജലാശയത്തിലെ സൂര്യനെ പോലെയും ശോഭയോടു കൂടി പ്രകാശിക്കും. ഈ ആത്മതത്ത്വമായി പ്രകാശിക്കുന്നത് ഷഡാധാരങ്ങള്ക്കും ഉപരിയായി ബ്രഹ്മാനന്ദരസസ്വരൂപിണിയായി അഖണ്ഡമായി സ്വയം ജ്യോതിസ്വരൂപിണിയായി സ്ഥിതിചെയ്യുന്ന ദേവി തന്നെയാണ്. സമാധിയിൽ പ്രകാശിക്കുന്ന ഈ തത്ത്വത്തെ നിര്ണയിക്കുന്നതാണ് മോക്ഷം. എല്ലാം ആത്മാവു തന്നെയെന്നുള്ള ജ്ഞാനത്തിലേക്കുള്ള ഒരു സാധനാ മാര്ഗമായാണ് യോഗദര്ശനം പ്രതിപാദിക്കപ്പെടുന്നത്. യോഗത്തിലൂടെ അതിന്റെ ലക്ഷ്യമായ ചിത്തവൃത്തിനിരോധം നേടുന്ന സാധകൻ പരമലക്ഷ്യമായ ബ്രഹ്മാത്മൈകത്വവിജ്ഞാനമാകുന്ന സമ്യക് ജ്ഞാനത്തിൽ എത്തുന്നു.
പട്ടബന്ധത്തിൽ ഇരിക്കുന്ന സിദ്ധപാരമ്പര്യത്തെ കണക്കാക്കിയാൽ നാദാനുസന്ധാനവും സാധനയായി ഉപയോഗിക്കാറുണ്ട്. മുമുക്ഷുക്കളെ ബ്രഹ്മപദത്തിൽ എത്തിക്കാനുള്ള സാധനയാണ് നാദാനുസന്ധാനമെന്ന് യോഗതാരാവലിയിൽ ശ്രീ ശങ്കരഭഗവദ്പാദർ പറയുന്നു.

ഈശ്വരപ്രസാദത്താലാണ് മനസ്സ് പ്രാണനോടു കൂടി ചിദാകാശരൂപമായ സഹസ്രാരത്തിൽ ലയിക്കുന്നത്. നാദാനുസന്ധാന നമോസ്തു തുഭ്യം ത്വാം സാധനം തത്ത്വപദസ്യ ജാനേ ഭവത്പ്രസാദാത് പവനേന സാകം വിലീയതേ വിഷ്ണുപദേ മനോ മേ എന്ന് യോഗതാരാവലീ. നാദാനുസന്ധാനത്തിൽ പ്രണവത്തെ നാദരൂപത്തിൽ ഉപാസിക്കുമ്പോൾ പ്രാണനോടൊപ്പം മനസ്സ് ശിരസ്സിലുള്ള സഹസ്രാരപദ്മത്തിൽ വിലയിക്കുന്നു. ഇങ്ങിനെ വിലയിക്കുന്ന മനസ്സ് ഈശ്വരാകാരമായി പരിണമിക്കുന്നു. സമാധിയിൽ പ്രകാശിക്കുന്ന നിരുപാധിക ശിവസ്വരൂപത്തെ തന്നെയാണ് നാദാനുസന്ധാനത്തിലൂടെ സാധകൻ സാക്ഷാത്കരിക്കുന്നത്. മനസ്സും പ്രാണനും നാദത്തോടൊപ്പം ലയിക്കുന്ന ബ്രഹ്മരന്ധ്രം ജീവന്റെ തുരീയസ്ഥാനമാകുന്നു. മൂര്ദ്ധനി തുര്യം വ്യവസ്ഥിതം എന്ന് ശ്രുതി. നാദാനുസന്ധാനത്തിലൂടെ ത്രിപുടിയടങ്ങി സമാധിയിൽ ശിവസ്വരൂപസാക്ഷാത്കാരം നേടുന്ന സാധകൻ സ്വയം ബ്രഹ്മസ്വരൂപമാകുന്നു. ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി എന്ന് ശ്രുതി പ്രകാരം സാധകനും ബ്രഹ്മസ്വരൂപിണിയുമായ ദേവിയുമായി ഭേദമില്ല. നാദാനുസന്ധാനത്താൽ ബ്രഹ്മാനുഭവത്തിലെത്തുന്ന സാധകൻ പരമഗതിയടയുന്നു അഥവാ യോഗയുക്തനായിത്തീരുന്നു. സാധകൻ ദേവിയുടെ സ്വരൂപം തന്റെ സ്വരൂപം തന്നെയാണെന്ന് ഉറപ്പു വരുത്തുമ്പോൾ കൈവല്യത്തെ പ്രാപിക്കുന്നു. അതായത് സ്വയം ലയിക്കുന്നു.. ഇതുകൊണ്ടാകണം യോഗിയായ അയ്യപ്പനും ലയിച്ചു എന്ന് പറയുന്നത്..
ശബരിമലയിലെ പ്രതിഷ്ഠ സിദ്ധതതാപസന്മാരുടെ പാരമ്പര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് നിര്മ്മലാനന്ദഗിരി സ്വാമിജിയും ശരി വയ്കുന്നു. അദ്ദേഹത്തിന്റെ സിദ്ധസംപ്രദായത്തെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മമായ പഠനം മറ്റൊരു പോസ്റ്റായി തന്നെ ഇടുന്നതാണ്. യോഗപട്ടാസനത്തിലുള്ള ശാസ്താവിന് സമാനമായ സിദ്ധ അഗസ്ത്യവിഗ്രഹം തിരുവനന്തപുരം മ്യൂസിയത്തിലുണ്ട്. യോഗപട്ടം യോഗമാര്ഗ്ഗത്തേയും ചിന്മുദ്ര ബ്രഹ്മാത്മൈക്യമാകുന്ന ജ്ഞാനത്തേയും സൂചിപ്പിക്കുന്നു. യോഗജ്ഞാനസമന്വയത്തിലൂടെ മോക്ഷത്തിലേക്ക് ഉള്ള യാത്രയാണ് ശബരിമലയാത്ര. ഗാര്ഹസ്ത്യത്തിൽ നിന്നു വാനപ്രസ്ഥത്തിലേക്കും അതിൽ നിന്ന് സന്യാസത്തിലെത്തി ജീവന്മുക്തിയിലേക്കുള്ള യാത്രയെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ഇത്രയും വിഷയങ്ങളെ മനസ്സിൽ വച്ചുകൊണ്ട് ഇനി ചോദ്യങ്ങളെ നോക്കാം.. സ്ത്രീകള്ക്ക് എതിരായി ആണോ ശബരിമലയിൽ ആചാരം ഉണ്ടാക്കിയത്..

