Friday 20 September 2019

ഷട് കാല ഗോവിന്ദമാരാര്‍

എന്തരോ മഹാനുഭാവലു

സംഗിത ലോകത്ത്‌ ഉദിച്ചുയര്‍ന്ന്‌, അഖിലഭാരത പ്രശ:സ്തിനേടിയ, പല സംഗിത വിദ്വാന്മാരും മലനാട്ടിലുണ്ടായിരുന്നതായിക്കാണാം. അക്കൂട്ടത്തില്‍ സര്‍വകലാവല്ലഭനായി സംഗിത നഭസ്സില്‍ ശോഭിച്ചു വന്നിരുന്ന ഷട്കാല ഗോവിന്ദ മാരാരെപ്പറ്റി അല്‍പമൊന്നു ചിന്തിച്ചു നോക്കാം.

മൂവാറ്റുപുഴക്ക് പതിനെട്ട് കിലോമീറ്റര്‍ അകലെ രാമമംഗലം എന്ന ചെറുഗ്രാമത്തില്‍ 1798 ല്‍ ഗോവിന്ദമാരാര്‍ ജനിച്ചു. ഗ്രാമത്തിലെ ബാലനരസിംഹസ്വാമി ക്ഷേത്രത്തിലെ അഷ്ടപദി ഗായകനായാണ് അദ്ദേഹം സംഗീതജീവിതം ആരംഭിച്ചത്. സംഗീതത്തിന്‍റെ വിസ്തൃതചക്രവാളങ്ങളിലേക്ക് എത്തിപ്പെടുവാനുള്ള ഉത്ക്കടമായ ആഗ്രഹം അദ്ദേഹത്തെ ഈ ഗ്രാമത്തിന്‍റെ ഏകാന്തതക്ക് പുറത്തേക്ക് നയിച്ചു. വിധിയെന്നേ പറയേണ്ടൂ, തന്‍റെ സ്വന്തം മണ്ണിലേക്ക് അദ്ദേഹം പിന്നീടൊരിക്കലും തിരികെ വന്നില്ല. സംഗീതസാഗരത്തിന്‍റെ ആഴങ്ങളെ അടുത്തറിയാനുള്ള വ്യഗ്രതയാവാം സംഗീതലോകത്തെ ശ്രേഷ്ഠവ്യക്തിത്വമായിരുന്ന സ്വാതിതിരുനാളിന്‍റെ സംഗീത സദസ്സില്‍ അദ്ദേഹത്തെ എത്തിച്ചത്.

തിരുവിതാംകൂറിന്‍റെ ആസ്ഥാന ഗായകനെന്ന സ്ഥാനം അദ്ദേഹത്തിന്‍റെ കഴിവിന്‍റെ ആദ്യ അംഗീകാരമാണ്. കര്‍ണ്ണാടക സംഗീതത്തില്‍ പതിവായി പാടിയിരുന്ന മൂന്നു കാലങ്ങളില്‍ നിന്നും വിഭിന്നമായി ആറ് കാലങ്ങളില്‍ പാടുന്ന തന്‍റേതായ ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി. പതിഞ്ഞ കാലത്തില്‍ പാടുന്ന അതി-അതി വിളംബകാലത്തില്‍ തുടങ്ങി, അതിവിളംബിതകാലം, വിളംബിതകാലം, മധ്യമം, ദ്രുതം, അതിദ്രുതം എന്നിങ്ങനെ ആറുകാലങ്ങളില്‍ പാടുന്ന ശൈലിയിലൂടെ, ഷട്കാല ഗോവിന്ദ മാരാര്‍ എന്നദ്ദേഹം അറിയപ്പെട്ടു തുടങ്ങി.