സാമാന്യമായി ക്ഷേത്രത്തിലെ ആചാരങ്ങളെ നോക്കിയാണ് നാം ഇതു പറയുന്നത്.. ആദ്യം നാം ചെയ്യേണ്ടത് മുന്പ് ശബരിമലക്ഷേത്രം എല്ലാ ക്ഷേത്രങ്ങളേയും പോലെയാണോ എന്താണ് വ്യത്യസ്തതകൾ എന്ന് ചിന്തിക്കണം..ദേശകാലബന്ധിതമായാണ് ആചാരങ്ങൾ നിശ്ചയിക്കുക..ഉത്തരേന്ത്യയിൽ ഗര്ഭഗൃഹത്തിനുള്ളിൽ സ്ത്ര്രീകളുള്പ്പടെയുള്ളവർ അഭിഷേകം ചെയ്യാറുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിലാകട്ടെ തിരുപ്പതി, ശബരിമല, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് സാധ്യമല്ല. കേരളത്തിനെ നോക്കിയാൽ ഓരോ ക്ഷേത്രത്തിലേയും ആചാര വിചാരങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വളരെയധികം വ്യത്യസ്തവും താന്ത്രികവുമായി ചേര്ന്ന് പോകുന്നതുമാണ്. മദ്യം, മാംസം തുടങ്ങിയവ നേദിക്കുന്ന ക്ഷേത്രങ്ങൾ, സ്ത്രീകൾ മാത്രം പൂജിക്കുന്ന ക്ഷേത്രങ്ങൾ, സ്ത്രീകൾ മാത്രം പ്രത്യേകമായി ചെയ്യുന്ന പൊങ്കാല തുടങ്ങിവയുള്ള ക്ഷേത്രം തുടങ്ങി വ്യത്യസ്ത ആചാരങ്ങൾ കാണാനാകും. ഇങ്ങിനെ നോക്കിയാൽ ക്ഷേത്രസങ്കല്പത്തിൽ നാം അനുഷ്ഠിക്കുന്ന ഏതൊരു ആചാരവും ഓരോ ദേശത്തിന്റേയും തനതായ സംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ ദേശകാലങ്ങളെ കണക്കാക്കിയും അതിന്റെ പ്രയോജനത്തേയും നോക്കിയാണ് ഉണ്ടാക്കിയത് എന്ന് മനസ്സിലാകും.. ആ ക്ഷേത്രത്തിലെ പ്രധാനമായ മൂര്ത്തിയെ ആധാരമാക്കിയാണ് ഇത് നിശ്ചയിക്കപ്പെടുന്നതും. അല്ലാതെ ജനങ്ങളെ നോക്കി അല്ല അങ്ങിനെ ആയിരുന്നു എങ്കിൽ മുത്തപ്പനുള്പ്പടെയുള്ള മൂര്ത്തികള്ക്ക് നാം നിശ്ചയിച്ചിരിക്കുന്ന ആചാരവിചാരങ്ങളുടെ സാധൂകരണം ബുദ്ധിമുട്ടാകും.. ഇങ്ങിനെ ചിന്തിച്ചാൽ ശബരിമലയിലുള്ള ആചാരവും സ്ത്രീവിരുദ്ധമായി ഉണ്ടാക്കിയ ആചാരമല്ലാ എന്നും അവിടെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മൂര്ത്തിയുടെ അടിസ്ഥാനത്തിൽ ആണെന്ന് ഉറപ്പിക്കാം.
ചോദ്യം രണ്ട് - സ്ത്രീകളെ കണ്ടു കഴിഞ്ഞാലോ കൂടെ നിന്നാലോ വ്രതം എടുത്തിരിക്കുന്ന അയ്യപ്പന് രാഗം അഥവാ കാമം വരുമോ എന്നതാണ്..

ഒന്നു ചിന്തിച്ചുനോക്കൂ, കേരളീയ വസ്ത്രധാരണരീതി എന്ന് പറഞ്ഞ് കാണുന്നത് സെറ്റ് സാരിയും ബ്ലൌസും ആണ്. അതാകട്ടെ അടുത്തകാലത്തുമാത്രം ഉണ്ടായതാണ്. എന്റെ അമ്മുമ്മ പോലും ഒറ്റസാരിയുടുത്ത് ആണ് ഞാൻ കണ്ടിട്ടുള്ളത്.. പെണ്കുട്ടികളുടെ കൂടെ ഓടിനടന്ന് കളിച്ചിരുന്ന ഒരു കാലം ഓര്ത്താൽ മാത്രം മതിയാകും ഇതു മനസ്സിലാക്കുവാൻ..പ്രത്യേകിച്ച് പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്കുട്ടികൾ വരെ മേൽവസ്ത്രം ഇട്ടിരുന്നില്ല..ഒരു പഴയ മൂവി മാത്രം കണ്ടാൽ മതിയാകും ഇത് ശരിയാണോ എന്ന് മനസ്സിലാക്കാൻ.. അപ്പോൾ സ്ത്രീകളുടെ മാറിടം കണ്ടാൽ ഒന്നും കാമം വരുന്ന കാലവും അല്ലായിരുന്നു അത്. അപ്പോ ആ കാലത്തെ മുൻനിര്ത്തി ഉണ്ടാക്കിയ ഒരു ആചാരത്തിൽ സ്ത്രീകളെ കാണുമ്പോൾ കാമം വരും എന്ന കാരണത്താൽ ആണ് അവരെ റെസ്ട്രിക്റ്റ് ചെയ്തിരുന്നത് എന്ന് പറയുന്നതും യുക്തിയാകില്ല.

അടുത്തത് രജസ്വലയായ വിഷയം ആണ്. രണ്ട് തലത്തിൽ നോക്കാം ഒന്നു അയ്യപ്പന്മാര്ക്ക് രജസ്വലയായ സ്ത്രീയുടെ സമ്പര്ക്കം അശുദ്ധിയുണ്ടാക്കുമോ എന്നാണ്. രജസ്വലത്വം എന്താണ് എന്ന് ആണ്കുട്ടികള് മനസ്സിലാക്കുന്നത് പോലും ഇന്നത്തെ പരസ്യകമ്പനികൾ കാരണമാണ്. അല്ലാതെ പഴയ കാലത്ത് ഇത് എന്താണ് എന്ന് ആണ്കുട്ടികൾക്ക് പോലും കൃത്യമായി അറിയില്ലായിന്നു എന്നതാണ് സത്യം. ഈ വിഷയം പൊതുജനമദ്ധ്യത്തിൽ സംസാരിക്കാറുമില്ല..എന്തിന് ഇരുപത് വര്ഷം മുന്പ് ടിവിയിൽ ഒരു പരസ്യം പോലും കാണാനാകില്ല പിന്നെയാണോ. പെണ്കുട്ടികൾ സ്വയം പിൻവാങ്ങുകയാണ് പതിവ് അല്ലാതെ ആണ്കുട്ടികൾ ആരും തന്നെ ആ വിഷയത്തിൽ കൈകടത്താറില്ല. പ്രത്യേകിച്ച് യോഗമാര്ഗ്ഗത്തിലേക്ക് പോകുന്ന അതും വാനപ്രസ്ഥികളായ ബ്രഹ്മചാരികള്ക്ക് ഇത് വിഷയവുമാകില്ലായെന്ന് ഉറപ്പ്. അത് വച്ചുനോക്കിയാൽ രജസ്വലത്ത്വമല്ല കാരണമെന്ന് ഉറപ്പല്ലെ..

അടുത്ത ചോദ്യം രജസ്വലത്വം കൊണ്ട് അയ്യപ്പന് എന്തെങ്കിലും സംഭവിക്കുമോ എന്നതാണ്. തത്ത്വമസി പൊരുളെന്ന് വിളിക്കുന്ന അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഇത് ബാധകമേയല്ല. ആത്മസാക്ഷാത്കാരം നേടിയ ഒരുവന് ബ്രഹ്മനിഷ്ഠ തന്നെയാണ് ബ്രഹ്മചര്യം. അവിടെ സ്ത്രീപുരുഷ ഭേദങ്ങളുമില്ല. നിത്യാനിത്യവസ്തു വിവേകം തുടങ്ങിയവ മനസ്സിലാക്കിയ സാമാന്യവ്യക്തിപോലും ഇതിനുപരി ചിന്തിക്കുമ്പോൾ സാക്ഷാൽ യോഗിരൂപത്തിൽ വിരാജിക്കുന്ന ധര്മ്മശാസ്താവിന് സ്ത്രീപുരുഷ ലിംഗ വേവചനം ചിന്തിക്കുക സാധ്യവുമല്ല. സ്ത്രീകൾ കയറാതെയിരിക്കാനുള്ള കാരണം ഇതുമല്ല.

ബ്രഹ്മനിഷ്ഠനായി അഥവാ യോഗിയായി മാറാൻ ശ്രമിക്കുന്ന സാധകൻ സന്യാസാശ്രമത്തിലേക്ക് ഉള്ള പ്രവേശനമെന്ന രീതിയിൽ വാനപ്രസ്ഥം അനുഷ്ഠിക്കാറുണ്ട്. അതിന്റെ ഭാഗമായി വ്യാവഹാരികദൃഷ്ടിയിൽ ബ്രഹ്മചര്യം അനുഷ്ഠിക്കാറുമുണ്ട്. അതായത് ദീക്ഷാപൂർവകമായ മാലയിട്ട സാധകനാണ് ബ്രഹ്മചര്യം നോക്കുന്നത് അല്ലാതെ പ്രതിഷ്ഠാരൂപമായ അയ്യപ്പനല്ല. പലപ്പോഴും അയ്യപ്പനാകുവാൻ ശ്രമിക്കുന്ന സാധകനേയും സാക്ഷാൽ ധര്മ്മശാസ്താവായ അയ്യപ്പനേയും കൂട്ടികുഴക്കുമ്പോഴാണ് പ്രശ്നം വരുന്നത്.

ഇനി നമുക്ക് ഇപ്പോഴത്തെ കര്മ്മഭാഗത്തെ നോക്കാം.. ആദ്യകാലങ്ങളിൽ ശബരിമലയിൽ ഇന്നത്തെ പോലെ പൂജ ചെയ്യുന്നവരുണ്ടായിരുന്നില്ല. പോകുന്നവർ ഭഗവാന് സ്വയം പൂജ ചെയ്യുകയാണ് പതിവ്. കാരണം സ്ഥിരമായി ഇത്രയും നിഷ്ഠയെടുത്ത് പോകുന്നവർ വിരളം. പ്രത്യേകിച്ച് ഒരു കാലത്ത് ശബരിമലക്ക് പോകുമ്പോൾ തിരിച്ചു വരുമോ എന്ന് പോലും നിശ്ചയമില്ലാത്ത ഒരു യാത്രയായാണ് കണക്കാക്കിയിരുന്നത്. സ്ത്രീകളെ കയറ്റാത്തത് അവരുടെ അശുദ്ധിയെ കാരണമാക്കിയാണ് എന്നാണ് ഇന്ന് പറയുന്നത്. വാനപ്രസ്ഥത്തിലേക്ക് ഇറങ്ങുമ്പോൾ ചെയ്യേണ്ടി വരുന്ന പൂർവാചരണത്തിലെ പ്രത്യേകിച്ച് കാട്ടിലോ വീടിനുപുറത്തോ കുടിലിൽ താമസിച്ച് ചെയ്യേണ്ട കടുത്ത നിഷ്ഠയാകണം സ്ത്രീകൾ കയറാതെയിരിക്കാനുള്ള പ്രധാന കാരണം. അല്ലാതെ അവരുടെ രജസ്വലത്ത്വമല്ല. 

പഴയകാലത്ത് പുലിയും കടുവയും ആനയും എല്ലാം ഉള്ള കാട്ടിലൂടെ യാത്ര മാത്രമായിരുന്നു ശബരിമലയിലേക്ക് ഉണ്ടായിരുന്നത്. ഇതും സ്ത്രീകൾ കുറയുവാനുള്ള കാരണമാകണം. പൂർവക്രമത്തിൽ പറയുന്ന നിഷ്ഠകൊണ്ട് മനോബലത്തെ സ്വാംശീകരിച്ചവനും, ബലസ്വരൂപനും ആയ യോഗിയ്ക് സ്ത്രീകളുടെ സാമീപ്യം കാമത്തെ ഉണ്ടാക്കും എന്നതുകൊണ്ടല്ല ശബരിമലയിൽ സ്ത്രീകളെ കയറ്റാത്തത് എന്ന് ഈ വിഷയങ്ങളെ നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളു. അങ്ങിനെയുണ്ടാകണമെങ്കിൽ ആദ്യം ഉണ്ടാകേണ്ടത് ഹരിദ്വാറിലും, ഋഷികേശിലും, പരശുരാമകുണ്ഡിലും എല്ലാം ആണ്.. കാരണം സ്ത്രീകൾ കുളിക്കുന്നതുപോലും പുരുഷന്മാരുടെ മുന്പിൽ തന്നെയാണ്. യാതൊരു പൂർവ വ്രതങ്ങളും ഇല്ലാതെ പോയിട്ടും അവിടെയില്ലാത്ത മാനസിക പ്രശ്നം ഇവിടെയുണ്ടാകുമെന്ന് പറയുക സ്വീകാര്യമല്ല. ശുദ്ധമായ ഭാവത്തോടു കൂടി നിൽക്കുന്ന വാനപ്രസ്ഥാശ്രമത്തിലുള്ള വ്യക്തിയ്ക് അതുകണ്ടിട്ട് യാതൊരു മാനസികവൈകല്യവും തോന്നില്ല എന്നര്ഥം. ഭാര്യയോടു കൂടി വാനപ്രസ്ഥത്തിനു പോകുവാൻ വിധിയുമുണ്ട്. ധൃതരാഷ്ട്രരും ഗാന്ധാരിയും എല്ലാം ഉദാഹരണമാണ്. ഇവിടെ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം അവിടെത്തെ ആചാരത്തെ പാലിക്കുന്നവര്ക്ക് പോകാം എന്നതാണ് നിഷ്ഠ. ഇന്ന് ശബരിമലയ്കു പോകുന്നവരു പോലും ഈ നിഷ്ഠകളെ അനുഷ്ഠിക്കുന്നില്ലായെന്നത് വേറെ കാര്യം. സ്ത്രീകള്ക്ക് വാനപ്രസ്ഥത്തിലെ എട്ടു കടമ്പകൾ ബുദ്ധിമുട്ടായതുകൊണ്ട് പോകാതിരുന്നതിനെ സ്ത്രീകള്ക്ക് പ്രവേശനമേ പാടില്ലായെന്ന് ആക്കി എന്നതാകാനാണ് സാധ്യത. അക്കമഹാദേവിയെ പോലെ ആചാരങ്ങളെ ആചരിച്ച് വാനപ്രസ്ഥാശ്രവും സന്യാസവും നേടിയ മഹദ് ചൈതന്യവതികളായ സ്ത്രീകൾ തന്നെ ഇതിനു ഉദാഹരണമാണ്. സ്ത്രീകൾ പോകരുത് എന്നല്ല, പോകുമ്പോഴുണ്ടാകുന്ന നിഷ്ഠകളാണ് ഇവിടെ പ്രശ്നമായി വരുന്നത് എന്നര്ഥം. 