ഭക്തിയിലൂടെ പരബ്രഹ്മത്തെ പ്രാപിക്കുക എന്ന ലക്ഷ്യവുമായി, തനിക്ക് പ്രിയപ്പെട്ട ഏഴ് തന്തികള്‍ കെട്ടിയ തംബുരുവുമായി ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്ക് ആ താപസഗായകന്‍ യാത്ര തുടര്‍ന്നു. ആ യാത്രയില്‍ സാക്ഷാല്‍ ത്യാഗരാജസ്വാമികളുടെ തിരുവൈയ്യാറിലും ഗോവിന്ദമാരാര്‍ എത്തിച്ചേര്‍ന്നു. പന്തുവരാളി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ചന്ദന ചര്‍ച്ചിത എന്ന് തുടങ്ങുന്ന അഷ്ടപദി തന്‍റെ അനനുകരണീയമായ ശൈലിയില്‍ ത്യാഗരാജ സന്നിധിയില്‍ അവതരിപ്പിച്ചു. പരമാനന്ദലഹരിയിലായ സ്വാമികള്‍ മറുപടിയായി സ്വയം ചിട്ടപ്പെടുത്തിയ എന്തരോ മഹാനുഭാവുലു എന്ന കീര്‍ത്തനം ഗോവിന്ദമാരാരെ പ്രകീര്‍ത്തിച്ചുകൊണ്ട് ആലപിക്കുകയും ചെയ്തു. സംഗീതം നല്‍കുന്ന ഹര്‍ഷവിസ്മൃതിയിലൂടെ ഈശ്വരചൈതന്യം യാഥാര്‍ത്ഥ്യമാക്കുവാനുള്ള വ്യഗ്രത ഈ താപസസഞ്ചാരിയില്‍ ത്യാഗരാജസ്വാമികള്‍ ദര്‍ശിച്ചുവെന്നതില്‍ അത്ഭുതപ്പെടാനില്ല.

സംഗീതമെന്നത് അദ്ദേഹത്തിന് പ്രാര്‍ത്ഥനയായിരുന്നു. ഉത്തരേന്ത്യയുള്‍പ്പടെ അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം തന്നെ തന്‍റെ ശുദ്ധസംഗീതത്തിന് ശ്രോതാക്കളെ നേടുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭൗതീകജീവിതത്തിലെ സുഖങ്ങള്‍ ത്യജിച്ച ആ സംഗീതജ്ഞന്‍ ജീവിതപൂര്‍ത്തീകരണം സംഗീതാതിഷ്ഠിതമായ ഈശ്വരോപാസനയിലാണെന്ന് വിശ്വസിച്ചിരുന്നു. സംഗീതത്തിലൂടെ ഭാരതത്തിലുടനീളം അദ്ദേഹം ആര്‍ജ്ജിച്ച യശസ്സ് നമ്മുടെ സാംസ്ക്കാരിക ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. കേരളത്തിന് പുറത്ത് പ്രസാധനം ചെയ്യപ്പെട്ടിട്ടുള്ള പല പുസ്തകങ്ങളിലും അദ്ദേഹത്തിന്‍റെ ഉത്കൃഷ്ടമായ കലാനൈപുണ്യത്തെ ആദരവോടെ പരാമര്‍ശിച്ചിട്ടുണ്ട്. പുണ്യനഗരമായ ബനാറസ്സിലെ വിശ്വനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് മടങ്ങവേ, മഹാരാഷ്ട്രയിലെ പൂനെയിലുള്ള പണ്ഢരീപുരം ക്ഷേത്രത്തി‌ല്‍ പ്രാര്‍ത്ഥനാനിരതനായി ധ്യാനമനുഷ്ഠിക്കവേ, അദ്ദേഹം തന്‍റെ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ സമാധിയായി. ദൈവത്തിനും സംഗീതത്തിനുമായി ഒരുപോലെ സമര്‍പ്പിക്കപ്പെട്ട ആ തേജസ്സുറ്റ ജീവിതം അങ്ങിനെ പര്യവസാനിച്ചു.

കര്‍ണ്ണാടക സംഗീതത്തിനുള്ള കേരളത്തിന്‍റെ പ്രൗഢഗംഭീരമായ സംഭാവനയാണ് ഷട്കാല ഗോവിന്ദ മാരാര്‍. അല്‍പം വൈകിയാണെങ്കിലും ഈ യാഥാര്‍ത്ഥ്യം കേരളീയര്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നുവെന്നത് ശുഭസൂചകമാണ്.

No comments:

Post a Comment