 
ആദ്യകാലങ്ങളിൽ കുട്ടികളേയും കൊണ്ടുപോകാറുണ്ടെന്നതിന് തെളിവില്ല. പ്രത്യേകിച്ച് വ്രതാചരണം കുട്ടികള്ക്ക് സാധിക്കാറില്ലായെന്നതു തന്നെ കാരണം. പമ്പ വഴി ശബരിമലയ്ക് പോകുവാനുള്ള വഴി വന്നതിനുശേഷം മാത്രമാണ് ഈ രീതിയിലുള്ള ഒരു ശബരിമലയാത്ര പ്രസിദ്ധമായത്. അതിനു മുന്പ് ഇവിടെ വ്രതത്തോടു കൂടിയ വ്യക്തികൾ മാത്രമേ പോകാറുള്ളു. കാരണം അയ്യപ്പശരണം മാത്രമാണ് കടുവയും പുലിയും ആനയും ഉള്ള കാട്ടിൽ അവരുടെ ശരണം ആയി ഉണ്ടായിരുന്നത്. എപ്രകാരമാണോ കദളീവനം തീര്ഥസ്ഥാനം ആണെങ്കിൽ പോലും യോഗികൾ മാത്രം പോകാൻ ഇഷ്ടപ്പെടുന്നത് അതുപോലെയാണ് ശബരിഗിരിയും എന്നുറപ്പിക്കാം. ശരീരബോധമില്ലാതെ പൂര്ണവൈരാഗ്യത്തോടു കൂടിയവരാണ് ശബരി ഗിരിനാഥനെ ദര്ശിച്ചിരുന്നവരെന്ന് സാരം.

ഇനി വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യമാണ്...
എം എം ഹിൽസ് അഥവാ മഹാദേശ്വരൻപെട്ട എന്നറിയപ്പെടുന്ന ക്ഷേത്രം കര്ണാടകയിലെ വീരശൈവരുടെ പ്രധാന പൂജാക്ഷേത്രങ്ങളിൽ ഒന്ന്.. നമ്മുടെ അയ്യപ്പനെ പോലെ തന്നെ അവിടേയും പുലിപുറത്താണ് മഹാദേശ്വരന്റേയും യാത്ര..ഞാനറിഞ്ഞിടത്തോലം ഇവിടെത്തെ വിശേഷത അവിടെ പൂജിക്കുന്നത് വൈദികരല്ല..അവര്ക്ക് ശിവലിംഗത്തിൽ പൂജിക്കാൻ ഗര്ഭഗൃഹത്തിൽ പ്രവേശനമില്ല..ശിവലിംഗത്തിൽ പൂജ നടത്തുന്നത് പണ്ട് മുതലെ അവിടെയുണ്ടായിരുന്ന ആദിവാസി വിഭാഗമാണ്.. വൈദികർക്ക് ഗര്ഭഗൃഹത്തിന്റെ മുന്പിൽ ഇരിക്കാൻ സ്ഥലമുണ്ട് അവിടെയിരുന്ന് വേണം വേദം ചൊല്ലാൻ..ഇവർ വേദം ചൊല്ലുകയും അതിനു അനുസരിച്ച് അവിടെയുള്ള വനവിഭാഗത്തിലെ ആളുകൾ അകത്ത് പൂജചെയ്യുകയും ചെയ്യും.. ഭഗവാന് പൂക്കളും ബാക്കികാര്യങ്ങളുമെല്ലാം തന്നെ ആ വിഭാഗം തന്നെയാണ് ചെയ്യുന്നത്.. ഭക്തജനങ്ങള്ക്കാകട്ടെ പുറത്തു നിന്നു തൊഴണം.. അതായത് വൈദികരു ഇരിക്കുന്നതിനു തൊട്ടു മുന്പുള്ള ഭാഗത്തു വരെ ചെല്ലാം.. ഇതാണ് അവിടെത്തെ പദ്ധതി.. അതായത് ഏത് വൈദികരേക്കാളും അവിടെ പ്രധാനികൾ അവിടെത്തെ ആ വനവാസി വിഭാഗമാണ്..അതായത് അവിടെ മൂന്നു വിഭാഗമുണ്ട്.. ഒന്നു പൂജിക്കുന്ന വനവിഭാഗക്കാരെന്ന് പറയുന്നവർ.. രണ്ട് വൈദികർ.. മൂന്നു ഭക്തർ.. അവിടെ പൂജിക്കുന്നവര്ക്ക് എന്തെങ്കിലും കൂടുതൽ അധികാരം ഉണ്ടെന്നോ അല്ലെങ്കിൽ എന്തുകൊണ്ട് എനിക്ക് ചെയ്തു കൂടായെന്നോ ചോദിക്കുക സാധ്യമല്ല.. അത് ആ ക്ഷേത്രത്തിന്റെ കാലങ്ങളായി ചെയ്തുപോരുന്ന അല്ലെ അനുഷ്ഠിച്ചു വരുന്ന തനതായ സംസ്കാരമാണ്.. അതിനെ മനസ്സിലാക്കി നമസ്കരിക്കുക അത്രയേ ഒള്ളു നമുക്ക് ചെയ്യാനാകു..

ഏതൊരു ക്ഷേത്രത്തിനും അതിന്റേതായ നിയമങ്ങളുണ്ട് അത് അവിടത്തെ പ്രതിഷ്ഠയുടെ ഭാവത്തെ അനുസരിച്ചാണ് നിശ്ചയിക്കുക. ഓരോ ക്ഷേത്രത്തിലും അതുകൊണ്ട് തന്നെ ആചാരവും വ്യത്യസ്തമായിരിക്കും..അതിനെ അതിന്റേതായ രീതിയിൽ നാം സ്വീകരിക്കാറുമുണ്ട്. ശബരിമല ക്ഷേത്രത്തിൽ നാം സ്വീകരിച്ചിരിക്കുന്നത് വാനപ്രസ്ഥാശ്രമം എന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ ആ പദ്ധതിയെ പൂര്ണമായി ഉള്കൊണ്ട് ആകണം അവിടെത്തെ നീയമങ്ങളെ നിശ്ചയിച്ചിരിക്കുന്നതും. കാലങ്ങളാൽ കറുത്ത പൂച്ചയെ കെട്ടിയിടുന്ന പോലെ ആചാരങ്ങളും വിചാരങ്ങളും കൂട്ടിചേര്ക്കപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ യുക്തിയുക്തമായി അതിനെ ചിന്തിച്ച് സ്വയം മനസ്സിലാക്കുക എന്നു മാത്രമാണ് ഇവിടെ കരണീയം.


ബ്രഹ്മചര്യ വ്രതം പാലിേക്കണ്ടത് എന്തു കൊണ്ട്?

അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യ വ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത്. പലേപ്പാഴും അയ്യപ്പന്‍മാര്‍ 41 ദിവസേത്തക്ക് ഇത് പാലിക്കണം എന്ന് പറയുേമ്പാള്‍ അത് മറികടക്കാന്‍ വേണ്ടി നേരെത്ത തെന്ന മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും.

ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന്‍ കഴിയാെത വരുേമ്പാള്‍ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്‍ണ്ണമാവണെമങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിേക്കണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളെ സംബന്ധിച്ചിടത്തോളം ഏക പത്നീവ്രതം എന്നതാണ് ബ്രഹ്മചര്യം, എന്നാല്‍ 41 ദിവസത്തെ വ്രതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രത്യേകതകള്‍ എന്താണ്?

ഒരു യാഗത്തിന് തയ്യാറെടുക്കുന്ന യജമാനന്‍ എങ്ങനെനയായിരിക്കണം എന്ന് മീമാംസദര്‍ശനത്തില്‍ പറയുന്നു. അദ്ദേഹം എപ്പോഴും ബ്രഹ്മചര്യവ്രതം പാലിക്കണം. യാഗം കഴിയുന്നതുവരെ ദിവസവും എങ്ങനെയാണ് വ്രതം പാലിേക്കണ്ടതെന്നും മറ്റും ഇവിടെ പറയുന്നുണ്ട്. അയ്യപ്പന്‍ പരസ്ത്രീകളെ തെറ്റായ കാഴ്ചപ്പാടോടെ നോക്കരുത്. അങ്ങെന നോക്കിയാല്‍ എന്താണ്? എന്താണ് ബ്രഹ്മചര്യം എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് ഇൗ ചോദ്യമുണ്ടാകുന്നത്. ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനെമന്താണ്? ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ'(യോഗദര്‍ശനം 2.38) എന്ന് പതഞ്ജലി പറയുന്നു. ബ്രഹ്മചര്യത്തിെന്റ പ്രതിഷ്ഠ കൊണ്ട് വീര്യലാഭം ഉണ്ടാകുമെന്നര്‍ത്ഥം. എന്താണ് വീര്യലാഭം? നമ്മുടെ ഉള്ളില്‍ അസാധാരണമായ തേജസ്സ് ഉണ്ടാവുകയാണ്‌ വീര്യലാഭം. വീര്യലാഭം കൊണ്ട് നമ്മുടെ ഉള്ളില്‍ അസാധാരണമായ വാഗ്മിത അഥവാ വാക് ശക്തി ഉണ്ടാവും. വീര്യലാഭം കൊണ്ട്‌ നമ്മുടെ ഉള്ളില്‍ നിന്ന് തന്നെ തീക്ഷ്ണമായ ചിന്തകള്‍ രൂപപ്പെടും. സ്മൃതിശക്തി വര്‍ദ്ധിക്കും. ബ്രഹ്മമചര്യം കൊണ്ടുള്ള ഏറ്റവും ്രപധാനപ്പെട്ട ഫലം സ്മൃതി ശക്തി വര്‍ദ്ധിക്കുമെന്നതാണ്. ഒാര്‍മ്മശക്തി വര്‍ദ്ധിക്കുമെന്നര്‍ത്ഥം.

41 ദിവസെത്ത വ്രതത്തില്‍ നമ്മുടെ കാഴ്ചകളിലൂടെയും നാം ആഹരിക്കുന്ന ബ്രഹ്മചര്യ വ്രത ലംഘനങ്ങള്‍ മാനസിക ഊര്‍ജ്ജത്തെയാണ് ഇല്ലാതാക്കുക. ശാരീരികമായി ബ്രഹ്മചര്യം പാലിക്കുകയും മാനസികമായി അത് ചെയ്യാതിരിക്കുകയും ചെയ്യരുത്. കാരണം ശാരീരികം എന്നതിനേക്കാള്‍ ്രബഹ്മചര്യത്തിെന്റെ പ്രാധാന്യം കിടക്കുന്നത് മാനസിക തലത്തിലും ബൗദ്ധിക തലത്തിലുമാണ്. ഒരു അയ്യപ്പനെ 41 ദിവസം കൊണ്ട് എങ്ങനെ മാറ്റി എടുക്കാം? അയാളുടെ ശരീരത്തിെല മൊത്തം മെറ്റബോളിസത്തിനെ എങ്ങനെ മാറ്റി എടുക്കാം? ശരീരത്തിെന്റ മൊത്തം കാശ്ചപ്പാടിനെ എങ്ങെന മാറ്റിെയടുക്കാം? രോഗങ്ങള്‍ക്ക് എങ്ങെനെയാെക്ക മാറ്റങ്ങള്‍ ഉണ്ടാകും? പുതിയ ആേരാഗ്യവസ്ഥ എങ്ങെന ഉണ്ടാക്കാം തുടങ്ങിയെതല്ലാം ഉേദ്ദശിച്ചാണ്ബഹ്മചര്യെത്ത ്രവതത്തിെന്റ ഭാഗമായി പൂര്‍വ്വികര്‍ നിര്‍േദ്ദശിച്ചിരിക്കുന്നത്.

ഓം ബ്രഹ്മചാരീഷ്ണംശ്ചരതി രോദസീ
ഉഭേ തസ്മിന് ദേവാഃ സംമനസോ ഭവന്തി.
സ ദാധാര പൃഥിവീം ദിവം ച സ
ആചാര്യം തപസാ പിപര്തി.
(അഥര്‍വവേദം 11.5.1)

അര്‍ത്ഥം

ബ്രഹ്മചാരി വീര്യരക്ഷണത്തിലൂടെ ശരീരത്തേയും മസ്തിഷ്‌ക്കത്തേയും ഉന്നതമാകുന്നു. തന്റെ എല്ലാ ഇന്ദ്രിയങ്ങളേയും മനസ്സിനേയും പ്രശാന്തമാക്കുന്നു. ശരീരം, മസ്തിഷ്‌ക്കം എന്നിവയെ ധാരണാപൂര്‍വ്വമാക്കുന്ന തപസ്യയും ആചാര്യ പ്രദത്തമായ ജ്ഞാനം ഗ്രഹിക്കുകയും ചെയ്ത് ആചാര്യനെ പരിപാലിക്കുന്നു.

ബഹ്മചര്യെത്ത പാലിക്കുന്നതിലൂെട മാനസിക തലത്തില്‍ അസാധാരണ ശക്തി ഉണ്ടാവുകയുംഒാര്‍മശക്തി വര്‍ദ്ധിക്കുകയും െചയ്യും. ഒാജസ്സ് ക്ഷയിക്കാെത അതിനെ ശക്തിയാക്കി മുേന്നാട്ട് െകാണ്ടുേപാകാം. ഒാജസ് വര്‍ദ്ധിക്കുന്നതിലൂെട മെറ്റാരു ്രപധാന ലാഭം കൂടിയുണ്ട്. ഒാജസ്സ് എങ്ങെന നമുക്ക് വളര്‍ന്നുവരുേന്നാ അ്രത കണ്ടായിരിക്കും ആയുസ്സിെന്റ െെദര്‍ഘ്യം. ഒരു വര്‍ഷത്തില്‍ 41 ദിവസം നാം ്രബഹ്മചര്യം പാലിക്കുന്നു. ഇത് കൃത്യമായി പാലിക്കുന്നതിലൂെട ഒാേരാ വര്‍ഷവും നമുക്ക് ഉണ്ടാകുന്ന ഒാജസ്സിെന്റ നഷ്ടം പൂര്‍ണ്ണമായി നികത്താന്‍ സാധിക്കുെമന്ന് ്രപാചീനര്‍ വിശ്വസിച്ചു.
ഇത് അയ്യപ്പന്‍മാര്‍ ്രപേത്യകം ്രശദ്ധിേക്കണ്ടï വിഷയമാണ്. കാരണം അയ്യപ്പന് ഗുരുസ്വാമി െകാടുത്ത ദീക്ഷ വളരുന്നത് ഈ ബ്രഹ്മചര്യ വ്രതപാലനത്തിലൂടെയാണ്. അതിലൂടെ സ്വാംശീകരിച്ച ഓജസ്സും തേജസ്സും ബ്രഹ്മരന്ധ്രത്തില്‍ ഊര്‍ദ്ധ്വരേതസ്സായി എത്തുന്ന സാധകന്റെ ജീവചൈതന്യത്തെത്തന്നെയാണ് ഇരുമുടിക്കെട്ടായി ശിരസ്സിലേറ്റിയിരിക്കുന്നത്. അതുെകാണ്ടുതെന്ന ്രബഹ്മചര്യം എന്നാല്‍ നാം അറിയുന്നതിനും അപ്പുറത്തുള്ള അതീവ രഹസ്യമായ സാധനാപദ്ധതിയാെണന്ന് ഒാേരാ അയ്യപ്പനും മനസ്സിലാക്കണം. അതിനാല്‍ ്രബഹ്മചര്യം സൂക്ഷിക്കാന്‍ ്രപേത്യകം ്രശദ്ധിക്കുകയും േവണം. എന്നു മാ്രതമല്ല ഒരിക്കലും ്രബഹ്മചര്യത്തിെന്റ ്രപാധാന്യം വിസ്മരിക്കരുതുതാനും.

സ്മരണം കീര്‍ത്തനം കേളിഃ
പ്രേക്ഷണം ഗുഹ്യഭാഷണമ്.
സങ്കല്‌പോളധ്യവസായശ്ച
ക്രിയാ-നിഷ്പത്തിരേവ ച
ഏതന്‍ മൈഥുനമഷ്ടാങ്ഗം
പ്രവദന്തി മനീഷണിഷഃ
(ദക്ഷസ്മൃതി 7.31.32)

ബ്രഹ്മചാരികളായ അയ്യപ്പന്മാര്‍ എട്ട് മൈഥുനങ്ങളെ ത്യജിക്കേണ്ടതുണ്ട്. സ്ത്രീയോടൊത്തു രമിക്കുക, അവരുടെ ഗുണങ്ങള്‍ വര്‍ണിക്കുക, അവരോടൊത്ത് സല്ലപിക്കുക, കളിക്കുക, സ്ത്രീകളെ നോക്കിക്കൊണ്ടിരിക്കുക, രഹസ്യമായി സംസാരിച്ചിരിക്കുക, അവരെ ലഭിക്കുന്നതായി സങ്കല്പിച്ചുകൊണ്ടിരിക്കുക, സ്ത്രീകളെ ലഭിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുക, അവരുമായി ബന്ധത്തിലേര്‍പ്പെടുക. ഇവയാണ് ആ എട്ട് മൈഥുനങ്ങള്‍. ഇവ ഇല്ലാതായാല്‍ മാത്രമേ അഖണ്ഡമായ ബ്രഹ്മചര്യം പാലിക്കാന്‍ കഴിയൂ.

എരുമേലി മുതല്‍ പതിനെട്ടാംപടി വരെ

എല്ലാവരും ഒത്തുകൂടുന്ന ആദ്യസങ്കേതം എരുമേലി. മഹിഷി നിഗ്രഹത്തിന്റെ പുണ്യഭൂമി. മതസാഹോദര്യത്തിന്റെ വിളനിലം. ഇവിടെ പളളിയും അമ്പലവും തമ്മില്‍ വേര്‍തിരിവില്ല. തത്വമസിയുടെ പൊരുള്‍ തേടി എത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രദര്‍ശനം പോലെ പരമ പവിത്രം വാവരുപളളി ദര്‍ശനവും. ഹരിഹരപുത്രനായ മണികണ്ഠന്‍ അമ്മയുടെ രോഗം മാറ്റാന്‍ പുലിപ്പാലുതേടി കാട്ടിലേക്കുളള യാത്രയില്‍ ആദ്യം എത്തിയതും എരുമേലിയില്‍. അതും തന്റെ അവതാരലക്ഷ്യം നേടാന്‍. നാടിനെ വിറപ്പിച്ച മഹിഷിയുമായി മണികണ്ഠന്‍ ഏറ്റുമുട്ടി. മഹിഷിയെ നിഗ്രഹിച്ചത് എരുമേലിയിലാണ്.

മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് എരുമേലിയിലെ പേട്ടതുളളല്‍. മുഖത്ത് ചായം തേച്ച് പ്രാചീന വേഷംകെട്ടി കൊച്ചമ്പലത്തില്‍ എത്തി വേണം പേട്ട തുടങ്ങാന്‍. പേട്ടതുളളാന്‍ ആവശ്യമായ കമ്പും പച്ചക്കറികളും വാങ്ങി കരിമ്പടത്തില്‍ കെട്ടേണ്ടത് രണ്ടാം കന്നിക്കാരുടെ നേതൃത്വത്തിലാണ്. കമ്പി മധ്യത്തില്‍ കരിമ്പടത്തിലെ കിഴികെട്ടി തൂക്കി രണ്ടു കന്നിക്കാര്‍ തോളില്‍ വച്ചുവേണം പേട്ടതുള്ളാന്‍. കൊച്ചമ്പലത്തിലെ പേട്ട ശാസ്താവിനെ വണങ്ങി തുളളിനീങ്ങുന്നതിനു വാദ്യമേളങ്ങള്‍ വേണം. അയ്യപ്പ.... തിന്തകത്തോം... സ്വാമി തിന്തകത്തോം... എന്നു പാടി താളത്തിനൊത്തു ചുവടുവെച്ചു നീങ്ങിയാല്‍ ആദ്യം എത്തേണ്ടത് വാവരുപളളിയില്‍. പ്രദക്ഷിണം വച്ച് കാണിക്കയിട്ട് ഭസ്മവും പ്രസാദവും വാങ്ങി നേരെ വലിയമ്പലത്തിലേക്ക്. ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് കാണിക്കയിട്ട് വഴിപാടു നടത്തുമ്പോഴേ പേട്ടതുളളല്‍ പൂര്‍ണമാകൂ.
പ്രധാന വഴിപാടുകള്‍:- നീരാഞ്ജനം, പുഷ്പാഞ്ജലി, കടുംപായസം എന്നിവ. വെടിവഴിപാടും നാളികേരം അടിക്കലും നടത്താം.

കാനനയാത്ര 

 
വിശ്രമത്തിനു ശേഷം കാനനയാത്ര തുടങ്ങാം. നടന്നു നീങ്ങുമ്പോള്‍ ആദ്യം കടക്കുന്നത് കോട്ടപ്പടി. വാപരന്റെ ഗോഷ്ഠാതിര്‍ത്തിയാണു പുരാണപ്രകാരം കോട്ടപ്പടി. പുലിവൃന്ദങ്ങളോടുകൂടി പന്തളത്തേക്കു പുറപ്പെടും മുമ്പ് ദുഷ്ടമൃഗങ്ങളില്‍ നിന്നും ഉപദ്രവം ഉണ്ടാകാതെ ഭക്തസംരക്ഷണത്തിനായി ഗോഷ്ഠം സ്ഥാപിച്ച് കാത്തിരിക്കാന്‍ വാപരനെ ഭഗവാന്‍ ഉപദേശിച്ച സ്ഥാനമാണിത്. കോട്ടപ്പടി കടന്നാല്‍ പൂങ്കാവനമായി.

പേരൂര്‍ത്തോട് 

 
വനവാസകാലത്ത് ധര്‍മശാസ്താവ് ഭൂതഗണങ്ങളോടൊപ്പം വിശ്രമിച്ചതായി വിശ്വസിക്കുന്ന സ്ഥലമാണു പേരൂര്‍ത്തോട്. അതിനാല്‍ അയ്യപ്പന്മാര്‍ തീര്‍ഥമാടി പാറക്കെട്ടുകളില്‍ മലര്‍പ്പൊടി വിതറി വിശ്രമിച്ചേ മല ചവിട്ടൂ.

ഇരുമ്പൂന്നിക്കര 

നടന്നു നീങ്ങുമ്പോള്‍ എത്തുന്നത് ഇരുമ്പൂന്നിക്കരയില്‍. അവിടെ രണ്ട് ക്ഷേത്രങ്ങള്‍ ഉണ്ട്. ഭക്തന്മാര്‍ ദര്‍ശനവും വഴിപാടും നടത്തി വിശ്രമിച്ചാണു നടന്നു നീങ്ങുക. വഴിപാടുകള്‍, അര്‍ച്ചന, പായസം, കര്‍പ്പൂരം കത്തിച്ചു പ്രാര്‍ഥിക്കുന്നവരും ഉണ്ട്. ഇരുമ്പൂന്നിക്കര പിന്നിട്ടാല്‍ വനമായി. തേക്കു പ്ളാന്റേഷനിലൂടെയാണ് ഇനിയുളള കൂടുതല്‍ യാത്ര. വഴിയില്‍ ഏതാനും കടകള്‍ ഉണ്ട്.

കാളകെട്ടി 

 
മഹിഷി നിഗ്രഹത്തിനുശേഷം ധര്‍മശാസ്താവ് ആനന്ദനൃത്തം ചെയ്യുന്നതു കാണാന്‍ എത്തിയ പരമശിവന്‍ തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥമാണു കാളകെട്ടി. ശിവക്ഷേത്രം ഉണ്ടിവിടെ. അവിടെ ദര്‍ശനം നടത്തി മഹാദേവനു വഴിപാട് സമര്‍പ്പിക്കാം. നാളികേരം അടിച്ച് വെടിവഴിപാട് നടത്താം.
വഴിപാട്: - അര്‍ച്ചന, ധാര, എണ്ണവിളക്ക്.

അഴുത 

 
രണ്ടു കിലോമീറ്റര്‍ നടന്നാല്‍ അഴുതയായി. പമ്പയുടെ പോഷകനദിയായ അഴുതയില്‍ ഇറങ്ങിക്കയറി വേണം അപ്പുറം കടക്കാന്‍. നദിയില്‍ ഡിസംബര്‍ പകുതി വരെ നല്ല വെളളമുണ്ട്. അതിനാല്‍ ഇറങ്ങിക്കയറിയുളള യാത്ര ബുദ്ധിമുട്ടാണ്. കടത്തുവളളത്തിലോ ചങ്ങാടത്തിലോ കയറി വേണം മറുകര എത്താന്‍. ജനവാസ പ്രദേശങ്ങള്‍ ഇവിടെ തീരുകയാണ്. അഴുതാനദിയുടെ മറുകര പെരിയാര്‍ കടുവാസങ്കേതത്തില്‍പ്പെട്ട വനമേഖലയാണ്. കുത്തുകയറ്റവും ദുര്‍ഘടമായ പാതയുമാണ്. നടന്നു ക്ഷീണിക്കുമ്പോള്‍ കുടിക്കാന്‍ വെളളം കരുതണം. കാട്ടുപാതയില്‍ കടകള്‍ കുറവ്. നദിയുടെ മറുകരയില്‍ അയ്യപ്പ സേവാസംഘം ക്യാംപുണ്ട്. അവിടെ അന്നദാനം കഴിക്കാം. കുത്തുകയറ്റമായതിനാല്‍ വിശ്രമിച്ചു മലകയറാം. അഴുതയില്‍ മുങ്ങി സ്നാനം ചെയ്ത് കല്ലുമെടുത്താണ് മല കയറേണ്ടത്.

അഴുതമേട് 

 
അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ കിഴക്കാംതൂക്കായ കുത്തുകയറ്റമാണ്. കയറ്റത്തിന്റെ കാഠിന്യം നമ്മെ ശരിക്കും വിഷമിപ്പിക്കും. കരിമല കയറ്റത്തേക്കാള്‍ കാഠിന്യമുണ്ട് അഴുതമേടിന്.

കല്ലിടാംകുന്ന് 

 
മഹിഷി നിഗ്രഹം കഴിഞ്ഞ് ജഡം എടുത്തെറിഞ്ഞപ്പോള്‍ വന്നുപതിച്ചത് കല്ലിടാംകുന്നില്‍. മഹിഷിയുടെ ജഡം ലോകോപദ്രവം ഉണ്ടാകാതിരിക്കാന്‍ ബ്രഹ്മാവിന്റെ ഉപദേശപ്രകാരം അയ്യപ്പന്‍ പാഷണജാലങ്ങളിട്ട് മറച്ചതായിട്ടാണു സങ്കല്പം. ഇതിന്റെ സ്മരണപുതുക്കിയാണ് അഴുതാനദിയില്‍ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന കല്ലിട്ടു വന്ദിക്കുന്നത്.
വഴിപാട് : കല്ലിട്ട് നമസ്കരിച്ചും കര്‍പ്പൂരം കത്തിച്ച് തൊഴുന്നതും.

ഇഞ്ചിപ്പാറക്കോട്ട 

 
കല്ലിടാംകുന്ന് കഴിഞ്ഞാല്‍ എത്തുന്നത് ഇഞ്ചിപ്പാറകോട്ടയില്‍. അഴുതമേട് കയറ്റം അവസാനിക്കുന്നത് ഇഞ്ചിപ്പാറക്കോട്ടയിലാണ്. വെളളം കിട്ടാന്‍ മാര്‍ഗം കുറവാണ്. ഇവിടം അയ്യപ്പന്മാരുടെ പ്രധാനതാവളമാണ്. വിശ്രമിക്കാം. ഭക്ഷണം പാകം ചെയ്തു കഴിക്കാം. കോട്ടയില്‍ ശാസ്താവാണ് ഇഞ്ചിപ്പാറക്കോട്ടയുടെ മൂര്‍ത്തി.
വഴിപാട്: നാളികേരം അടിക്കല്‍, വെടിവഴിപാട്, സര്‍പ്പം പാട്ട്.

കരിയിലാം തോട്

കാനനഭംഗി ആസ്വദിച്ചുളള യാത്ര, തളിരിട്ടു നില്‍ക്കുന്ന വൃക്ഷങ്ങള്‍, പക്ഷികൂട്ടങ്ങളുടെ കളകളാരവം. കാട്ടാനകളുടെ ചിന്നംവിളികള്‍. വെളളമൊഴുകുന്ന തോട്. ഇവയെല്ലാം നടന്നു ക്ഷീണിച്ച ഭക്തര്‍ക്ക് ആശ്വാസമാകുന്നു. അല്‍പം വിശ്രമം ആകാം.

പുതുശേരി - മുക്കുഴി താവളങ്ങള്‍

നടന്നുനീങ്ങുന്നത് പുതുശേരി - മുക്കുഴി താവളങ്ങളിലേക്ക്. കാട്ടുമൃഗങ്ങളുടെ ശല്യമില്ലാതെ രാത്രിയില്‍ സുരക്ഷിതമായി വിശ്രമിക്കാവുന്ന താവളം. ഭക്ഷണം പാകം ചെയ്യാം. ഉറങ്ങാം. ക്ഷീണം തീരുമ്പോള്‍ വീണ്ടും മലചവിട്ടാം.

കരിമല 

 
എട്ടു തട്ടുണ്ട് കരിമലകയറ്റത്തിന്. ഒന്നിനൊന്നു കഠിനമാണ് ഓരോ തട്ടിലെയും കയറ്റം. അതിനാല്‍ 'കരിമലകയറ്റം കഠിനമെന്റെയ്യപ്പാ...' എന്നു ഭക്തന്മാര്‍ ശരണംവിളിച്ചു പോകും. ഒറ്റയടിക്ക് കരിമല കയറുക ബുദ്ധിമുട്ടാണ്. അതിനാല്‍ വിശ്രമിച്ചു മാത്രം മല കയറിയാല്‍ മതി. കരിമലയ്ക്കു മുകളില്‍ കരിമലനാഥന്റെ വിഗ്രഹമുണ്ട്. ഇവിടെ കിണറും കുളങ്ങളും ഉണ്ട്. എങ്കിലും വെള്ളത്തിനു കടുത്ത ക്ഷാമമാണ്. വെടുവഴിപാടും നാളികേരം ഉടയ്ക്കലുമാണു കരിമലയിലെ മുഖ്യവഴിപാട്. കന്നി അയ്യപ്പന്മാര്‍ കുളത്തില്‍ പൊടിവിതറിയാണു മലയിറങ്ങുക. കരിമല കയറ്റത്തേക്കാള്‍ കഠിനമാണ് ഇറക്കം. കിഴുക്കാംതൂക്കായ മലയിറങ്ങുമ്പോള്‍ അപകടം ഉണ്ടാകാം.

വലിയാനവട്ടം 

 
മലയിറങ്ങി എത്തുന്നത് വിശാലമായ വലിയാനവട്ടം താവളത്തിലേക്ക്. സമതലപ്രദേശം. വിരിവച്ചു വിശ്രമിക്കാം. ഭക്ഷണം പാകം ചെയ്യാം. പിതൃതര്‍പ്പണം നടത്താന്‍ ബലിപ്പുരകള്‍ ഉണ്ട്. പഴയകാലത്തെ പമ്പയാണിത്. നടന്നുനീങ്ങിയാല്‍ എത്തുന്നത് ചെറിയാനവട്ടത്ത്. അവിടെയും വിരിവച്ചു വിശ്രമിക്കാം. പമ്പയില്‍ എത്താതെ തിരുവാഭരണ പാതയിലൂടെ നീലിമല എത്താം. പമ്പ വഴിയും സന്നിധാനത്തേക്കു നീങ്ങാം.

പമ്പ 

 
പമ്പയില്‍ എത്തുന്നതോടെ ഭക്തന്മാര്‍ക്ക് ആശ്വാസമാകുന്നു. കാനനയാത്രയുടെ കാഠിന്യമെല്ലാം പമ്പാസ്നാനത്തോടെ അലിഞ്ഞുപോകുന്നു.

ത്രിവേണിയിലാണു പിതൃതര്‍പ്പണത്തിനു സൌകര്യം. മറവപ്പടയുമായുള്ള ഏറ്റു മുട്ടലില്‍ മരിച്ച സംഘാംഗങ്ങള്‍ക്ക് അയ്യപ്പന്‍ തര്‍പ്പണം നടത്തി. ഇതിന്റെ ഓര്‍മപുതുക്കി മണ്‍മറഞ്ഞ പിതൃക്കള്‍ക്കായി അയ്യപ്പന്മാര്‍ ത്രിവേണിയില്‍ ബലിയിടുന്നു. പമ്പാസദ്യയും പമ്പവിളക്കും നടത്താം. വാഹനങ്ങളില്‍ വരുന്നവര്‍ നേരെ പമ്പയിലാണ് എത്തുക. അതിനാല്‍ തിരക്കേറെയാണ്. പമ്പാ ഗണപതിക്കു നാളികേരം ഉടച്ച് നാഗരാജാവ്, പാര്‍വതി, ആദിമൂല ഗണപതി, ഹനുമാന്‍, ശ്രീരാമന്‍ എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹം വാങ്ങി യാത്ര തുടരാം.

നീലിമല 

 
കുത്തുകയറ്റം. വേഗം കുറച്ച് പതുക്കെ മലകയറുക. ദാഹമകറ്റി വേണം യാത്ര. രോഗമുള്ളവര്‍ കാര്‍ഡിയോളജി സെന്ററിന്റെയും ഓക്സിജന്‍ പാര്‍ലറുകളുടെയും സൌകര്യം പരമാവധി പ്രയോജനപ്പെടുത്തുക.

അപ്പാച്ചിമേട് 

 
ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുര്‍ദേവതകളുടെ തൃപ്തിക്കായി ഇവിടെ ഇരുവശത്തുമുള്ള അപ്പാച്ചി, ഇപ്പാച്ചി കുഴികളില്‍ ഉണ്ട വഴിപാട് നടത്തുന്നു. പണ്ട് യാചകര്‍ക്ക് ഭക്തന്മാര്‍ ദാനധര്‍മങ്ങള്‍ നടത്തിയിരുന്നതും ഇവിടെയാണ്. അതിനാല്‍ അപ്പാച്ചിമേടിന് ധര്‍മമേട് എന്നും പേരുണ്ട്. കുത്തനെയുള്ള കയറ്റമായതിനാല്‍ വിശ്രമിച്ചു മാത്രം മലകയറുക.

ശബരിപീഠം 

 
ശബരി തപസ് അനുഷ്ഠിച്ച സ്ഥലം. കാനനത്തിലെ ഏഴു കോട്ടകളില്‍ ഒന്ന്. ശബരിക്കു മോക്ഷം കിട്ടിയ സ്ഥലമായതിനാല്‍ ശബരിപീഠം എന്നു പേരുവന്നു. വെടിവഴിപാട് നടത്താം. കാണിക്കയിടാം. കര്‍പ്പൂരം കത്തിക്കാം.

മരക്കൂട്ടം 

 
പാത രണ്ടായി തിരിയുന്നു. മിക്കപ്പോഴും പതിനെട്ടാംപടി കയറാനുള്ള ക്യൂ ഇവിടം മുതല്‍ ശരംകുത്തി വഴി പോകാം. ഇടതുവശത്തെ ചന്ദ്രാനന്ദന്‍ റോഡും സന്നിധാനത്തിലേക്കുള്ള പാതയാണ്. തീര്‍ഥാടനകാലത്ത് വണ്‍വേയായതിനാല്‍ അതുവഴി മടങ്ങാം.

ശരംകുത്തി 

 
മറവപ്പടയെ തുരത്തി നീങ്ങിയ അയ്യപ്പനും സംഘവും തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലമാണു ശരംകുത്തി. എരുമേലിയില്‍ പേട്ടകെട്ടി കന്നി അയ്യപ്പന്മാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ അയ്യപ്പന്മാര്‍ നിക്ഷേപിക്കുന്നതിവിടെയാണ്. കാണിക്കയിട്ട് തൊഴുത് വെടിവഴിപാടും നടത്താം. നടന്നു നീങ്ങുന്നത് സന്നിധാനത്തിലേക്ക്. കാഴ്ചകള്‍ ഭക്തര്‍ക്ക് ആശ്വാസമാകുന്നു.

പതിനെട്ടാംപടി കയറ്റം 

 
സത്യമായ പൊന്നു പതിനെട്ടാംപടി ഇരുമുടിക്കൈട്ടില്ലാതെ കയറരുത്. പടികയറും മുമ്പ് നാളികേരം ഉടയ്ക്കണം. അതിനായി ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നാളികേരം അഴിച്ചെടുക്കണം. പടിതൊട്ടു വന്ദിച്ച് ശരണം വിളിച്ച് വേണം കയറാന്‍.

ദര്‍ശനം 

 
ആദ്യം പെരിയ കടുത്ത ,കറുപ്പസ്വാമി, കറുപ്പായിഅമ്മ എന്നിവരെ തൊഴുത് പതിനെട്ടാം പടി കയറി
-തിക്കും തിരക്കും ഉണ്ടാകുന്നതിനാല്‍ കൊടിമരച്ചുവട്ടില്‍ തൊഴാന്‍ നില്‍ക്കണ്ട. മേല്‍പ്പാലത്തിലൂടെ സോപാനത്തില്‍ എത്തുക. ഭക്തവത്സലനെ കണ്‍കുളിര്‍ക്കെ ദര്‍ശിക്കാം. കാണിക്കയര്‍പ്പിച്ച് നീങ്ങാം. കന്നിമൂല ഗണപതിയേയും നാഗരാജാവിനെയും തൊഴുത് . മാളികപ്പുറത്തേക്ക്.

മാളികപ്പുറം

കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നാഗരാജാവ്, നവഗ്രഹങ്ങള്‍, മലദൈവങ്ങൾ എന്നിവിടങ്ങളില്‍ തൊഴുത് ശക്തിക്കൊത്ത വഴിപാടുകള്‍ നടത്തി മാളികപ്പുറത്തമ്മയെ പ്രദക്ഷിണമായി തൊഴാം. തിരിച്ചിറങ്ങി വാവരെ തൊഴുത് വഴിപാട് നടത്താം.

No comments:

Post a Comment